കുട്ടികള്‍ ഇന്ന് വാത്സല്യനിധികളല്ല, വില്പ്പനച്ചരക്കാണ്. കുട്ടികളെ ഝാര്‍ഖണ്ഡില്‍ ഉല്‍പ്പാദിപ്പിക്കുന്നതു തന്നെ കേരളത്തില്‍ ബാലവേലയ്ക്കും വിനോദസഞ്ചാര രംഗത്തെ ലൈംഗിക വിനോദോപാധികളു മാകാനാണോ എന്ന സംശയം ജനിപ്പിക്കുംവിധമാണ് അവിടെനിന്നും കേരളത്തിലേക്കുള്ള കുട്ടികളുടെ കുത്തൊഴുക്ക്. കെട്ടിട നിര്‍മാണമേഖലയിലും യാചകവൃത്തിയിലും ഉപയോഗിക്കാന്‍ മാത്രമല്ല ഇന്ന് കുട്ടികളെ കൊണ്ടുവരുന്നത്. കേരളം അവരെ ഓര്ഫനേജുകളിലേക്കുള്ള മുതല്‍ക്കൂട്ടായാണ് കാണുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ അനധികൃതമായി കേരളത്തിലെത്തിച്ച സംഭവം നാണക്കേടാണെന്ന് ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ വിശ്വാസ്യതയില്ലെന്നും ഗൗരവതരമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന കുട്ടികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ട്രസ്റ്റ് ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നല്കിയ ഹര്‍ജി പരിഗണിച്ച കോടതി സംഭവം ഞെട്ടലോടെയാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു. ഈ മനുഷ്യക്കടത്തിന്റെ പിന്നിലുള്ള മുഖ്യകണ്ണി ഒരു കരിങ്കല്‍ ക്വാറിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
അനാഥാലയത്തിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ഷക്കീര്‍ അറസ്റ്റിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ പല വാക്കുകളും അവിശ്വസനീയമാണെന്ന് കോടതി പ്രഖ്യാപിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരാന്‍ പോലും ഈ സര്‍ക്കാരിന് അര്‍ഹതയില്ല.
മാതൃകാ സംസ്ഥാനമെന്ന കേള്‍വികേട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മതിയായ രേഖകളില്ലാതെയാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ എത്തിക്കുന്നത്. ഇത്രയും കുട്ടികള്‍ ഒന്നിച്ച് യാത്ര ചെയ്യുന്നതെന്തിനെന്ന് റെയില്‍വെയും അന്വേഷിച്ചില്ല. ഈ മനുഷ്യക്കടത്തിന്റെ പശ്ചാത്തലം ദുരൂഹത നിറഞ്ഞുനില്‍ക്കുന്നതാണ്. മനുഷ്യക്കടത്തുവഴി കേരളത്തിലെത്തുന്ന കുട്ടികള്‍ മദ്രസകളിലാണ് എത്തിപ്പെടുന്നതെങ്കില്‍ അവര്‍ മതംമാറ്റത്തിനും വിധേയമാകുന്നു. മതംമാറ്റണമെന്ന ഉദ്ദേശത്തോടെ തന്നെ കുട്ടികളെ തട്ടിക്കൊണ്ടുവരുന്ന സംഘവും കേരളത്തില്‍ സജീവമാണെന്ന് ഹിന്ദു ഹെല്പ്പ്ലൈന് പ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുന്നു. കുട്ടികളെ ബാലവേലയുള്‍പ്പെടെയുള്ള ചൂഷണങ്ങള്ക്കിരയാക്കുന്നു. ഝാര്‍ഖണ്ഡില്‍നിന്നു മാത്രം 550 കുട്ടികളെ കടത്തിക്കൊണ്ടുവന്നുകഴിഞ്ഞു. പല വ്യാജ വാഗ്ദാനങ്ങളും- മകനെ എഞ്ചിനീയറാക്കാം എന്നുവരെ-നല്കിയാണിത്. ഇവരുടെ കയ്യിലുള്ള ഏകരേഖ കടലാസില്‍ ഈ ഗ്രാമത്തിലെ കുട്ടിയാണ് എന്ന ഗ്രാമമുഖ്യന്റെ സര്‍ട്ടിഫിക്കറ്റാണ്. ഇക്കഴിഞ്ഞ മെയ് 24 ന് ബീഹാര്‍, ഝാര്‍ഖണ്ഡ് മേഖലകളില്‍നിന്നും 456 കുട്ടികളെ ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിച്ചു. മതിയായ രേഖകളില്ലാതെ, രക്ഷിതാക്കളില്ലാതെ വന്ന കുട്ടികളെപ്പറ്റി സ്വമേധയാ കേസെടുത്തത് സംസ്ഥാന ബാലാവകാശ കമ്മീഷണനാണ്. 226 ആണ്‍കുട്ടികളും 230 പെണ്‍കുട്ടികളുമുള്ള സംഘത്തില്‍ 43 പുരുഷന്മാരും 10 സ്ത്രീകളും ഒപ്പമുണ്ടായിരുന്നു.
അനാഥാലയത്തിന്റെ തിരിച്ചറിയല്‍ കാര്ഡുണ്ടായിരുന്നതു കാരണമാണ് ഈ മനുഷ്യക്കടത്തിന്റെ ഗൂഢോദ്ദേശ്യം മതംമാറ്റമാണോ എന്ന ചോദ്യമുയര്‍ത്തുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നും എന്തിന് കുട്ടികളെ കൊണ്ടുവന്നു എന്നതിനെപ്പറ്റി ഗൗരവതരമായ അന്വേഷണം നടത്തി ക്രൈംബ്രാഞ്ച് വിവരം അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കി സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു മനുഷ്യാവകാശ സംഘടന നല്കിയ ഹര്‍ജിയിലാണ് വിധി. ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ലാത്ത ഇക്കാലത്ത് സംഘത്തിലെ പെണ്‍കുട്ടികളുടെ അവസ്ഥയെപ്പറ്റി എന്ത് പറയാനാണെന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ നിലപാട് വിശ്വസനീയമല്ലെന്ന് കൂടി ചേര്‍ക്കുകയാണ് ചെയ്തത്. ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും കുട്ടികളെ കൊണ്ടുവന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് മനുഷ്യക്കടത്തു തന്നെയാണ് നടക്കുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. അനാഥകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യം അനാഥാലയം നിറവേറ്റിയോ എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അന്വേഷിക്കും.
സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹവും സമയോചിതവുമാണ്. മടക്കി അയച്ച കുട്ടികള്‍ എവിടെയാണെന്നറിയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. കേരളം ഇപ്പോള്‍ ബാലാവകാശ ധ്വംസനത്തിന്റെ നാടുകൂടിയാണെന്ന് മുസ്ലിംലീഗിന് പങ്കാളിത്തമുള്ള സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: