പരിസ്ഥിതി എന്ന വാക്ക് ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന ഒന്നായി മാറിയിട്ട് കാലങ്ങളായി. എന്നാല്‍ ആ വാക്ക് ഉള്‍ക്കൊള്ളുന്നത്ര ഗൗരവത്തില്‍ അതിനെ മനസ്സിലാക്കാന്‍ നാമൊരോരുത്തരും ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പരിസ്ഥിതി പ്രവര്‍ത്തനവും സംരക്ഷണവുമെല്ലാം മരം നടീലിലേക്കുമാത്രമായി ചുരുക്കി, പരിസ്ഥിതി സംരക്ഷണമെന്ന മഹത്തായ പ്രവര്‍ത്തനത്തിന്റെ മുനയൊടിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പറയുന്നതാകും ശരി. യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷണം എന്താണെന്നും അതിലേക്കുള്ള മാര്ഗ്ഗമെന്തെന്നുമുള്ള തിരിച്ചറിവ് ഇല്ലാതെ വരുമ്പോഴാണ് പ്രകൃതി സാക്ഷരതയ്ക്ക് പ്രസക്തിയുണ്ടാകുന്നത്. മരം നടീലിനും കുളംവെട്ടലിനുമപ്പുറം പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഓരോ വ്യക്തിയും അനുഷ്ടിക്കേണ്ട ദിനചര്യകളും ജീവിത ശൈലിയുമുള്പ്പടെയുള്ള കാര്യങ്ങളുടെ സാമാന്യബോധം സൃഷ്ടിക്കാന്‍ പ്രകൃതിസാക്ഷരതാ പഠനം വ്യാപിപ്പിക്കുകയാണ് വേണ്ടത്.
എഴുപതുകളുടെ ആരംഭത്തിലാണ് കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ ആരംഭിക്കുന്നത്. അതിനു മുമ്പ് നമ്മുടെ പരിസ്ഥിതി ഇത്രകണ്ട് മലീമസമോ ഭയാശങ്കകള്‍ക്ക് ഇടനല്കുന്നതോ ആയിരുന്നില്ലന്നുവേണം കരുതാന്‍. അതല്ലെങ്കില്‍ പാരിസ്ഥിതിക സംരക്ഷണാവബോധം എഴുപതുകളോടെയാണ് തുടക്കം കുറിച്ചത്. ഇന്ന് പരിസ്ഥിതിയെ കുറിച്ച് സംസാരിക്കുന്നതും അതിന്റെ സംരക്ഷകനാകുന്നതും അന്തസ്സുള്ള മേഖലയായിട്ടുണ്ട്. കൂടുതല്‍ പേര് പരിസ്ഥിതിക്കായി വാദിക്കാന്‍ മുന്നോട്ടുവരുന്നതും അതിനാലാണ്. കേരളത്തിലുണ്ടാകുന്നതോ പ്രഖ്യാപിക്കപ്പെടുന്നതോ ആയ ഏതു വികസന പ്രവര്‍ത്തനവും പരിസ്ഥിതി സംരക്ഷണത്തിന്റെ വീക്ഷണത്തില്‍ നിന്നുകൂടി വിലയിരുത്തപ്പെടുന്നു. അത്തരം സമീപനം പലപ്പോഴും നല്ലതും ചിലപ്പോഴെങ്കിലും വികസനവിരുദ്ധവുമായിത്തീരുന്നു.
ഇത്ര വലിയതോതിലുള്ള പാരിസ്ഥിതികാവബോധം ഉണ്ടായതിന്റെ പേരില്‍ നമുക്കഭിമാനിക്കാമെങ്കിലും ശരിയായ പ്രകൃതിസാക്ഷരതയിലേക്ക് അതെത്താത്തതിനാല് പരിസ്ഥിതി സംരക്ഷണത്തിലൂടെ ലക്ഷ്യമിടുന്ന നേട്ടത്തിലെത്താന്‍ നമുക്കു കഴിയാതെ പോകുന്നു. മുമ്പൊരുവര്ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ‘ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക’ എന്നതായിരുന്നു. ഒന്നു ചിന്തിച്ചാല്‍ ഇതാവണം എന്നും പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ഇന്ന് പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്ന ജീവിവര്‍ഗ്ഗം മനുഷ്യനാണ്. തങ്ങള്‍ക്ക് തിന്നാനുള്ള ഭക്ഷണം ഇല്ലാതെവരുമ്പോഴാണ് പക്ഷി മൃഗാദികള്‍ ശരീരത്തിനു ചേരാത്ത ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ മനുഷ്യന് വ്യത്യസ്ത രുചിവിഭവങ്ങള്‍ തേടിപ്പോകുകയും ഭൂമിയിലെ മണ്ണിനും സ്വന്തം വയറിനും ചേരാത്തവ ഭക്ഷണത്തിലുള്‍പ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതിയെ തകര്‍ക്കല്‍ അവിടുന്നാണ് ആരംഭിക്കുന്നത്. ലോകത്ത് കുഞ്ഞുങ്ങളുള്‍പ്പടെ വലിയൊരു വിഭാഗം ജനങ്ങള്‍ ഭക്ഷണം കഴിക്കാനില്ലാതെ വലയുമ്പോള്‍ ലോകത്തെല്ലാവര്‍ക്കുംകൂടി കഴിക്കാനുള്ള ഭക്ഷണം പാഴാക്കുന്നവരാണ് കൂടുതലും. ഇന്ന് ലോകത്ത് ഏഴുപേരില്‍ ഒരാള്‍ വിശപ്പ് സഹിച്ചുകൊണ്ടാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഓരോ വര്‍ഷവും അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള 30,000 ഓളം കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നുണ്ട്. ലോകമെമ്പാടും 800 കോടിയോളം ജനങ്ങള്‍ വിഭവദാരിദ്ര്യം അനുഭവിക്കുകയാണെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴാക്കിക്കളയുമ്പോഴും ഭക്ഷണത്തിനായി പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതാണ് പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നത്. അതിനാദ്യം ചെയ്യേണ്ടത് ഭക്ഷണം പാഴാക്കിക്കളയുന്നത് തടയണമെന്നതാണ്. നമ്മുടെ വീട്ടില്‍ നിന്നാണ് ഈ പരിസ്ഥിതി പ്രവര്‍ത്തനം ആരംഭിക്കേണ്ടത്.
ഒരു പശുവില്‍ നിന്ന് ഒരുലിറ്റര്‍ പാല് ലഭിക്കുന്നതിന് 1000 ലിറ്റര്‍ ശുദ്ധജലമെങ്കിലും വേണമെന്നാണ് കണ്ടെത്തിയിരിക്കുന്ന കണക്ക്. ഒരു ലിറ്റര്‍ പാല് പാഴാക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് 1000 ലിറ്റര്‍ വെള്ളമാണെന്നതാണ് അതു നല്കുന്ന പാഠം. ഭൂമിയുടെ കരവിസ്തൃതിയുടെ 25 ശതമാനം ഭാഗവും ഉപയോഗിച്ചു വരുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിനായാണ്. ഇതിനായി ആകെയുള്ള വെള്ളത്തിന്റെ 70 ശതമാനവും ഉപയോഗിക്കപ്പെടുന്നു. വന്‍തോതില്‍ ലോകമെങ്ങും നടന്നുവരുന്ന വനനശീകരണത്തിന്റെ സിംഹഭാഗവും ഹരിതഗൃഹ വാതകങ്ങളുടെ പുറത്തേക്ക് തള്ളലിന്റെ വലിയൊരളവും ഭക്ഷ്യോത്പാദനം കൂട്ടുന്നതിനാലാണ്. അമിത ഭക്ഷ്യോത്പാദനത്തിനായി രാസവളങ്ങളും കീടനാശിനികളും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഭീഷണിയാകുന്ന മറ്റൊരു വസ്തുത. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണരീതികള്‍ ഒഴിവാക്കപ്പെടേണ്ടത് അത്യാവശ്യമാണ്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം പ്രോത്സാഹിപ്പിക്കുകയും ജീവിതത്തില്‍ അത് ശീലമാക്കുകയും വേണം. അപ്പോള്‍ വന്‍തോതിലുള്ള ഉല്പാദനം സാധ്യമല്ലാതെ വരുകയും പാഴാക്കിക്കളയാനുള്ള ഭക്ഷണം കിട്ടാതെ വരികയും ചെയ്യുമെന്നു മാത്രം. പ്രാദേശികമായി ചെറിയതോതിലുള്ള ഉല്പാദന യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അത്തരക്കാരില്‍ നിന്ന് സാധാനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. ദൂരെസ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ കൊണ്ടുവന്ന് വിപണനം നടത്തുന്ന പച്ചക്കറികളുള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കേടുവരാതെ ദിവസങ്ങളോളം സൂക്ഷിക്കുന്നതിനായി വന്‍തോതില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നു. ദൂരെ നിന്നു സഞ്ചരിച്ചെത്തുമ്പോള്‍ വാഹനങ്ങള്‍ പുറത്തേക്കു വിടുന്ന വാതകങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നു. പ്രാദേശികമായ ചെറിയ ഗ്രൂപ്പുകളിലൂടെ കൃഷി സമ്പ്രദായം വളര്‍ത്തിയെടുക്കുന്നതാണ് ഇതിനു പരിഹാരം. ഇതു പറയാന്‍ ആഗോള ഏജന്‍സികള്‍ക്ക് പരിസ്ഥിതിക്ക് നേരെ ഭീഷണി ഉയരുന്ന കാലം വരേയ്ക്കും കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഗ്രാമങ്ങളെ സ്നേഹിച്ച മഹാത്മജി ദീര്‍ഘവീക്ഷണത്തോടെ പണ്ടേ പറഞ്ഞതും ഇതു തന്നെയാണ്. ഗ്രാമങ്ങളിലേക്ക് മടങ്ങുക എന്ന്.
എല്ലായിടത്തുമുള്ള മനുഷ്യര്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഭക്ഷ്യവസ്തുവാണ് കടല്‍ മത്സ്യങ്ങള്‍. ആഗോളതലത്തില്‍ മനുഷ്യരുടെ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ജനസംഖ്യ മൂന്നിലൊന്ന് കൂടിയപ്പോള്‍ കടല്‍ മത്സ്യങ്ങള്‍ മൂന്നിലൊന്ന് കണ്ട് കുറയുകയാണുണ്ടായത്. പ്രകൃതിയില്‍ നിന്ന് നേരിട്ടു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും കാര്യത്തില്‍ ഇതാണവസ്ഥ. ജനസംഖ്യാവര്ദ്ധനക്കനുസരിച്ച് അവയുടെ വര്‍ദ്ധന ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, കുറയുന്നുവെന്ന ഭീകരാവസ്ഥയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഭക്ഷ്യവസ്തുക്കളുടെ കുറവിലേക്ക് മാത്രമല്ലെ വിരല്‍ ചൂണ്ടുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കു കൂടിയാണ്. ഇതു കൂടാതെയാണ് ഓരോ വീട്ടുലുമുണ്ടാകേണ്ട അടിസ്ഥാന സൗകര്യവികസനത്തിന്റെ പോരായ്മകള്‍. കക്കൂസില്ലാത്ത വീടുകളും വൃത്തിഹീനമായ അന്തരീക്ഷവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉയര്‍ത്തുന്നത്.
മരം നടന്നുന്നതാണ് ഏറ്റവും വലിയ പരിസ്ഥിതി പ്രവര്‍ത്തനം എന്നു ധരിച്ചുവശായിരിക്കുന്ന സമൂഹത്തിനു മുന്നിലേക്കാണീ കുറിപ്പ് സമര്‍പ്പിക്കുന്നത്. 1973 ജൂണ്‍ 5 മുതല്‍ എല്ലാവര്‍ഷവും ലോക പരിസ്ഥിതിദിനം ആചരിച്ചുവരുന്നു. എന്നാല്‍, എന്താണ് പരിസ്ഥിതിയെന്നോ എന്തിനാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടതെന്നോ മഹാഭൂരിപക്ഷത്തിനും അറിയില്ലെന്നതാണ് വാസ്തവം. പരിസ്ഥിതി സംരക്ഷണമെന്നാല്‍ വനവല്‍ക്കരണമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരാണേറെയും. ചില പരിസ്ഥിതി സംരക്ഷകര്‍ മരമാണ് മറുപടി എന്ന മുദ്രാവാക്യം വ്യാപകമായി ഉപയോഗിച്ചു വരുന്നത് തെറ്റിധാരണ വലുതാക്കാന്‍ ഇടനല്‍കിയിട്ടുണ്ട്. പരിസ്ഥിതി അനുഭവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ വെല്ലുവിളിയെ തിരിച്ചറിയാതെയുള്ള പ്രവര്‍ത്തനമാണത്. യഥാര്‍ത്ഥ പാരിസ്ഥിതിക വെല്ലുവിളികളെ തിരിച്ചറിയാനാണ് സര്‍ക്കാരും മറ്റ് ഏജന്‍സികളും ഒത്തുചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പ്രകൃതി സാക്ഷരതാ പരിപാടികള്‍ നടപ്പിലാക്കേണ്ടത്.
പരിസ്ഥിതി സംരക്ഷിക്കുക എന്നാല്‍ വികസനത്തെ എതിര്‍ക്കുക എന്നതാണെന്ന് കരുതുന്നവരുമുണ്ട്. പരിസ്ഥിതി തകര്‍ക്കുമെന്നതിനാല്‍ വികസനമേ വേണ്ടെന്ന് വാദിക്കുന്നത് പിന്തിരിപ്പന് സമീപനമാണ്. ഏതൊരു പദ്ധതി നടപ്പിലാക്കിയാലും എതിരഭിപ്രായങ്ങളും നല്ലതിനൊപ്പം ദോഷവും ഉണ്ടാകും. അതിനാല്‍ പദ്ധതി തന്നെ ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. മെര്‍ക്കുറി ധാരാളമായി ഭൂമിയില്‍ കലരുമെന്ന് കരുതി സിഎഫ്എല്‍ വിളക്കുകള്‍ ഉപേക്ഷിക്കാനാവില്ല. അപ്പോള്‍ അതിനുതകുന്ന പരിഹാരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അമിത വിഭവ ഉപഭോഗവും സുഖസൗകര്യങ്ങള്‍ക്ക് പിറകേയുള്ള പരക്കം പാച്ചിലുമാണ് പരിസ്ഥിതിയെ പ്രശ്നസങ്കീര്‍ണ്ണമാക്കുന്നത്. ഭൂമി മുഴുവന്‍ മരം വച്ചു പിടിപ്പിച്ചാല്‍ മാത്രം തീരുന്നതല്ല നമ്മളനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍. ശരിയായ ജീവിതക്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട സ്വഭാവമാണതെന്ന തിരിച്ചറിവുണ്ടാകണം. പ്രകൃതി സാക്ഷരതാ പ്രവര്‍ത്തനങ്ങളാണ് അതിനു തുടങ്ങേണ്ടത്.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: