ജന്മനാട് ഗുജറാത്ത്… പ്രവര്‍ത്തന മേഖല അമേരിക്ക. യുഎസിലെ ദക്ഷിണമധ്യ-ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ഉപസെക്രട്ടറി നിഷ ദേശായ് ബിസ്വാളിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ സ്ഥാനത്തത്ത്ന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നിഷ ദേശായ്. കഴിഞ്ഞ വര്‍ഷം ജൂലൈ 19-നാണ് നിഷയെ ഈ സ്ഥാനത്തേക്ക് പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തത്. നിഷയുടെ ഉപസെക്രട്ടറി സ്ഥാനത്തേക്കുറിച്ചല്ല, അവര്‍ ഏറ്റെടുത്ത വലിയൊരു ദൗത്യത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്ന് അമേരിക്ക തുറന്നു പറഞ്ഞപ്പോള്‍ അതില്‍ പങ്കാളിയാവാന്‍ അവസരം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ നയതന്ത്ര ഉദ്യോഗസ്ഥ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി നടത്തുന്ന ചര്‍ച്ചയ്ക്ക് ഒബാമ ഇന്ത്യയിലേക്ക് അയച്ചത് നിഷയെയാണ്. മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്തെത്തുന്ന അമേരിക്കയുടെ ആദ്യ പ്രതിനിധി എന്ന ബഹുമതി നിഷയ്ക്ക് സ്വന്തം.
ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, താജികിസ്ഥാന്‍, തുര്‍ക്കുമെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ക്കായുളള വിദേശകാര്യ സഹസെക്രട്ടറിയാണ് നിഷ. ദക്ഷിണ, മധ്യ-ഏഷ്യന്‍ വിഷയങ്ങളില്‍ ഒബാമയുടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഏക നയതന്ത്രജ്ഞ.
കനു-ലത ദേശായി ദമ്പതികളുടെ മകളായി 1968-ല്‍ ഗുജറാത്തിലാണ് നിഷയുടെ ജനനം. കുടംബവുമായി ഗുജാറാത്ത് വിട്ട് അമേരിക്കയിലെത്തിയിട്ട് പതിറ്റാണ്ടുകളായെങ്കിലും സ്വന്തം മണ്ണിന്റെ ഗന്ധവും രുചിയുമെല്ലാം ഇപ്പോഴും നിഷയോടൊപ്പമുണ്ട്. സുബ്രദ് ബിസ്വാളാണു ഭര്‍ത്താവ്. കായ, സഫ്യ എന്നീ രണ്ടു മക്കളുടെ അമ്മ കൂടിയാണ് നിഷ.
യൂണിവേഴ്സിറ്റി ഒഫ് വെര്‍ജീനിയയില്‍ നിന്നു ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയ നിഷ പബ്ലിക് റിലേഷന്‍ ഓഫീസറായാണ് അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. റെഡ്ക്രോസിലൂടെയായിരുന്നു ആ കടന്നുവരവ്. അക്കാലത്ത് പലരാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു.
അമേരിക്കയുടെ ഫോറിന് ഡിസാസ്റ്റര്‍ ഓഫീസിലും ട്രാന്സിഷന് ഇനിഷ്യേറ്റീവിലും യുഎസ്എഐഡിയില്‍ സെപ്ഷ്യല്‍ അസിസ്റ്റന്റായും അഡ്മിനിസ്ട്രേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണ-മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയാകും മുമ്പ് യുഎസ് ഏജന്‍സി ഫൊര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായിരുന്നു. ആഗോളതലത്തിലെ പ്രധാന പ്രതിസന്ധിയായ ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് ഈ വനിതയുടെ ലക്ഷ്യം.
ഇതിന് മുമ്പ് നിഷ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തുന്ന സന്ദര്‍ശനത്തെ ആഘോഷമാക്കുകയാണ് നിഷ. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിഞ്ജ ചെയ്ത ദിവസം നിഷ ട്വീറ്ററില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു… “വാട്ട് എ വണ്ടര്ഫുള് സെലിബ്രേഷന് ഒഫ് ഡെമോക്രസി”… ജന്മനാടിനെ ദീര്‍ഘകാലം നയിച്ച വികസനനായകന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിന്റെ സന്തോഷം നിഷ ഇങ്ങനെയാണ് പങ്കുവെച്ചത്. സ്വന്തം നാടിനെക്കുറിച്ചും അവിടുത്തെ ഭക്ഷണവിഭവങ്ങളെക്കുറിച്ചും പറഞ്ഞ നിഷ, ഇഷ്ട വിഭവമായ കുരുമുളകും ഇഞ്ചിയും അരിയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ദോക്ലയുടെ രുചി മറന്നിട്ടില്ലെന്ന് ട്വീറ്റില്‍ ഓര്‍മ്മിപ്പിച്ചു.
ഇന്നലെ ഇന്ത്യയിലെത്തിയ നിഷ തിങ്കളാഴ്ച വരെ ഇവിടെയുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിഷ കൂടിക്കാഴ്ച നടത്തും. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തിയ ശേഷമേ അവര്‍ അമേരിക്കയിലേക്ക് പറക്കൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: