പാലക്കാട്: അന്യസംസ്ഥാനത്തുനിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് ഗോഡ്ഡ ജില്ലയിലെ പര്സിയ വില്ലേജില്‍ ഷെഫീഖ് ഷേഖ് (30) ആണ് വെള്ളിയാഴ്ച പിടിയിലായത്.
ഇയാള്‍ മുക്കം മുസ്ലിം ഓര്‍ഫനേജിലെ പാചകക്കാരനാണ്. മൂന്നു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഷെഫീഖിന്റെ ഭാര്യ റുബീക്ക മുക്കത്തെ ശുചീകരണ തൊഴിലാളിയാണ്. ഇയാള്‍ 12 കുട്ടികളെ കടത്തിയതായി ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു. ഇവര്‍ രക്ഷിതാക്കളില്‍നിന്ന് യാത്രാ ചെലവിനെന്ന പേരില്‍ 500 മുതല്‍ 1,500 രൂപ വരെ വാങ്ങുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മെയ് 24ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടികളോടൊപ്പം ഇയാളെ പിടികൂടിയെങ്കിലും ഇതുമായി ബന്ധമില്ലെന്നുകണ്ട് വിട്ടയക്കുകയായിരുന്നു.
ഷെഫീഖിന്റെ അറസ്റ്റോടെ കുട്ടികളെ കടത്തിയ സംഭവത്തില്‍ പിടിയിലാകുന്നവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസം മറ്റൊരു ഇടനിലക്കാരന് ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അക്തര്‍ അറസ്റ്റിലായിരുന്നു. സംഭവദിവസം ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കുട്ടികളോടൊപ്പം വന്ന എട്ട്പേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രേഖകളില്ലാതെ പേഴുങ്കരയിലെ അനാഥാലയത്തില്‍ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികളെ ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചയക്കും. ഇതിനായി എറണാകുളം-ധന്‍ബാദ് എക്സ്പ്രസില്‍ രണ്ട് പ്രത്യേക കോച്ച് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇവര്‍ യാത്ര പുറപ്പെടും. ഝാര്‍ഖണ്ഡില്‍നിന്നുള്ള 153 കുട്ടികളാണ് പേഴുങ്കരയിലെ അനാഥാലയത്തില്‍ കഴിയുന്നത്. ഇവരില്‍ 31 കുട്ടികളെ വെള്ളിയാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഇതിനിടെ ബീഹാറില്‍നിന്നുള്ള സാമൂഹ്യ ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പാലക്കാട്ടെത്തി. ബീഹാറിലെ കുട്ടികള്‍ കോഴിക്കോട്ട് കഴിയുന്നതിനാല്‍ തെളിവെടുപ്പിനായി ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരുമായി അങ്ങോട്ടുപോയി. ഇതിനിടയില്‍ പാലക്കാട് പേഴുങ്കരയിലുള്ള കുട്ടികളില്‍ നിന്ന് പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തെളിവെടുത്തു. ഡി ഐ ജി ശ്രീജിത്തും പാലക്കാട്ടെത്തി കുട്ടികളില്‍നിന്നും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍, അംഗങ്ങള്‍ എന്നിവരില്‍നിന്നും തെളിവെടുത്തു. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ് പി വിജയനും ഇന്നലെ കുട്ടികളില്‍നിന്ന് മൊഴിയെടുത്തു.എന്നാല്‍ കേരളത്തില്‍ നിന്നുള്ള കണ്ണികളെ ഇനിയും പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: