ഹേഗ്: രണ്ട് പരാജയങ്ങള്‍ക്കും ഒരു സമനിലക്കും ശേഷം ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. പൂള് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ മലേഷ്യയെയാണ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. രണ്ട് ഗോളുകള്‍ നേടിയ ആകാശ്ദീപ് സിംഗാണ് ഇന്ത്യയുടെ വിജയശില്പി. മലേഷ്യക്കെതിരെ ജയിച്ചെങ്കിലും ആദ്യരണ്ട് മത്സരങ്ങളിലേറ്റ പരാജയങ്ങള്‍ കാരണം ഇന്ത്യ സെമി കാണാതെ പുറത്താവുകയും ചെയ്തു. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് നാല് പോയിന്റ് മാത്രമാണുള്ളത്. നാല് മത്സരങ്ങളും പരാജയപ്പെട്ട മലേഷ്യക്ക് ഇതുവരെ പോയിന്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കരുത്തരായ ഓസ്ട്രേലിയ സെമിഫൈനലില്‍ പ്രവേശിച്ചു. കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച ഓസ്ട്രേലിയ 12 പോയിന്റ് നേടിയാണ് അവസാന നാലിലേക്ക് കുതിച്ചത്.
മലേഷ്യക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ സര്‍വാധിപത്യം പുലര്‍ത്തി. 15-ാം മിനിറ്റില്‍ ജസ്ജിത് സിംഗ് പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 46-ാം മിനിറ്റില്‍ റാസി റഹീം മലേഷ്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ വലയിലെത്തിച്ചു. പിന്നീട് 49, 51 മിനിറ്റുകളില്‍ ആകാശ് ദീപ് സിംഗ് മലേഷ്യന്‍ വല കുലുക്കിയതോടെ ഇന്ത്യ 3-1ന് മുന്നിലെത്തി. 61-ാം മിനിറ്റില്‍ മര്‍ഹാന്‍ ജാലി മലേഷ്യയുടെ രണ്ടാം ഗോളും നേടി. അവസാന മിനിറ്റുകളില്‍ സമനിലക്കായി മലേഷ്യ കിണഞ്ഞുപരിശ്രമിച്ചെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ പിഴവ് ഇന്ത്യന്‍ നിര ആവര്‍ത്തിക്കാതെ പിടിച്ചുനിന്നു. ഒമ്പതിന് നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെയും മലേഷ്യ സ്പെയിനിനെയും നേരിടും.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്പെയിനിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം സെമി സാധ്യത നിലനിര്‍ത്തി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബെല്‍ജിയത്തിന് മൂന്ന് വിജയമടക്കം 9 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: