കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകള്‍ ഇന്ന് പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. ഐഒസിയുടെ ഇരുമ്പനം ടെര്‍മിനലിലെ സ്റ്റോറേജ് ടാങ്കില്‍ പെട്രോള്‍ പൂര്‍ണ്ണമായും തീര്‍ന്നതിനെ തുടര്‍ന്നാണ് വിതരണം തടസ്സപ്പെട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രശ്നം കൂടുതല്‍ രൂക്ഷമായി തുടങ്ങിയത്. ഇതുമൂലം മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ ഐഒസി യുടെ നിയന്ത്രണത്തിലുള്ള എല്ലാ പമ്പുകളിലും പെട്രോള്‍ ക്ഷാമം അനുഭവിച്ചു തുടങ്ങിയത്.
ഇന്നലെ വൈകിട്ടോടെ ഐഒസിയുടെ മിക്ക പമ്പുകളും നോ സ്റ്റോക്ക് ബോര്‍ഡ് തൂക്കി അടച്ചിടേണ്ട അവസ്ഥയിലായി. ഇത് കച്ചവടക്കാര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്നതോടൊപ്പം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ആശങ്കയുണ്ട്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ നിന്നാണ് ഐഒസിയുടെ ഇരുമ്പനം ടെര്‍മിനലില്‍ പെട്രോള്‍ എത്തുന്നത്. എന്നാല്‍ റിഫൈനറിയ്ക്ക് ആവശ്യമായ ക്രൂഡ്ഓയില്‍ എത്തുന്നത് നിലച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
റിഫൈനറിയ്ക്ക് ഇന്ധനം നല്കുന്ന തിരുച്ചിറപ്പള്ളിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ധനവരവ് നിലച്ചത് എന്നാണ് വിവരം. വ്യാഴാഴ്ച മുതല്‍ റിഫൈനറി ഐഒസിക്കു നല്കുന്ന പ്രെട്രോള്‍ പക്ഷെ മുന്‍കൂര്‍ ബുക്കു ചെയ്തവര്‍ക്ക് പോലും നല്കാന് തികഞ്ഞിരുന്നില്ല. ദിനം പ്രതി 460ഓളം ടാങ്കര്‍ ലോറികളിലായി 700ഓളം പമ്പുകള്‍ക്കാണ് ഐഒസി പെട്രോള്‍ എത്തിക്കുന്നത്. പെട്രോള്‍ ലഭിക്കും എന്ന വിശ്വാസത്തില്‍ പെട്രോള്‍ ടാങ്കറുകളുടെ നീണ്ട നിരയാണ് ഐഒസിയുടെ മുന്നില്‍ രണ്ടു ദിവസമായി കാണുന്നത്. പല വണ്ടികളും രാവിലെ എത്തി പെട്രോള്‍ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് തിരിച്ചു പോയെന്നും ലോറി തൊഴിലാളികള്‍ പറയുന്നു.
പെട്രോള്‍ ബുക്ക് ചെയ്ത ടാങ്കര്‍ ലോറികള്‍ തിരികെ പൊയ്ക്കൊള്ളാനായി ടെര്‍മിനലില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡീസല്‍ വിതരണം യാതൊരു തടസ്സവും കൂടാതെ നടക്കുന്നുണ്ട്. എന്നാല്‍ പെട്രോള്‍ വിതരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്നും രണ്ടു ദിവസത്തിനകം പൂര്‍വ്വ സ്ഥിതിയിലാകുമെന്നും ആണ് ഐഒസി അധികൃതര്‍ പറയുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കപ്പല്‍ മാര്‍ഗം പുറമേനിന്ന് പെട്രോള്‍ എത്തിക്കുന്നതിനുള്ള ആലോചനയുണ്ടെന്നുമാണ് അധികൃതരുടെ നിലപാട്. പക്ഷെ റിഫൈനറിയില്‍ ഇന്ധനം എത്തിയാല്‍ തന്നെ പെട്രോള്‍ വിതരണം പൂര്‍വ്വ സ്ഥിതിയിലാകാന്‍ വീണ്ടും രണ്ടുദിവസമെങ്കിലും എടുക്കും എന്നാണ് ടാങ്കര്‍ തൊഴിലാളികളും പമ്പുടമകളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: