തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിംഗ് സമയം വര്‍ദ്ധിപ്പിക്കാന്‍ ആലോചന. പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണ ലൈന്‍ ലഭിക്കാത്തതും കാലവര്‍ഷം വൈകുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കാലവര്‍ഷം വൈകിയാല്‍ ലോഡ്ഷെഡ്ഡിംഗ് സമയം ദീര്‍ഘിപ്പിക്കാനുള്ള നീക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്.
620 മെഗാവാട്ട് വൈദ്യുതിയുടെ കമ്മിയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ ലോഡ് ഷെഡ്ഡിംഗ് സമയം അരമണിക്കൂറില്‍ നിന്ന് മുക്കാല്‍ മണിക്കൂറായി ഉയര്‍ത്തിയിട്ടും പ്രതിസന്ധി തുടരുകയാണ്. കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന 330 മെഗാവാട്ടില്‍ 180 യൂണിറ്റ് വൈദ്യുതി ലഭിക്കാത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. ഇതിനു പുറമേ രാമഗുണ്ടം, താല്‍ച്ചര്‍ നിലയങ്ങളില്‍ നിന്നും വൈദ്യുതി വിഹിതത്തില്‍ കുറവ് അനുഭവപ്പെടുന്നു. വേനല്‍ക്കാലത്തെ പ്രതിസന്ധി മുന്നില്‍ കണ്ട് പുറത്തു നിന്ന് 1400 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി കാരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ ലൈന്‍ ലഭിക്കാത്തത് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടി.
ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ പ്രസരണ ലൈന്‍ നിലവിലില്ല. തമിഴ്നാട് വഴിമാത്രമേ വൈദ്യുതി എത്തിക്കാനാകൂ. എന്നാല്‍ കേരളത്തിന് ലൈന്‍ അനുവദിക്കാന്‍ തമിഴ്നാട് തയാറല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന് പരാതി നല്‍കിയെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. ഇതിനു പുറമേ അറ്റകുറ്റപണിക്കായി ശബരിഗിരി നിലയം അടച്ചിട്ടതിനാല്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ഇനി കാലവര്‍ഷത്തില്‍ മാത്രമാണ് ബോര്‍ഡിന്റെ പ്രതീക്ഷ.
സംസ്ഥാനം അപകടകരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദും വ്യക്തമാക്കി. ഉപഭോഗത്തിനനുസരിച്ചുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്നില്ല. മഴ ലഭിച്ചാലും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ല. പുറത്തുനിന്നും വൈദ്യുതി വാങ്ങാന്‍ കരാറുണ്ടെങ്കിലും കോറിഡോറില്ലാത്തതിനാല് അത് പ്രാവര്‍ത്തികമാകുന്നില്ല. കായംകുളത്ത് നിന്നും ലഭിക്കുന്ന വൈദ്യുതി പൂര്‍ണതോതില്‍ ലഭ്യമായാല്‍ വൈദ്യുതി നിയന്ത്രണം മുക്കാല്‍ മണിക്കൂറില്‍ നിന്നും അര മണിക്കൂറായി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു.
മഴ ശക്തമായാല്‍ മാത്രമേ ലോഡ്ഷെഡിങ് പിന്‍വലിക്കൂ – ആര്യാടന്
കൊച്ചി : സംസ്ഥാനം അപകടകരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും മഴ ശക്തി പ്രാപിച്ചാല്‍ മാത്രമേ ലോഡ് ഷെഡിങ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു എന്നും മന്ത്രി ആര്യാടന് മുഹമ്മദ് . സംസ്ഥാനത്തിന്റെ ഉപയോഗത്തിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. കായംകുളം താപനിലയത്തിലെ തകരാര്‍ പരിഹരിക്കാനായാല്‍ ലോഡ് ഷെഡിങ് ഇപ്പോഴുള്ള 45 മിനിറ്റില്‍ നിന്ന് അരമണിക്കൂറായി കുറക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ സംസ്ഥാനത്തെ ലോഡ് ഷെഡിങ് സമയം മുക്കാല്‍ മണിക്കൂര്‍ ആയി ഉയര്‍ത്തിയിരുന്നു. വൈകീട്ട് 6.45നും രാത്രി 1.30നും ഇടയിലാണ് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: