കാസര്‍കോട്: പെണ്‍കുട്ടികളെ മുംബൈയിലേക്ക് കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. മുംബൈയില്‍ നിന്നെത്തിയ ദമ്പതികളോട് നിയമപ്രകാരം അല്ലാതെ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഇവര്‍ തിരിച്ച് പോയി. പെണ്‍കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് വീട് സന്ദര്‍ശിച്ച് മാതാപിതാക്കള്‍ക്ക് ഹിന്ദുഐക്യവേദി ഉറപ്പ് നല്കി.
അഡൂര്‍ പാണ്ടിയിലെ പട്ടികജാതി വിഭാഗത്തിലെ സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ മുംബൈയിലേക്ക് കൊണ്ടുപോകുന്നതിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ദമ്പതികള്‍ വീട്ടിലെത്തിയത്. പതിനൊന്നും ആറും വയസ്സുള്ള പെണ്‍കുട്ടികളെയാണ് മുസ്ലിങ്ങളായ ദമ്പതികള്‍ ഏറ്റെടുക്കാനെത്തിയത്. പണം നല്കി കുട്ടികളെ വില്ക്കുകയാണെന്നാരോപിച്ച് ഇതിനിടെ നാട്ടുകാര്‍ രംഗത്തെത്തി. ഇതേ തുടര്‍ന്ന് ഇന്നലെ സ്പെഷ്യല്‍ മൊബെയില്‍ സ്ക്വാഡ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിനു മുമ്പാകെ ഹാജരാകാന്‍ മാതാപിതാക്കള്‍ക്കും ദമ്പതികള്‍ക്കും പോലീസ് നോട്ടീസ് നല്കി.
തങ്ങളുടെ ഏകമകള്‍ നേരത്തെ മരിച്ചുവെന്നും പഠിപ്പിച്ച് വളര്‍ത്തുന്നതിനായാണ് കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറായതെന്നും ദമ്പതികള്‍ ഡിവൈഎസ്പിയെ അറിയിച്ചു. കുട്ടികളുടെ കുടുംബവുമായി നേരത്തെ മുതല്‍ക്ക് ബന്ധമുണ്ട്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമ്മതമായിരുന്നതിനാലാണ് വന്നതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ പോലും നിയമപ്രകാരമല്ലാതെ കൈമാറാന്‍ സാധിക്കില്ലെന്ന് ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. നിയമ നടപടികളിലൂടെ കുട്ടികളെ ദത്തെടുക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ദമ്പതികള്‍ തിരിച്ചുപോവുകയായിരുന്നു. കുട്ടികളെ ചെയില്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറുകയും ചെയ്തു.
സംഭവമറിഞ്ഞ് മഹിളാഐക്യവേദി സംസ്ഥാന പ്രസിഡണ്ട് നിഷ ടീച്ചറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച് സംരക്ഷണം ഉറപ്പുനല്‍കി. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടികള്‍ കഴിയുന്നത്. കുട്ടികളെ നിയമപ്രകാരം ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കുമെന്ന് നിഷ ടീച്ചര്‍ പറഞ്ഞു. നേതാക്കളായ രാജന് മുളിയാര്‍, പ്രകാശന് കോട്ടൂര്‍, മണികണ്ഠന്, വിനോദ് കുറ്റിക്കോല്‍, ഗോപാലകൃഷ്ണന്, രാജേഷ് പാണ്ടി, പുഷ്പാകരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: