കോഴിക്കോട്: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ പൊതു ശൗച്യാലയം, കുടിവെള്ളസൗകര്യം തുടങ്ങിയവയുടെ വിവരം ശേഖരിക്കാനുള്ള അവസാന തീയതി ഇന്ന്. എന്നാല്‍ ഇതുസംബന്ധിച്ച സര്‍വേ പൂര്‍ത്തിയായിട്ടില്ല.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം ചെയ്യുന്ന പഞ്ചായത്ത് ഓഫീസുകളിലെ പ്രാഥമികാവശ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഓരോ ഓഫീസിലും ഇതെല്ലാം എത്രത്തോളം വേണമെന്നുള്ള നിര്‍ദ്ദേശവും സമര്‍പ്പിക്കാം. ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരാണ് സര്‍വ്വെ നടത്തി റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കേണ്ടത്.
രാജീവ്ഗാന്ധി പഞ്ചായത്ത് സുശാക്തീകരണ അഭിയാന് (ആര്‍ജിപിഎസ്എ) പദ്ധതി പ്രകാരം 978 പഞ്ചായത്തുകളില്‍ സര്‍വ്വേ നടത്തി ആവശ്യമായ നിര്‍മ്മാണം നടത്തും.
ആര്‍ജിപിഎസ്എ ഫണ്ട് ഉപയോഗിച്ച് നേരത്തെ ചില പഞ്ചായത്തുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരുന്നു. ‘കില’ തയ്യാറാക്കിയ പദ്ധതിപ്രകാരമായിരുന്നു അതെല്ലാം. എന്നാല്‍ ഇതാദ്യമായാണ് ഫണ്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി പഞ്ചായത്ത് തന്നെ പ്രത്യേകം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഫണ്ടിന്റെ 75 ശതമാനവും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 44.26 കോടി രൂപയാണ് ഈ ഫണ്ടിനത്തില്‍ കേരളത്തിന് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് വേണ്ടിയാണ് 2013-14ല്‍ ഫണ്ട് ഉപയോഗിച്ചത്. 13 കോടി രൂപ വിനിയോഗിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും പരിശീലനം നല്കി.
സര്‍വ്വെ സംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും നടപ്പാക്കേണ്ട ഗ്രാമപഞ്ചായത്തുകളില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നതെങ്കിലും അത് നീട്ടിയേക്കുമെന്നാണ് പദ്ധതിയുടെ നോഡല്‍ ഓഫീസറുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: