കോഴിക്കോട്: അനാഥ,അഗതി മന്ദിരങ്ങളില്‍ നടക്കുന്ന മനുഷ്യക്കടത്തില്‍ സര്‍ക്കാര്‍ പല തട്ടില്‍. കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ കടുത്ത അഭിപ്രായ ഭിന്നതയാണ്. ഇതിനിടയില്‍ ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് അന്വേഷണവും നടപടികളും മരവിപ്പിച്ചു. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അനാഥ മന്ദിരങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്കി ഇടത്തട്ടുകാരെ മാത്രം ബലിയാടാക്കാനാണ് നീക്കം.
അഗതി മന്ദിരങ്ങളിലേക്ക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കുട്ടികളെ കൊണ്ടുവന്ന നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിലപാട്. കേരളത്തിലേക്ക് കുട്ടികളെ കടത്തരുതെന്നും അനാഥാലയങ്ങള്‍ നടത്തുന്നത് അതത് സംസ്ഥാനത്താവണമെന്നും രമേശ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ബംഗ്ലാദേശില്‍ നിന്നടക്കം ആളുകള്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സും പോലീസും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനെ അനുകൂലിച്ച് മന്ത്രി ആര്യാടന് മുഹമ്മദും എത്തി. അനാഥമന്ദിരങ്ങള്‍ പണം സമ്പാദിക്കാനുള്ള വഴിയായി അനുവദിക്കാനാവില്ലെന്നായിരുന്നു ആര്യാടന് കോഴിക്കോട്ട് പ്രതികരിച്ചത്.
എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നത് ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനും മുന്‍ ഡിസിസി പ്രസിഡന്റുമായ അഡ്വ. എം. വീരാന്കുട്ടിയായിരുന്നു. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാക്കള്‍ പ്രതികരിച്ചതിനേക്കാള്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം പ്രതികരിച്ചത്. പാലക്കാട്ട് അറസ്റ്റിലായവരെ സന്ദര്‍ശിച്ച് അവര്‍ നിരപരാധികളാണെന്നും കേസ്സെടുത്തത് ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നുമാണ് ന്യൂനപക്ഷാവകാശ കമ്മീഷന് ചെയര്മാന് പറഞ്ഞത്. അനാഥമന്ദിരത്തിലെ അനധികൃത നിയമവിരുദ്ധ നടപടികള്‍ക്കെതിരായ നീക്കം ന്യൂനപക്ഷ വിരുദ്ധമെന്ന് ചിത്രീകരിക്കുകയായിരുന്നു സന്ദര്‍ശനത്തിലൂടെ അഡ്വ. എം. വീരാന്‍കുട്ടി ചെയ്തത്.
എന്നാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവരുടെ നിലപാടുകള്‍ ന്യൂനപക്ഷാവകാശ കമ്മീഷനെതിരെയായിരുന്നു. മനുഷ്യക്കടത്ത് തന്നെയാണിതെന്നും 370 ാം വകുപ്പ് പ്രകാരം കേസ്സെടുത്തത് ശരിയായ നടപടിയായിരുന്നുവെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നിലപാട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കുട്ടികള്പഠനശേഷം എങ്ങോട്ട് പോകുന്നുവെന്നതിനെക്കുറിച്ച് വിശദമായി കണ്ടെത്തണമെന്നും കമ്മീഷന് ചെയര്മാന് ജസ്റ്റിസ് കെ. ബി. കോശി പറഞ്ഞു.
അനാഥമന്ദിരങ്ങളെക്കുറിച്ച് വിശദമായി വിവരശേഖരണം നടത്തുന്ന മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസഥന് ഡിഐജി ശ്രീജിത്തും മനുഷ്യക്കടത്ത് തന്നെയാണ് നടന്നതെന്ന് വ്യക്തമാക്കി. പത്തുവര്‍ഷമായി മുക്കം അനാഥാലയത്തില്‍ പ്രവേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ നല്കാന് അനാഥമന്ദിരത്തിന്റെ ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് തെളിവെടുപ്പിന് ശേഷം അദ്ദേഹം വ്യക്തമാക്കി. അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നാണ് ഡിഐജി വ്യക്തമാക്കിയത്.
കുട്ടികളെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ ന്യൂനപക്ഷ കമ്മീഷന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത് ബാലാവകാശ കമ്മീഷനായിരുന്നു. കുട്ടികളെ സ്വദേശത്തേക്ക് അയക്കണമെന്നായിരിന്നു ബാലാവകാശ കമ്മീഷന്റെ അഭിപ്രായം. രണ്ട് ജില്ലകളിലെ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളും ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുണ്ടന്നാണ് വ്യക്തമാക്കിയത്.
മനുഷ്യാവകാശ കമ്മീഷന്, ആഭ്യന്തര വകുപ്പ്, ബാലാവകാശ കമ്മീഷന് എന്നിവ ഒരു നിലപാടെടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ചെയര്‍മാനായ ന്യൂനപക്ഷാവകാശ കമ്മിഷന് ഇതിന് വിരുദ്ധമായ നിലപാടെടുക്കുകയാണ്. ഒടുവില്‍ മുഖ്യമന്ത്രി തന്നെ ആഭ്യന്തര മന്ത്രിയുടെ നിലപാട് ശരിയല്ല എന്ന രീതിയില്‍ പ്രതികരിച്ചു. ഇക്കാര്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പിന്നീട് നിലപാട് വ്യക്തമാക്കിയതുമില്ല.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: