പാലക്കാട്: പാക് പരിശീലനം നേടിയ കൊടും ഭീകരന് ‘എഞ്ചിനീയര്‍ അലി’ എന്ന ഹൈദര്‍ അലി (45) പാലക്കാട്ട് വച്ച് തമിഴ്നാട് പോലീസിന്റെ പിടിയിലായി. കേരള പോലീസിനെയും സംസ്ഥാന ആഭ്യന്തരവകുപ്പിനെയും ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം. കേരളം ഭീകരപ്രവര്‍ത്തകരുടെ താവളമാണെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിട്ടും കൊടും ഭീകരനായ ഹൈദര്‍ പാലക്കാട്ട് ഏറെ നാള് തങ്ങിയത് കേരള പോലീസും രഹസ്യാന്വേഷണ സംവിധാനങ്ങളും അറിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് അലിയുടെ അറസ്റ്റ്.
ബോംബു നിര്‍മ്മാണത്തിലും ആയുധക്കടത്തിലും അതിവിദഗ്ദ്ധരായ ഇമാം അലി, ഹൈദര്‍ അലി സഹോദരങ്ങള്‍ ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ തലതൊട്ടപ്പന്മാരാണ്. കാല്‍നൂറ്റാണ്ടിലേറെയായി ഇവര്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം തുടങ്ങിയിട്ട്. ഇവരില്‍ ഇമാം അലി കൊല്ലപ്പെട്ടിരുന്നു.
തമിഴ്നാടു സ്വദേശികളായ ഇവര്‍ ദക്ഷിണേന്ത്യയിലെ ഐഎസ്ഐ പ്രവര്‍ത്തനങ്ങളുടെ പ്രമുഖ കണ്ണികളായിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തെ വള്ളക്കടവുകേന്ദ്രമാക്കി ഇരുവരും ഏറെക്കാലം പ്രവര്‍ത്തിച്ചു. മലപ്പുറത്തെ അരീക്കോട്ട് നടന്ന സംസ്ഥാനത്തെ ആദ്യത്തെ ഭീകര പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചത് ഇവരായിരുന്നു. ഇടയ്ക്ക് കേരളത്തില്‍നിന്ന് ബങ്കളൂരുവിലേക്ക് കേന്ദ്രം മാറ്റിയപ്പോള്‍ അവിടെ കര്‍ണാടക-തമിഴ്നാട് പോലീസിന്റെ സംയുക്ത നീക്കത്തിലുണ്ടായ ഏറ്റമുട്ടലിലാണ് ഇമാം അലി (32) കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിലെ മുഖ്യപ്രതിയാണ് ഹൈദര്‍ അലി. ഹിന്ദുമുന്നണി നേതാവ് രാംഗോപാല്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ കൊലപ്പെടുത്തിയത് സംഘങ്ങളുടെ തലവനായിരുന്നു ഹൈദര്‍. ചെന്നൈ ആര്‍എസ്എസ് ആസ്ഥാനത്തു നടത്തിയ ബോംബു സ്ഫോടനം ഉള്‍പ്പെടെ ഒട്ടേറെ ചെറുതും വലുതുമായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അലി സഹോദരങ്ങള്‍ നേതൃത്വം കൊടുത്തിരുന്നു.
തമിഴ്നാട്ടിലെ ഉക്കടം സ്വദേശികളായ ഹൈദറും ഇമാമും എട്ടു വര്‍ഷം സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു. ഇക്കാലത്ത് പാക്കിസ്ഥാനില്‍ പോയി ഐഎസ്ഐയുടെ ഭീകര പരിശീലനം നേടിയിരുന്നു. ഇരുവരും കേരളം കേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളുടെ കാലത്താണ് അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസ് സംസ്ഥാനത്ത് ശക്തമായത്. വള്ളക്കടവില്‍നിന്ന് പാക്ചാര സംഘടനയായ ഐഎസ്ഐയുടെ അടയാളമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതും അക്കാലത്താണ്.
തമിഴ്നാടിന്റെ സിബി-സിഐഡി സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിവിഷന് (എസ്ഐഡി) ആണ് ഹൈദര്‍ അലിയെ അറസ്റ്റു ചെയ്തത്. ഒരാഴ്ചയായി തമിഴ്നാടു പോലീസ് ഈ ആവശ്യത്തിനായി പാലക്കാടുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഹൈദറിനെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.കോയമ്പത്തൂര്‍ ഉക്കടം സ്വദേശിയാണ് എഞ്ചിനീയര്‍ കൂടിയായ ഹൈദര്‍ അലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: