നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ഭരണഘടന അനുഛേദം 370-നെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ ശക്തിപ്രാപിച്ചിരിക്കുന്നു. ഈ അനുഛേദത്തിന്റെ അന്തസത്തയെക്കുറിച്ചും അത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പരിശോധന ആവശ്യമാണ്.
ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കാശ്മീരിന് പണ്ടുകാലം മുതല്ക്കേ ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകവുമായി ബന്ധമുണ്ട്. കാശ്യപ മഹര്‍ഷിയാല്‍ സൃഷ്ടിക്കപ്പെട്ടതാണ് കാശ്മീരെന്നാണ് വിശ്വാസം. നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും, വിദ്യാപീഠങ്ങളും പണ്ഡിതന്മാരും താപസവര്യന്മാരും ഉണ്ടായിരുന്ന ഈ പുണ്യഭൂമി ഇന്ന് രാജ്യദ്രോഹികളുടെയും വിഘടനവാദികളുടെയും കേദാരമായി മാറിയിരിക്കുകയാണ്. 1947 ഒക്ടോബര്‍ മാസം 26 ന് ലയനപ്രഖ്യാപനത്തോടെ നിയമപരമായി കാശ്മീര്‍ നാട്ടുരാജ്യം ഭാരതത്തിന്റെ ഭാഗമായി മാറി. ഇന്ത്യ സ്വതന്ത്രമായതിനുശേഷം 565-ല്‍ അധികം നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. അന്ന് അതിന് നേതൃത്വം കൊടുത്തത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലാണ്.
തിരുവിതാംകൂര്‍, ഹൈദ്രാബാദ് തുടങ്ങിയ നാട്ടുരാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. യാതൊരു അപശബ്ദത്തിനും ഇടനല്‍കാതെ പട്ടേല്‍ അതു ഭംഗിയായി നിര്‍വ്വഹിച്ചു. എന്നാല്‍ കാശ്മീര്‍ നാട്ടുരാജ്യം മാത്രം നെഹ്റുവിന്റെ പ്രത്യേക താല്പര്യം പരിഗണിച്ച് പട്ടേലില്‍ നിന്നു മാറ്റുകയും നെഹ്റു തന്നെ നേരിട്ടു കൈകാര്യം ചെയ്യുകയുമാണുണ്ടായത്. അത് ഇന്ന് ഭാരതത്തിന് തീരാവേദനയായി മാറിയിരിക്കുകയാണ്. നമ്മുടെ സാംസ്ക്കാരിക തനിമയുടെ ദര്‍പ്പണ പ്രതിബിംബമായിരുന്ന കാശ്മീരി പണ്ഡിറ്റുകള്‍ ഇന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. ജനിച്ച നാട്ടില്‍ അവര്‍ അഭയാര്‍ത്ഥികളായി മാറി. ഇന്ന് കാശ്മീരിന്റെ വഷസ്സുകളില് നിന്ന് ചുടുചോര പ്രവഹിക്കുന്നു. കാശ്മീരിന്റെ തെരുവീഥികളില്‍ വെടിയൊച്ചകള്‍ നിറുത്താതെ മുഴങ്ങി കേള്‍ക്കുന്നു. നെഹ്റു എടുത്ത ദീര്‍ഘവീഷണമില്ലാത്ത നിലപാടുകള്‍ക്ക് ഇന്ത്യന്‍ സൈനികര്‍ ഇന്ന് സ്വന്തം ജീവന് ബലി നല്‍കുകയാണ്. ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്റു കാശ്മീരില്‍ എത്തി ഇന്ത്യയുടെ സൈനിക ഫണ്ടിനെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അവിടെ കൂടിയ സത്രീജനങ്ങള്‍ അവര്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ നെഹ്റുവിന് സമര്‍പ്പിച്ചിരുന്നു. ആ കാശ്മീരില്‍ ഇന്ന് നിറതോക്കുകളുമായാണ് ഇന്ത്യന്‍ സൈനികരെ നേരിടുന്നത്. കഴിഞ്ഞ 67 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചിരുന്നവര്‍ക്കു ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കുവാന് കഴിയുമോ? ഇന്നു സൈനിക ക്യാമ്പുകളും നാഷണല്‍ ഹൈവേകളും മാത്രമാണ് ഭാരതത്തിന്റെ കൈയ്യിലുള്ളത്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും എന്തിന് പറയുന്നു പോലീസില്‍ പോലും ഒരു പരിധിവരെ ഭീകരവാദികള്‍ കടന്നുകയറിയിരിക്കുന്നു. കാശ്മീര്‍ താഴ്വരയില് നിയമപാലനം നിയന്ത്രിക്കുന്നത് ഭീകരവാദികളാണ്. കാശ്മീരിന്റെ നേര് അവകാശികള്‍ എന്നു അറിയപ്പെട്ടിരുന്ന നെഹ്റുവിന്റെയും രാജീവ് ഗാന്ധിയുടെയും മുന്‍ തലമുറക്കാരായ കാശ്മീരി പണ്ഡിറ്റുകള്‍ ഒരാളുപോലും ഇന്നു അവിടെ അവശേഷിക്കുന്നില്ല. അതുതന്നെയാവാം ഇന്ത്യാവിരുദ്ധ നിലപാടുകള്‍ക്ക് ആക്കം കൂട്ടുന്നതും. ഈ സാഹചര്യം നമ്മുടെ രാജ്യത്തെ മതേതര വാദികള്‍ക്ക് കാണാന്‍ കഴിയുന്നില്ല. മതഭ്രാന്തിന് ഇരയായി പൗരവകാശങ്ങള്‍ ഹോമിക്കപ്പെട്ട നിസ്സഹയരായ പണ്ഡിറ്റുകളുടെ രോദനം കേള്‍ക്കാന്‍ മതേതരത്വ വാദികള്‍ക്ക് സമയമില്ല.
എന്തിനാണ് അനുഛേദം 370 അനുസരിച്ചുള്ള പ്രത്യേക പദവി കാശ്മീരിന് നല്‍കിയതെന്ന് മനസ്സിലാകുന്നില്ല. മറ്റു നാട്ടു രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന അതേ രീതിയിലാണ് കാശ്മീരും ചേര്‍ന്നത്. കാശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തിമാറ്റി പാകിസ്ഥാനോട് ചേര്‍ക്കാന്‍ തുടക്കംമുതലേ ശ്രമിച്ചിരുന്ന ശക്തികള്‍ വിഘടനവാദത്തിന്റെ വിത്തുകള്‍ പ്രത്യേക അവകാശവാദത്തില്‍ പൊതിഞ്ഞു ജനാധിപത്യത്തിന്റെ മുഖം മൂടിയായി ഉപയോഗിക്കുന്നത് തിരിച്ചറിയാന്‍ കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അന്നും ഇന്നും കഴിയുന്നില്ല. അത് തുടക്കംമുതല്‍ തിരിച്ചറിയാനും ചെറുക്കാനും ഭാരതീയ ജനസംഘവും പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയും നടത്തുന്ന ഐതിഹാസികമായ പോരാട്ടങ്ങല്‍ ഇവിടെ ഓര്‍മ്മപ്പെടുത്തുകയാണ്. “കാശ്മീരിന്റെ പ്രശ്നം ജന്മസഹജമല്ല ഭരണ സൃഷ്ടിയാണ്.” അത് തുടച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് 2014 -ലെ ജനവിധി.
ഭരണഘടനയുടെ 370-ാം അനുഛേദം തുടങ്ങുന്നത് “Temporay provisions with respect to the State of Jammu and Kasmir” എന്നാണ്. സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം കഴിഞ്ഞിട്ടും താല്ക്കാലികമെന്നു പറഞ്ഞ വ്യവസ്ഥ സ്ഥിരമായി മാറുന്നതാണ് കാണാന്‍ കഴിയുന്നത്. 1963-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ 370-അനുഛേദത്തെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ നെഹ്റു പറഞ്ഞത് “we do not anything to revoke Article 370 becau-se it will erode away.” നെഹ്റു പോലും സ്വമേധയാ ഇല്ലാതാകുമെന്നു പറഞ്ഞ ഒരു കാര്യത്തെ കൂടുതല്‍ ശക്തിയായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമല്ലേ? ഭരണഘടനയുടെ കരട് തയ്യാറാക്കാനുള്ള സമിതിയിലെ അദ്ധ്യക്ഷനായ ഡോ. ബി.ആര്. അംബേദ്കര്‍ പോലും ഇതിനെ എതിര്‍ത്തിരുന്ന കാര്യം പ്രത്യേകം ചിന്തിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെയൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ ഭാവിയില്‍ ഉടലെടുക്കുന്ന ഭവിഷ്യത്തുകള്‍ അംബേദ്കര്‍ക്കു മനസ്സിലായി. നെഹ്റുവിനും വര്ഗ്ഗസമരവാദികള്ക്കും മനസ്സിലായില്ല.
ഭരണഘടനാപരമായി കേന്ദ്രപട്ടികയിലും കണ്‍കറണ്ട് പട്ടികയിലുമുള്ള കാര്യങ്ങള്‍ക്ക് പാര്‍ലമെന്റിന് നിയമ നിര്‍മ്മാണം നടത്താം. സംസ്ഥാനത്തെ ബാധിക്കുന്ന കണ്‍കറണ്ട് പട്ടികയിലുള്ള കാര്യങ്ങളില്‍ സംസ്ഥാന നിയമിനിര്മ്മാണസഭയ്ക്കാണ് നിയമനിര്‍മ്മാണത്തിന്റെ അവകാശം. എന്നാല്‍ അനുഛേദം 370-അനുസരിച്ച് കേന്ദ്രപട്ടികയിലുള്ള കാര്യങ്ങള്‍ക്കും കണ്‍കറണ്ട് പട്ടികയിലുള്ള കാര്യങ്ങള്‍ക്കും ജമ്മു സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ അവരുടെ അനുമതി കൂടാതെ ഒരു നിയമവും പാസ്സാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരമില്ല. യഥാര്‍ത്ഥത്തില്‍ നിയമനിര്‍മ്മാണത്തിനുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അവകാശത്തിന് കടിഞ്ഞാണ്‍ ഇട്ടിരിക്കുകയാണ് അനുഛേദം 370. ഭരണഘടനാപരമായ തുല്യ പരിഗണന കാശ്മീരില്‍ സാധ്യമല്ല. ഇന്ത്യന്‍ പാര്‍ലമെന്റ് ഉണ്ടാക്കിയ ഒട്ടു മിക്ക നിയമങ്ങളും കാശ്മീരിന് ബാധകമല്ല. യുപിഎ സര്‍ക്കാര്‍ വലിയ പ്രത്യേകതയായി കൊണ്ടുവന്ന വിവരാവകാശ നിയമം പോലും കാശ്മീര്‍ ജനതയ്ക്ക് അപ്രാപ്യമാണ്.
കാശ്മീരില്‍ തുല്യനീതി ലംഘിക്കപ്പെടുന്നു. രണ്ടു തരം പൗരത്വമാണ് നിലനില്‍ക്കുന്നത്. കാശ്മീരികള്‍ ഇന്ത്യന്‍ പൗരന്മാരാണ്. എന്നാല്‍ മറ്റു ഇന്ത്യക്കാര്‍ കാശ്മീരി പൗരന്മാരല്ല. കാശ്മീരികള്‍ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പോയി വസ്തു വാങ്ങുന്നതിനോ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ ഒരു തടസ്സവുമില്ല. എന്നാല്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കാശ്മീരില്‍ ഇത് സാധ്യമല്ല. കാശ്മീരി പെണ്‍കുട്ടികള്‍ മറ്റു സംസ്ഥാനത്തെ യുവാക്കളെ വിവാഹം കഴിച്ചാല്‍ അവരുടെ കാശ്മീര്‍ സംസ്ഥാനത്തുള്ള എല്ലാ അവകാശങ്ങളും നഷ്ടമാകും. എന്നാല്‍ കാശ്മീര്‍ യുവാവ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കല്യാണം കഴിച്ചാല്‍ അവരുടെ അവകാശം നഷ്ടമാകുന്നില്ല. യഥാര്‍ത്ഥത്തില്‍ അനുഛേദം-370 സ്ത്രീവിരുദ്ധവുമാണ്.
മറ്റു സംസ്ഥാന നിയമസഭകളുടെ കാലാവധി അഞ്ചു വര്ഷമാണെങ്കില് കാശ്മീരിന്റേത് ആറ് വര്‍ഷമാണ്. ദേശീയ പതാക കത്തിക്കുന്നത് ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകരമാണെങ്കില്‍ കാശ്മീരില്‍ അതൊരു കുറ്റമല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ കാശ്മീരിന്റെ പതാകയും ദേശീയ പതാകയും ഉയര്‍ത്തിയിട്ടുണ്ട്. ദേശീയപതാക വേറെ ഉയര്‍ത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണം. മറ്റുസംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പഞ്ചായത്ത് രാജ് രീതിയല്ല കാശ്മീരിലുള്ളത്. മറ്റു സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ വലുതാക്കാനോ , ചെറുതാക്കാനോ, വിഭജിക്കാനോ കേന്ദ്ര സര്‍ക്കാരിന് കഴിയുമെങ്കില്‍ കാശ്മീരിന്റെ കാര്യത്തില്‍ അത് സാദ്ധ്യമല്ല. ഇന്ത്യയില്‍ എവിടെയും മതസ്ഥാപനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് കുറ്റകരമെങ്കില്‍ കാശ്മീരില്‍ അത് കുറ്റകരമായ പ്രവര്‍ത്തിയല്ല. അതുകൊണ്ടാണ് മതസ്ഥാപനങ്ങള്‍ ഭീകരവാദകേന്ദ്രങ്ങളാകുന്നത്.
‘ബാബറി മസ്ജിദി’ന്റെ തകര്‍ച്ചയെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ അനുഛേദം-356 ഉപയോഗിച്ച് പിരിച്ചുവിട്ടു. എന്നാല്‍ ഈ അനുഛേദം കാശ്മീരില്‍ നേരിട്ടു പ്രയോഗിക്കാന്‍ കഴിയില്ല. സംസ്ഥാന ഭരണഘടന മരവിപ്പിക്കുന്നതിനോ, ദേശീയ അടിയന്തരാവസ്ഥ അനുഛേദം-362 അനുസരിച്ച് പ്രഖ്യാപിക്കുന്നതിനോ 360 അനുസരിച്ച് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനോ പരിമിതമായ അവകാശങ്ങളെ ഇന്ത്യയില്‍ പ്രസിഡന്റിന് കാശ്മീരിന്റെ കാര്യത്തില്‍ അധികാരം നല്‍കുന്നുള്ളൂ.
യുപിഎ സര്‍ക്കാര്‍ കാശ്മീര്‍ പ്രശ്നം പഠിക്കുന്നതിനു ഒരു മദ്ധ്യസ്ഥ കമ്മിറ്റിയെ വച്ചു. ദിലീപ് പട്ഗാവ്ങ്കര് അദ്ധ്യക്ഷനായുള്ള മൂന്നംഗ കമ്മറ്റി കാശ്മീര്‍ സന്ദര്‍ശിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങളും ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ റിപ്പോര്‍ട്ട് നിലവിലുള്ള കാശ്മീരിന്റെ അവസ്ഥയെ കൂടുതല്‍ സ്ഫോടകാത്മകമാക്കുന്നവാനേ ഉപകരിക്കൂ. ഭീകരവാദം നിയന്ത്രിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും അതിലില്ല. അവരുടെ നിര്‍ദ്ദേശങ്ങള്‍ ചിലത് ചുവടെ ചേര്‍ക്കുകയാണ്. (1) 1952 ന് ശേഷമുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ നിയമപരിഷ്കരണം കാശ്മീരില്‍ ബാധകമാക്കണമെന്നു പറയുന്നില്ല. (2) അനുഛേദം 370 താല്‍ക്കാലികം എന്നു പറഞ്ഞിരിക്കുന്നത് ‘സ്ഥിരം’ എന്നാക്കി മാറ്റിക്കൊടുക്കണം (3) പ്രതിരോധം, വിദേശം, വാര്‍ത്താവിനിമയം എന്നിവ കേന്ദ്രവിഷയങ്ങളാണെങ്കിലും ഇത് കാശ്മീരില്‍ പ്രയോഗിക്കാന്‍ സംസ്ഥാന ഗവണ്മെന്റിന്റെ അനുവാദം വാങ്ങണം. (4) പാക് അധിനിവേശ കാശ്മീരിനെ പാക്ഭരണം നടത്തുന്ന കാശ്മീര്‍ എന്നു മാറ്റണം. പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന 1994-ലെ പാര്‍ലമെന്റ് പ്രഖ്യാപനത്തിന് കടകവിരുദ്ധമാണ് ഈ നിര്‍ദ്ദേശം. (5) സായുധ സേനയ്ക്കുള്ള പ്രത്യേക അധികാരം നല്കുന്ന നിയമം (Armed Force Special Power Act), പൊതു സുരക്ഷിത നിയമം (Public Safety Act) എന്നിവ പിന്‍വലിക്കണം. ഇത് കാശ്മീര്‍ ഭീകരവാദികളുടെയും പാകിസ്ഥാന്റെയും ആവശ്യമാണ്. ഇപ്പോള്‍ തന്നെ ഭരണത്തില്‍ പരിമിതമായ നിയന്ത്രണമേ സര്‍ക്കാരിനുള്ളൂ. അതും കൂടി ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശമാണ് ഇത്. (6) നിലവില്‍ ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്ന രീതി മാറ്റി സംസ്ഥാന ഗവണ്മെന്റ് കൊടുക്കുന്ന മൂന്നു പേരുടെ പാനലില്‍ നിന്നും നിയമിക്കണം. ഇത് അനുവദിച്ചാല്‍ ഏതെങ്കിലുമൊരു ഭീകരവാദിയായിരിക്കും കാശ്മീര്‍ ഗവര്‍ണ്ണര്‍. ഇപ്പോള്‍ തന്നെ 370 മാറ്റിയാല്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതായിത്തീരുമെന്ന് പ്രഖ്യാപിക്കുന്നവരാണ് അവിടെ ഭരിക്കുന്നത്. ഈ നിര്‍ദ്ദേശത്തോട് ഏറെക്കുറെ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും അനുകൂലമായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാശ്മീര്‍ പ്രശ്നം പരിഹരിക്കുകയല്ല ഭീകരവാദികള്‍ക്ക് കൂടുതല്‍ സഹായം നല്കുന്ന നിലപാടുകളാണ് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നത്.
കാശ്മീരിന്റെ പ്രത്യേക പദവിക്ക് മതപരമായ യാതൊരു അടിസ്ഥാനവുമില്ല. താല്‍ക്കാലിക ലാഭത്തിനു വേണ്ടി മതപരമായ പരിവേഷം നല്കി ഭീകരവാദം വളര്‍ത്തി ഇന്ത്യയില്‍ നിന്ന് കാശ്മീരിനെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന ഭീകരവാദികളെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക് ഭീകരവാദികളുടെയും പ്രവര്‍ത്തികള്‍ നാം തിരിച്ചറിയണം. അവര്‍ക്കുവേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും യാഥാര്‍ത്ഥ്യം മനസ്സിലാക്കി നേരായ വഴിയില്‍ ചിന്തിക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും അഖണ്ഡതയുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അനുഛേദം 370 ഇന്നു അപ്രസക്തമായി വരുകയാണ്. പക്ഷേ അത് സൃഷ്ടിച്ച വിഘടന ബോധം ഇന്നും ശക്തമായി നിലനില്ക്കുന്നു. അത് മാറ്റിയേ പറ്റൂ. കാശ്മീരും മറ്റു സംസ്ഥാനങ്ങളും ഒന്നാണ് . “ഒരൊറ്റ ജനത ഒരൊറ്റ രാജ്യം” എന്ന ബോധം യാഥാര്‍ത്ഥ്യമാക്കണം.
അഡ്വ: ജെ.ആര്.പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: