തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി.ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ നിന്ന് മൊബെയില്‍ ഫോണ്‍ പിടികൂടി. പേരാമംഗലം സിഐ അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ജയിലിലെ സി ബ്ലോക്കിലെ മേല്‍ക്കൂരയ്ക്ക് മുകളില്‍ നിന്നാണ് മൊബെയില്‍ ഫോണ്‍ മൊബെയില്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം ടിപി കേസിലെ പ്രതി അണ്ണന് സിജിത്തിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ നിന്നും സിം കാര്‍ഡ് കണ്ടെടുത്തിരുന്നു.
ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച റെയ്ഡില്‍ വിയ്യൂര്‍, പേരാമംഗലം എസ്ഐമാരും സംഘവും പങ്കെടുത്തു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കെഎപി ബറ്റാലിയന്, കെഎപി ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും ജയിലില്‍ നിലയുറപ്പിച്ചിരുന്നു. ടിപി കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ നിന്നും കഴിഞ്ഞ ദിവസും സിം കാര്‍ഡും കഞ്ചാവും പിടിച്ചെടുത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പേരാമംഗലം സിഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
ജയിലിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തി. കാമറകള്‍ നശിപ്പിച്ചതാകാമെന്നാണ് നിഗമനം. ജയില്‍ വളപ്പില്‍ ആവശ്യത്തിന് വൈദ്യുതിയില്ലെന്നും പല ലൈറ്റുകളും പ്രവര്ത്തനരഹിതമാക്കിയിരിക്കയാണെന്നും കണ്ടെത്തി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
സിം കാര്‍ഡിലെ വിവരങ്ങള്‍ അറിയാന്‍ സൈബര്വിങ്ങിന് കൈമാറിയിട്ടുണ്ട്. വിയ്യൂര്‍ എസ്ഐ കെ. കെ. മോഹന്‍ദാസ്, സിപിഒമാരായ ബിനന്‍, രാജന്, എഎസ്ഐ സന്തോഷ്, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: