ന്യൂദല്‍ഹി: പുകയില ഉല്‍പ്പനങ്ങള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയര്‍ത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച് പുതിയ നീക്കം നടത്തുന്നത്. നിലവില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പുതുക്കി പ്രായപരിധി ഉയര്‍ത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. 18 വയസെന്നത് 25 ആയി ഉയര്‍ത്താനാണ് തീരുമാനം.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായപരിധി വ്യത്യസ്തമാണ്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും 25 വയസ് എന്ന പ്രായപരിധി നിലവില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി വര്‍മ്മ വ്യക്തമാക്കി. പ്രായപരിധി ഉയര്‍ത്തുന്ന കാര്യം എല്ലാ സംസ്ഥാനങ്ങളേയും കത്തിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് കഴിഞ്ഞ വര്‍ഷം നടത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ ഇന്ത്യയുടെ നയങ്ങള്‍ എന്ന പഠനമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനു പിന്നില്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇതേക്കുറിച്ച് പഠനം നടത്തിയിരുന്നു.
പുതിയ നിയമം നടപ്പാക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. സിഗരറ്റുകളുടെ വിലയില്‍ 10 ശതമാനം വര്‍ധനവ് വരുത്താനും തീരുമാനമായിട്ടുണ്ട്. വില വര്‍ധിപ്പിക്കുന്നതിലൂടെ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം മൂന്നു ശതമാനം കുറയ്ക്കാനും സര്‍ക്കാരിന്റെ വരുമാനത്തില്‍ 7-ശതമാനം വര്ധനവുണ്ടാക്കാനാകുമെന്നുമാണ് വിലയിരുത്തല്‍. പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി ഉയര്‍ത്തണമെന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സെക്രട്ടറി പറഞ്ഞു.
ടുബാക്കോ പ്രൊമോഷന് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയും ആരോഗ്യമന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. ആരോഗ്യമന്ത്രാലയവുമായി കൂടുതല്‍ സഹകരണം പുലര്‍ത്താന്‍ ബോര്‍ഡ് ശ്രമിക്കണമെന്നും സെക്രട്ടറി പറഞ്ഞു.
പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പോലും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: