432. ഗദാഗ്രജഃ – ഗദന്റെ ജ്യേഷ്ഠന് വസുദേവര്‍ക്ക് രോഹിണിയില്‍ ജനിച്ച ഒരു മകനാണ് ഗദന്‍. രോഹിണീദേവിയുടെ രണ്ടാമത്തെ മകന്. ബാലരാമന്റെയും ശ്രീകൃഷ്ണന്റെയും അനുജന്. മഹാഭാരതകഥയില്‍ പാണ്ഡവപക്ഷക്കാരനായി ഗദനെ പലയിടത്തും കാണാം. ശ്രീകൃഷ്ണന് പ്രത്യേക വാത്സല്യമുള്ള അനുജനായിരുന്നു.
433. ഗദാപാണിഃ – ഗദ എന്ന ആയുധം കൈയിലുള്ളവന്. ചതുര്‍ബാഹുവായ വിഷ്ണുഭഗവാന്റെ നാലു കൈകളിലായി നാലായുധങ്ങളുണ്ടായിരിക്കും. പാഞ്ചജന്യ എന്ന ശംഖും സുദര്‍ശനം എന്ന കാലരൂപമായ ചക്രം, ഭൂമിയെ സന്തോഷിപ്പിക്കുന്നതുകൊണ്ട് കൗമോദകി എന്നുപേരുള്ള ഗദ, സൗന്ദര്യംകൊണ്ട് വിശ്വത്തെ വശത്താക്കുന്ന പദ്മം. ഇവയില്‍ ഗദ കൈയിലുള്ളതുകൊണ്ട് പാണി എന്നു നാമം.
ബുദ്ധിതത്ത്വാത്മകമായ കൗമോദകി എന്ന ഗവ വഹിക്കുന്നവന് എന്ന് ശങ്കരാചാര്യര്‍ ഗദാധരഃ എന്ന പദത്തെ വിഷ്ണുസഹസ്രനാമത്തില്‍ വ്യാഖ്യാനിക്കുന്നു. ആ വ്യാഖ്യാനം ഈ നാമത്തിനും യോജിക്കും.
ഗയന് എന്ന രാജാവ് പണ്ടു നടത്തിയ അശ്വമേധയാഗത്തില്‍ വിഷ്ണുഭഗവാന് ഭക്തവാത്സല്യംകൊണ്ട് കൈയില്‍ ഗദയുമായി ദ്വാരപാലകനായി നിന്നുവെന്നും അതുകൊണ്ടു ഭഗവാനു ഗദാധരനെന്നും ഗദാപാണി എന്നും പേരുണ്ടായി എന്നും പുരാണകഥയുണ്ട്.
434. ഗംഭീരഃ – ഗംഭീരന്‍ സമുദ്രത്തിന്റെ ആഴവും പരപ്പും ശാന്തതയും ക്ഷോഭവും അതിന്റെ ഉള്ളിലുള്ള രത്നങ്ങളും അതില്‍ ജീവിക്കുന്ന ജീവികളും അവയ്ക്കു തമ്മിലുള്ള ബന്ധവും ഒക്കെ നമ്മുടെ സങ്കല്പത്തില് ഒതുങ്ങാത്തവയാണ്. അതുപോലെ അളന്നോ ഊഹിച്ചോ അറിയാനാകാത്ത ജ്ഞാനം, ഐശ്വര്യവും, വീര്യം, വലിപ്പം തുടങ്ങിയ ഗുണങ്ങളുള്ളവന്‍.
നാരായണീയത്തില്‍ ഗുരുവായൂരപ്പനെ ആചാര്യന് പല രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സാന്ദ്രാനന്ദാവബോധാത്മക മായാ ബ്രഹ്മതത്ത്വമായാണ് തുടക്കത്തില്‍ പരിചയപ്പെടുത്തിയത്. പിന്നെ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപത്തില്‍.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: