ന്യൂദല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത തര്‍ക്കം മുറുകുന്നു. യോഗേന്ദ്ര യാദവ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ മനീഷ് സിസോദിയ രംഗത്തെത്തി.
പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാളിനെ ലക്ഷ്യമാക്കിയാണ് യാദവ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് സിസോദിയ പറഞ്ഞു. യാദവ് പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ പരസ്യമാക്കുന്നതായും സിസോദിയ ആരോപിച്ചു. എഎപി പ്രവര്‍ത്തകര്‍ക്ക് യാദവ് അയച്ച കത്തിനുളള മറുപടിയിലാണ് സിസോദിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പാര്‍ട്ടി രാഷ്ട്രീയ കാര്യ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേജ്രിവാള് വകവയ്ക്കുന്നില്ല എന്ന യാദവിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. ഇത് അടിസ്ഥാന രഹിതമാണ്. കേജ്രിവാള് എല്ലാ സമയത്തും ജനാധിപത്യപരമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.പലരും എതിര്‍ത്ത സമയത്തൊക്കെ യാദവിനെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. യാദവിനെ ഹരിയാനയിലെ പാര്‍ട്ടി നേതാവാക്കാനുള്ള തീരുമാനത്തെ എല്ലാവരും എതിര്‍ത്തപ്പോള്‍ കേജ്രിവാള് മാത്രമാണ് പിന്തുണച്ചത് സിസോദിയ കത്തില്‍ പറയുന്നു.
അരവിന്ദ് കേജ്രിവാളുമായുളള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പല പ്രമുഖരും പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നു. ഷാസിയ ഇല്‍മിക്കും ക്യാപ്റ്റന്‍ ഗോപിനാഥിനും പിന്നാലെ കഴിഞ്ഞ ദിവസം അഞ്ജലി ദമാനിയയും എഎപിയില്‍ നിന്ന് രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: