തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് രൂക്ഷമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലക്ഷ്യം വച്ചിരുന്ന മന്ത്രിസഭാ പുനഃസംഘടന അനശ്ചിതത്വത്തിലായി. പുനഃസംഘടന വേണ്ടെന്ന് ഹൈക്കമാന്റിനെ അറിയിക്കാന്‍ ദല്‍ഹിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ ഹൈക്കമാന്റിനെ കാണാന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഇന്ന് ദല്‍ഹിക്കു പോകും. ഇതോടെ മുഖ്യമന്ത്രി കണക്കു കൂട്ടിയതുപോലെ മന്ത്രിസഭാ പുനഃസംഘടന വേഗത്തില്‍ നടക്കില്ലെന്ന് ഉറപ്പായി.
പുനഃസംഘടനാ പ്രശ്നം സങ്കീര്‍ണ്ണമായതോടെ ഹൈക്കമാന്റ് വി.എം. സുധീരനെ ചര്‍ച്ചകള്‍ക്കായി ദല്‍ഹിക്ക് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പോകുന്നത്. പുനഃസംഘടനയോടുള്ള വിയോജിപ്പ് വി.എം.സുധീരന് നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ദല്‍ഹി ചര്‍ച്ചകളിലും അതേ നിലപാട് തന്നെ അദ്ദേഹം സ്വീകരിക്കും. കേരളത്തില്‍ വ്യക്തമായ ചര്‍ച്ചകള്‍ നടത്താതെയുള്ള പുനഃസംഘടന സാമാന്യ മര്യാദയല്ലെന്നാണ് സുധീരന് ഇന്നലെ പ്രതികരിച്ചത്. ഇന്നലെ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയ രമേശ് ചെന്നിത്തല തത്ക്കാലം പുനഃസംഘടന വേണ്ടെന്ന നിലപാട് അറിയിച്ചു. സുധീരന്റെകൂടി അഭിപ്രായം കേട്ട ശേഷമാകും ഹൈക്കമാന്റ് തീരുമാനത്തിലെത്തുക. കൂടാതെ കേരള നേതാക്കളായ എ.കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും അഭിപ്രായവും ഹൈക്കമാന്റ് കേള്‍ക്കും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നപോലെ ഏകപക്ഷീയ പുനഃസംഘടന ഉണ്ടാകില്ല. ചെന്നിത്തലയുടെ ദല്‍ഹിയാത്ര വിജയമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഏകപക്ഷീയ പുനഃസംഘടനയ്ക്കു ഹൈക്കമാന്റ് അനുവാദം നല്‍കിയിട്ടില്ല. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്തു തീരുമാനിക്കാനാണ് ഉമ്മന്‍ചാണ്ടിയോടു ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചത്. ദല്‍ഹിയില്‍ ഇക്കാര്യം ഉറപ്പിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കുന്നു.
നേരത്തെ ദല്‍ഹിയിലെത്തി ഹൈക്കമാന്റിനെ കണ്ട ഉമ്മന്‍ചാണ്ടിക്ക് പുനഃസംഘടനയ്ക്ക് ഹൈക്കമാന്റ് അനുമതി നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് ചില എ ഗ്രൂപ്പ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്തകളായിരുന്നു. ഇന്നലെ ചെന്നിത്തലയും ഇന്ന് സുധീരനും ഹൈക്കമാന്റിനു മുന്നില്‍ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ നിലപാടുകള്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമല്ല. അതിനാല്‍ എ ഗ്രൂപ്പിനെ നിരാശപ്പെടുത്തുന്ന തീരുമാനം ഹൈക്കമാന്റില്‍ നിന്നുണ്ടാകുമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
കെപിസിസിയെ നോക്കുകുത്തിയാക്കി സ്വയം ശക്തനായി മാറാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമത്തിനേറ്റ തിരിച്ചടിയായാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഇവിടെ പാര്‍ട്ടിയുടെയും മുന്നണിയുടെയും അഭിപ്രായം ആരായാതെ നേരിട്ട് ഹൈക്കമാന്റിനെ കണ്ട് മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രി ചര്‍ച്ചചെയ്തതില്‍ കോണ്‍ഗ്രസില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.
തന്നിഷ്ടപ്രകാരം മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ലെന്നാണ് ഉമ്മന്‍ചാണ്ടി വിരുദ്ധരുടെ അഭിപ്രായം. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തു തീരുമാനം ഉണ്ടാക്കിയശേഷം മാത്രമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ഹൈക്കമാന്റനെ അറിയിക്കേണ്ടിയിരുന്നതെന്നും ഐ ഗ്രൂപ്പ് പറയുന്നു. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടന എന്നതു മുഖ്യമന്ത്രിയുടെ അവകാശമാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും എ ഗ്രൂപ്പ് വാദിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇത്രയെങ്കിലും പിടിച്ചുനിന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന്റെ നേട്ടം കൊണ്ടാണ്. അതിന്റെ ഗുണം ഉമ്മന്‍ ചാണ്ടിക്കു ലഭിക്കണമെന്നും അവര്‍ വാദിക്കുന്നു.
ആഭ്യന്തരം ഉള്‍പ്പടെ പ്രധാന വകുപ്പുകള്‍ കയ്യാളുന്ന ഐ ഗ്രൂപ്പില്‍ നിന്ന് പ്രധാനപ്പെട്ട ചില വകുപ്പുകള്‍ മാറ്റാനും ഒരു ഐഗ്രൂപ്പ് മന്ത്രിയെ പിന്‍വലിച്ച് പകരം ഗണേശ്കുമാറിനെ മന്ത്രിയാക്കാനുമാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. മന്ത്രിസഭാ പുനഃസംഘടനയ്ക്കൊപ്പം മന്ത്രിമാരുടെ വകുപ്പുകളില്‍ സമൂലമായി അഴിച്ചുപണി നടത്താനും മുഖ്യമന്ത്രി കരുക്കള്‍ നീക്കുന്നുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് രമേശ് ചെന്നിത്തല ദല്‍ഹിയിലെത്തി തടയിട്ടത്. ബാര്‍ലൈസന്‍സ് വിഷയത്തിലുള്‍പ്പടെ മുഖ്യമന്ത്രിയുമായി ഇടഞ്ഞുനില്‍ക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് പാര്‍ട്ടിയെ നോക്കുകുത്തിയാക്കിയുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്കെതിരാണ്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: