425. കാര്യജ്ഞഃ – സര്‍വജ്ഞനായ ഭഗവാന് മാത്രമേ എല്ലാകാര്യവും പൂര്‍ണമായി അറിയുന്നുള്ളൂ. എങ്കിലും നമ്മില്‍ മിക്കവര്‍ക്കും ജീവിതത്തില്‍ കാര്യമായ തെറ്റുകള്‍ പറ്റാറില്ല. അതിനുകാരണം ലോകത്തെയാകെ നയിക്കുന്ന ഭഗവാന്റെ അംശമായി നമ്മെ നിയന്ത്രിക്കുന്ന ജീവാത്മാവ് കാര്യജ്ഞനാണെന്നതാണ്. ആ കാര്യജ്ഞനു വഴങ്ങാതിരിക്കുമ്പോഴാണ് നമുക്കു തെറ്റുപറ്റുന്നത്.
426. കര്മ്മകാരകഃ – കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നവന്, കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവന്. ഭഗവാന് ആസൂത്രണം ചെയ്ത പ്രപഞ്ച ഘടന പ്രവര്‍ത്തിക്കുന്നതു കര്‍മ്മത്തെ ആശ്രയിച്ചാണ്. ജീവനുള്ള ഒന്നിനും കര്‍മ്മം ചെയ്യാതെ ഒരു നിമിഷംപോലും നിലനില്ക്കാനാവില്ല. ജീവനില്ലെന്നു നാം കരുതുന്ന വെള്ളവും വെളിച്ചവും കല്ലും മണ്ണുമൊക്കെ പ്രപഞ്ചത്തിന്റെ അനുസ്യൂതമായി പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. പ്രപഞ്ചഘടകങ്ങളില്‍ ഏതെങ്കിലുമൊന്ന് അതിന്റെ കര്‍മ്മം ചെയ്യാതായാല്‍ പ്രപഞ്ച പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകും. അതുണ്ടാകാതെ എല്ലാത്തിനെയും ഗുരുവായൂരപ്പന് പ്രവര്‍ത്തിപ്പിക്കുന്നു.
ശ്ലോകം 95. ഖദ്യോതഃ ഖണ്ഡകഃ ഖഡ്ഗീ ഖലീ ഖാണ്ഡവദാഹകഃ
ഗദാഗ്രജോ ഗദാപാണീ ഗംഭീരോ ഗര്‍വനാശകഃ
427. ഖദ്യോതഃ – ആകാശത്തില്‍ പ്രകാശിക്കുന്നവന്‍, ആകാശത്തെ പ്രകാശിപ്പിക്കുന്നവന്‍. രണ്ടു നിര്‍വചനങ്ങളില്‍ ഏതു സ്വീകരിച്ചാലും പ്രമുഖമായി മനസ്സില്‍ പതിയുന്ന അര്‍ത്ഥം സൂര്യദേവന് എന്നുതന്നെ. ചന്ദ്രനെയും നക്ഷത്രങ്ങളെയും മിന്നാമിനുങ്ങിനെയും ഖദ്യോതമെന്നു പറയാം. ഇവിടെ പ്രപഞ്ചത്തിന്റെ ജീവപ്രകാശമായ സൂര്യഭഗവാനെന്ന അര്‍ത്ഥം സ്വീകരിക്കാം.
ഭക്തന്റെ മനസ്സാകുന്ന ആകാശത്തില്‍ ജ്ഞാനമായും ഐശ്വര്യമായും ധര്മ്മബോധമായും പ്രകാശിക്കുന്ന പരമാത്മ ചൈതന്യമാണ് ഗുരുവായൂരപ്പന് എന്ന് ആലങ്കാരിക വ്യാഖ്യാനം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: