തൃശൂര്‍: വിയ്യൂര്‍ ജയിലിലെ ഭരണം ടിപി വധക്കേസ് പ്രതികള്‍ക്ക് തന്നെ.ഇവര്‍ക്ക് ജയിലില്‍ എല്ലാസൗകര്യങ്ങളും ലഭിക്കുന്നതിന് പിന്നില്‍ സിപിഎം കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടെന്നാണ് സൂചന. കഴിഞ്ഞദിവസം വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ടിപി വധക്കേസ് പ്രതികളില്‍ നിന്നും മൊബെയില്‍ ഫോണും സിംകാര്‍ഡും കഞ്ചാവും പിടിച്ചെടുത്തത. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയെ തലശേരി കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുമ്പോള്‍ മാഹിയില്‍ പോലീസ് ജീപ്പ്പ് നിര്‍ത്തി മദ്യം വാങ്ങിനല്‍കിയത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിയ്യൂര്‍ ജയിലില്‍ പരിശോധന നടത്തിയത്.
നേരത്തെ ടിപി കേസിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബെയില്‍ ഫോണും ഫെയ്സ്ബുക്കുമെല്ലാം ഉപയോഗിച്ചത് ഏറെ വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിച്ചിരുന്നു. ഫെയ്സ്ബുക്കില്‍ പ്രതികള്‍ ജയിലിനുള്ളില്‍ ബര്‍മുഡയും മറ്റും ധരിച്ച് പോസ് ചെയ്ത് നില്ക്കുന്ന ഫോട്ടോ വന്നതിനെ തുടര്‍ന്ന് ജയില്‍ ഡിജിപിയെ തന്നെ മാറ്റിയിരുന്നു. ഈ പ്രശ്നമാണ് പ്രതികളെ കണ്ണൂരില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റാനുള്ള ഒരു പ്രധാന കാരണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്ന ടിപികേസ് പ്രതികള്‍ക്ക് ജയിലിനകത്ത് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഎം എംഎല്‍എമാരും കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കളും പ്രതികളെ കാണാന്‍ വിയ്യൂരിലേക്ക് വന്നിരുന്നു. സിപിഎം പിന്തുണയോടെ പ്രതികളുടെ ബന്ധുക്കള്‍ ജയിലിന് പുറത്ത് സമരം നടത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ കണ്ണൂരിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കണ്ണൂരിലുണ്ടായിരുന്ന സൂപ്രണ്ട് ദേവദാസിനെയാണ് വിയ്യൂരിലേക്ക് നിയമിച്ചത്.
ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും പ്രതികള്‍ക്ക് വിയ്യൂര്‍ ജയിലിലും സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. യുഡിഎഫ് ഭരണത്തില്‍ ടിപി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നത് കോണ്‍ഗ്രസ് സിപിഎം രഹസ്യധാരണയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണ്. ഇല്ലെങ്കില്‍ പ്രതികള്‍ പലരഹസ്യങ്ങളും പുറത്ത് വിടുമെന്ന ഭയവും സിപിഎം നേതൃത്വത്തിനുണ്ട്.
എന്‍. പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: