തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തു പെയ്തു തുടങ്ങി. തെക്കന്‍ ജില്ലകളില്‍ ചെറിയതോതില്‍ മഴ പെയ്തു തുടങ്ങിയെങ്കിലും ഈ മാസം പത്തിനു ശേഷം മാത്രമേ പൂര്‍ണ്ണ തോതില്‍ മഴ പെയ്തു തുടങ്ങുകയുള്ളൂ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴപെയ്യുന്നുണ്ട്. കാലവര്‍ഷം കോഴിക്കോടു വരെ വ്യാപിച്ചു. എന്നാല്‍ രണ്ടു ദിവസത്തിനകം മാത്രമെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ ലഭിച്ചു തുടങ്ങുകയുള്ളു. ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ മാത്രമാണു കനത്ത മഴപെയ്തത്. ഇന്നലെ വൈത്തിരിയില്‍ ആറും കൊല്ലത്തും ആലപ്പുഴയിലും മൂന്നും കൊച്ചിയില്‍ രണ്ടു സെന്റീമീറ്റര്‍ വീതവും മഴ ലഭിച്ചു.
വരും ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും കാറ്റും മഴയും കനക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത ചില അവസരങ്ങളില്‍ 45 മുതല്‍ 55 വരെയാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം എത്തിയിരുന്നു. അതിശക്തമായ കാറ്റും മഴയുമാണ് ആദ്യ ദിവസം മുതല്‍ ഉണ്ടായത്. എന്നാല്‍ ഇത്തവണ വളരെ ശാന്തമായ തുടക്കമായിരുന്നു.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 2040 മില്ലീമീറ്റര്‍ മഴയാണു സംസ്ഥാനത്തു ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 26 ശതമാനം മഴ കൂടുതല്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ ഈ വര്‍ഷം കഴിഞ്ഞ കാലവര്‍ഷത്തില്‍ ലഭിച്ചത്ര മഴ ലഭിക്കുകയില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: