തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും ഒരാഴ്ച വൈകി കേരളത്തിലെത്തിയ കാലവര്‍ഷം ഉടന്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയുമായി കാലവര്‍ഷം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. അടുത്ത 24 മണിക്കൂറിനിടെ ശക്തമായ മഴയുമുണ്ടാകും. ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുന്നതിനാല്‍ സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്കി.
ഈ മാസം ഒന്നാം തീയതി കേരളത്തിലെത്തേണ്ടിയിരുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നലെയായിരുന്നു ആരംഭിച്ചത്. ഇപ്പോള്‍ കോഴിക്കോട് വരെ കാലവര്‍ഷം വ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം തെക്കന്‍ കര്‍ണാടകം വരെ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയാകും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈത്തിരിയില്‍ ആറ് സെന്റി മീറ്റര്‍, വൈക്കത്ത് നാല്, മങ്കൊമ്പിലും എറണാകുളത്തും മൂന്ന്, തിരുവനന്തപുരത്ത് ഒരു സെന്റീമീറ്റര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ മഴ. സംസ്ഥാനത്ത് മഴ അളക്കുന്ന 14 കേന്ദ്രങ്ങളില്‍ 70 ശതമാനത്തിലും രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ ലഭിക്കുന്നുണ്ട്.
കാലവര്‍ഷകാറ്റും ശക്തമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ തീരത്തും അടുത്ത ആഴ്ചയോടെ നല്ല മഴ ലഭിച്ചു തുടങ്ങും. മഴ പെയ്തു തുടങ്ങിയതോടെ സംസ്ഥാനത്ത് വേനല്‍ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വേനലില്‍ 36 ഡിഗ്രി സെല്‍സ്യസാണ് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില, ഏറ്റവും കുറവ് 21. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തചൂട് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: