മലപ്പുറം: കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് എഫ്സി കേരള എന്ന പേരില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് വരുന്നു. ഇന്നലെ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ക്ലബിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫുട്ബോള്‍ ക്ലബിനൊപ്പം സ്പോര്‍ട്സ് അക്കാഡമിയും നിലവില്‍ വരുമെന്ന് പ്രൊമോര്‍ട്ടര്‍മാരായ സുന്ദര്‍ മേനോന്, വിക്ടര്‍ മഞ്ഞില, നാരായണമേനോന്, കെ.പി. സണ്ണി, പോള്‍സണ്‍ ചിറയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് ക്ലബ് നിലവില്‍ വരുന്നത്. ക്ലബിന്റെ രജിസ്ട്രേഷന് സംബന്ധിച്ച കാര്യങ്ങള്‍ ഈ വരുന്ന 15നകം പൂര്‍ത്തിയാക്കും. തൃശ്ശൂരില്‍ 40 ഏക്കറിലാണ് ഉന്നത നിലവാരത്തിലുള്ള ക്ലബ്ബിനും അക്കാദമിക്കും രൂപം നല്‍കുക. പൊതുജനങ്ങളില്‍ നിന്ന് ഓഹരി സമാഹരിച്ചാണ് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. 40 കോടി രൂപയാണ് മൂലധനമായി സ്വരൂപിക്കുക. ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് സൗജന്യമായി ക്ലബില്‍ മെമ്പര്‍ഷിപ്പ് നല്‍കും. 15 കോടിരൂപ സ്ഥലം വാങ്ങുന്നതിനായി ഉപയോഗിക്കും. 18 കോടി രൂപ റിസര്‍വ്വ് ഫണ്ടായി ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിക്ഷേപിക്കും. അഞ്ച് കോടി രൂപ ഭൂമിയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് ഉപയോഗിക്കുക. രണ്ട് കോടി രൂപയാണ് ആദ്യ വര്‍ഷത്തെ ഫുട്ബോള്‍ ടീമിന്റെയും കമ്പനി രൂപീകരണവുമായ ചെലവുകള്‍ക്കും ആദ്യവര്‍ഷ ഓഫീസ് ചെലവുകള്‍ക്കും പ്രതീക്ഷിക്കുന്നത്.
ഈ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ വര്‍ഷത്തെ ഫുട്ബോള്‍ ടീം സെലക്ഷന് ആരംഭിക്കും. സെലക്ഷന് ട്രയല്‍സിന്റെ പ്രാഥമികഘട്ടങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടത്തും. സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളാണ് ആദ്യ വര്‍ഷത്തെ ലക്ഷ്യം. മികച്ച കളിക്കാരെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നല്കി ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ടുവരാനാണ് ആദ്യവര്‍ഷം ശ്രമിക്കുക. മുഖ്യപരിശീലകന്‍, സഹപരിശീലകന്‍, ഗോള്‍കീപ്പര്‍ പരിശീലകന്, ഫിസിയോ തെറാപ്പിസ്റ്റ്, തിരുമ്മല്‍ വിദഗ്ദ്ധന്, മാനേജര്‍, കിറ്റ് മാനേജര്‍ തുടങ്ങി മികച്ച ടീമിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ വര്‍ഷം തന്നെ ലഭ്യമാക്കും.
40 ഏക്കര്‍ ഭൂമിയില്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ക്കും കളിക്കാരുടെ താമസ – അനുബന്ധ സൗകര്യങ്ങള്‍ക്കുപുറമെ ഓഹരി ഉടമകള്‍ക്കായി വിവിധ വിനോദസൗകര്യങ്ങളും ഒരുക്കും. അന്തര്‍ദേശീയ നിലവാരമുള്ള ക്ലബ് ഹൗസില്‍ കളി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. സ്പോര്‍ട്സ് അക്കാദമിക്കു പുറമെ ആയുര്‍വേദ ചികില്‍സ, ഹെല്‍ത്ത് ക്ലബ്, ബില്യാര്‍ഡ്സ്-സ്നൂക്കര്‍ ക്ലബ്, സ്ക്വാഷ്, ടെന്നീസ്, ഷട്ടില്‍, ക്രിക്കറ്റ്, വോളിബോള്‍, ഫിസിയോതെറാപ്പി സെന്റര്‍ തുടങ്ങിയവയും അതിഥികള്‍ക്കുള്ള താമസ സൗകര്യവും ക്ലബില്‍ വിഭാവന ചെയ്യുന്നുണ്ട്. നീന്തല്‍കുളവും കൃത്രിമക്കാടും ഇക്കോ ഫ്രണ്ട്ലി റിസോര്‍ട്ടുമൊക്കെ പദ്ധതിയില്‍ ഉള്‍കൊള്ളുന്നുണ്ട്. ഫുട്ബോള്‍ ടീം നടത്തികൊണ്ടുപോകുന്നതിനാവശ്യമായ വരുമാനം നിരന്തരം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഒരുലക്ഷത്തിലധികം രൂപയുടെ ഓഹരി വാങ്ങുന്നവര്‍ക്ക് ക്ലബിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.
എട്ട് വര്‍ഷത്തെ പഠനങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ ഫുട്ബോള്‍ ക്ലബ് എന്ന പ്രൊജക്ട് തയ്യാറാക്കിയത്. ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലപ്പുറത്ത് നിന്നു തന്നെയാവണം തുടക്കമെന്നതിനാലാണ് ക്ലബിന്റെ പേര് പ്രഖ്യാപന ചടങ്ങ് മലപ്പുറത്തുനിന്നാക്കിയത്. പറ്റിയ സ്ഥലം മലപ്പുറത്ത് കണ്ടെത്താന്‍ സാധിക്കാത്തിലാണ് അക്കാദമി തൃശ്ശൂരിലേക്ക് മാറ്റിയതെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ലബിന്റെ പേര് പ്രഖ്യാപനത്തോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്നലെ പ്രദര്‍ശന മത്സരവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: