പാര്‍ലമെന്റിന് സൗമ്യതയുടെ മുഖം പകര്‍ന്ന് ഇന്‍ഡോറുകാരുടെ തായ്ജി പതിനാറാമത് ലോക്സഭയുടെ സ്പീക്കറായി അവരോധിതയായിരിക്കുന്നു. കൂറേക്കാലമായി ജാതി, ലിംഗ സമവാക്യങ്ങളില്‍ തൂക്കമൊപ്പിക്കാനുള്ള തറവേലകളില്‍ ഒന്നായി കരുതപ്പെട്ടുപോരുന്ന സ്പീക്കര്‍ സ്ഥാനത്തിന് കുലീനത മടങ്ങിവന്നിരിക്കുന്നു എന്ന് സാരം. സമവായത്തിന്റെയും സഭയില്‍ ഭൂരിപക്ഷമൊപ്പിക്കലിന്റെയും രാഷ്ട്രീയകക്ഷികളിലെ അസംതൃപ്തര്‍ക്ക് അഭയം നല്‍കലിന്റെയും ആയുധമായിരുന്ന ഒരു പദവിയിലേക്കാണ് സുമിത്ര മഹാജന് സര്‍വസമ്മതയായി കടന്നുവരുന്നത്.
സുമിത്രയുടേത് തോല്‍വിയറിയാത്ത കടന്നുവരവാണ്. തുടര്‍ച്ചയായി എട്ടാംതവണയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതും ചരിത്രമാണ്. ഇത്രയേറെത്തവണ വിജയിച്ച ഒരു വനിതാ പാര്ലമെന്റേറിയന് വേറെയില്ല. ഇക്കുറി ഇന്‍ഡോറുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട തായ്ജിക്ക് നല്‍കിയത് നാലര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ മുക്കാല്‍പങ്കും താമരയില്‍ വീണു. എട്ട് ലക്ഷത്തിലേറെയായിരുന്നു സുമിത്രയുടെ വോട്ട്.
മഹാരാഷ്ട്രയില്‍ രത്നഗിരിയില്‍ ചിപ്ലുണ്‍ മേഖലയില്‍ പുരുഷോത്തം നീല്‍കണ്ഠ സാഥേയുടെയും ഉഷയുടെയും മകളായി പിറന്ന സുമിത്ര വളര്‍ന്നതും പഠിച്ചതും മധ്യപ്രദേശിലാണ്. ഇന്‍ഡോറിലെ ദേവി അഹല്യ സര്‍വകലാശാലയില്‍നിന്നും മാസ്റ്റര്‍ബിരുദവും നിയമബിരുദവും സ്വന്തമാക്കിയതിന് ശേഷമാണ് രാഷ്ട്രീയത്തിന്റെ കളരിയില്‍ കാല് വെക്കുന്നത്. ആര്‍എസ്എസിനെ അറിയുകയും രാഷ്ട്രബോധം ജ്വലിക്കുകയും ചെയ്ത നാളുകള്‍.
ജയന്ത് മഹാജന്റെ ഭാര്യ, രണ്ട് ആണ്മക്കളുടെ അമ്മ…. ഭാരതീയ കുടുംബമഹിമയുടെ ആധാരമായ മാതൃത്വത്തിന്റെ മഹനീയ മാതൃക. അതേസമയം ശരിയായ വീട്ടമ്മയായിരിക്കെത്തന്നെ നാട്ടുകാര്‍ക്ക് വിദ്യസമ്പന്നയായ സുമിത്ര അത്താണിയും ആശ്രയവുമായി. ഒരര്‍ത്ഥത്തില്‍ സുമിത്ര മാഹാജന്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്‍ഡോറിലെ ഗ്രാമവാസികളുടെ അമിതമായ ആഗ്രഹം മൂലമായിരുന്നു. ഇന്‍ഡോര്‍ കോര്‍പ്പറേഷനില്‍ ഡിവിഷന് കൗണ്‍സിലറായാണ് തുടക്കം. ചെറിയ ചെറിയ പ്രശ്നങ്ങള്‍, പരാതികള്‍…. കേട്ടും അറിഞ്ഞും നാടിനൊപ്പം. നാട്ടുകാര്‍ക്കാകെ സുമിത്ര സഹോദരിയായി.
പ്രായമേറിയവരും പ്രായം കുറഞ്ഞവരുമെല്ലാം സുമിത്രയെ ചേച്ചി (തായ്) എന്ന് വിളിച്ചു. സ്വന്തം കുടുംബത്തിലെ മുതിര്‍ന്ന ഒരംഗമായി കണ്ടു. വളര്‍ച്ച പിന്നീട് ഇന്‍ഡോറിന്റെ മേയറായിട്ടായിരുന്നു. ഇന്‍ഡോര്‍ കോര്‍പ്പറേഷനില്‍ മേയറാകുന്ന ആദ്യവനിതയായി സുമിത്ര മഹാജന്.
മേയര്‍ പദവിയിലെ അസാമാന്യമായ ഭരണപാടവം സുമിത്രയെ പാര്‍ട്ടിയിലെ ഉന്നതപദവികളിലേക്കെത്തിച്ചു. എഴുതിത്തള്ളിയ വിമര്‍ശകര്‍ വാഴ്ത്തുപാട്ടുകളുമായെത്തി. ഭരണതന്ത്രജ്ഞതയുടെ ജ്വലിക്കുന്ന പ്രതീകമായിരുന്ന മാള്‍വയിലെ റാണി അഹല്യബായ് ഹോള്‍ക്കറുടെ പുനരവതാരമാണ് സുമിത്രയെന്ന് നിരീക്ഷകന്മാര് വിലയിരുത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കുത്തകയായിരുന്ന ഇന്‍ഡോര്‍ ലോക്സഭാമണ്ഡലം സ്വന്തമാക്കാന്‍ ബിജെപിക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നോക്കേണ്ടി വന്നില്ല. 1989ല്‍ ലോക്സഭയിലേക്ക് ആദ്യമത്സരത്തിനിറങ്ങുമ്പോള്‍ നാല്പത്താറ് വയസാണ് സുമിത്രയ്ക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രകാശ് ചന്ദ്ര സേഥിയായിരുന്നു എതിരാളി. നാലുതവണ ഇന്‍ഡോറിനെ പ്രതിനിധീകരിച്ച സേഥിയെ തടയാന്‍ സുമിത്രയ്ക്കാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രവാചകന്മാരുടെ വിലയിരുത്തല്‍. പക്ഷേ സേഥി പരാജയപ്പെട്ടു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ തീര്‍ത്ത തോല്‍വിയായിരുന്നു അത്. തമ്മില്‍ത്തല്ലി അവസാനിക്കാറായ കോണ്‍ഗ്രസ് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിന്ന് പാടേ ഇല്ലാതാകുന്നതിന്റെ തുടക്കമെന്നാണ് സുമിത്രയുടെ വിജയത്തെ അന്ന് നിരീക്ഷകര്‍ വിലയിരുത്തിയത്. അത് സംഭവിക്കുകതന്നെ ചെയ്തു.
പിന്നീട് നടന്ന എട്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും ഇന്‍ഡോറുകാര്‍ക്ക് ഒരു എംപിയേ ഉണ്ടായുള്ളൂ. സുമിത്രാ മഹാജനെയല്ലാതെ മറ്റൊരാളെ തങ്ങളുടെ പ്രതിനിധിയായി കാണാന്‍ അവര്‍ക്കാവുന്നില്ല. രണ്ടരപ്പതിറ്റാണ്ടിനടുത്താവുന്നു സുമിത്രയുടെ പാര്‍ലമെന്ററി ജീവിതം. മധ്യപ്രദേശിലാകട്ടെ കോണ്‍ഗ്രസ് പൊട്ടും പൊടിയും പോലുമില്ലാതെ ശൂന്യമായി. സുന്ദര്‍ലാല്‍ പട്വയ്ക്കും ഉമാഭാരതിക്കും ബാബുലാല്‍ ഗൗറിനും ശേഷം ശിവരാജ് സിംഗ് ചൗഹാന് മധ്യപ്രദേശില്‍ എതിരാളികളില്ലാത്ത പോരാളിയായി മാറിയിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പിലും പിന്നെയും മുന്നോട്ട് എന്നതല്ലാതെ മറ്റ് ലക്ഷ്യങ്ങളില്ലാതായിരിക്കുന്നു. എതിര്‍ക്കാന്‍ ത്രാണിയില്ലാത്ത വിധം കോണ്‍ഗ്രസ് കുറ്റിയറ്റുപോയതിന് പിന്നില്‍ പൊതുസമൂഹത്തെ മാതൃസഹജമായ വാത്സല്യത്തോടെ കണ്ട തായ്ജിയുടെ സമാനതകളില്ലാതെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ സൗമ്യതയുണ്ട്.
അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരില്‍ മുരളീമനോഹര്‍ ജോഷിക്കൊപ്പം എച്ച്ആര്‍ഡി വകുപ്പ് കൈകാര്യം ചെയ്യുമ്പോഴും സുമിത്ര മഹാജന് മാതൃകയായി. പെട്രോളിയം വകുപ്പിലും അവര്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തി. ഒടുവില്‍ എഴുപത്തിമൂന്നാം വയസില്‍ ലോക്സഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സുമിത്ര മഹാജന് ഉയര്‍ത്തുന്ന പ്സക്തമായ മറ്റൊരു ചോദ്യമുണ്ട്. അത് വനിതാസംവരണമെന്ന മുറവിളിയുമായി പാര്‍ലമെന്റിനകത്തും പുറത്തും നിരന്തരം കോലാഹലങ്ങള്‍ സൃഷ്ടിച്ച മാധ്യമങ്ങളോടും സ്വയംപ്രഖ്യാപിത വനിതാസംഘടനകളോടുമാണ്. ആറ് ക്യാബിനറ്റ് മന്ത്രിമാരും ഒരു സ്വതന്ത്ര പദവിയുള്ള സഹമന്ത്രിയുമുള്‍പ്പെടെ ഏഴ് വനിതകളെ മന്ത്രിസഭയിലുള്‍പ്പെടുത്തിയ നരേന്ദ്ര മോദിസര്‍ക്കാരിന്റെ നയത്തെ തുറന്നൊന്ന് അനുമോദിക്കാനുള്ള ബാധ്യത ഇക്കൂട്ടര്‍ക്കുണ്ടാവേണ്ടതല്ലേ. ഇവര്‍ക്ക് പുറമേയാണ് തായ്ജിയുടെ സ്പീക്കര്‍ പദവിയും. മുന്‍കാല സര്‍ക്കാരുകള്‍ സംവരണത്തിന്റെ തൂക്കമൊപ്പിക്കാന്‍ നടത്തിയ സര്‍ക്കസല്ല മോദിസര്‍ക്കാര്‍ കാട്ടിയത്. മറിച്ച്, കഴിവും പ്രാപ്തിയുമുള്ളവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യത്തെ വനിതയാണ് സുമിത്രാ മഹാജനെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: