ലോകം വികസന ചുവടുകളുമായി മുന്നേറുമ്പോള്‍ കൊച്ചി നഗരം വികലമായ അഴിമതി പദ്ധതികളുമായി വികസനത്തെ പിന്നോട്ടടിക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി പരിഹാരം കാണാതെ കൊച്ചിയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പ്രശ്നങ്ങള്‍ ഇന്നും അതേപടി തുടരുന്നുവെന്നതിന് മുഖ്യ ഉത്തരവാദി കൊച്ചി നഗരസഭ തന്നെയാണ്. രൂക്ഷമായ വെള്ളക്കെട്ട്, കുടിവെള്ളക്ഷാമം, ഗതാഗതക്കുരുക്ക്, ഖര-ദ്രവ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ അപര്യാപ്തത, പൊതുജന ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ നഗരവാസികള്‍ അനുഭവിക്കുന്ന സുപ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. കൊച്ചി നഗരസഭ, വിശാലകൊച്ചി വികസന അതോറിറ്റി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, ജില്ലാ ഭരണകൂടം, പൊതുമരാമത്ത് വകുപ്പ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാലമത്രയും നഗരത്തെ പ്രതിനിധീകരിച്ച എംഎല്‍എമാരും എംപിമാരും മന്ത്രിമാരും നഗരത്തിന്റെ സ്ഥായിയായ വികസനത്തെ പുറകോട്ടടിക്കുന്ന സമീപനമാണ് പലപ്പോഴും കൈക്കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ കൊച്ചി മേയറും ജിസിഡിഎ ചെയര്‍മാനും തമ്മില്‍ നടക്കുന്ന ശീതസമരം നഗരവാസികള്‍ക്ക് സുപരിചിതമാണ്. മേയറുടെ കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതികള്‍ പൊതുജന മധ്യത്തില്‍ വിഴുപ്പലക്കുന്ന നിലയിലേക്ക് തരംതാഴുന്നു. മേയറും ഡെപ്യൂട്ടി മേയറും തമ്മില്‍ പരസ്പ്പര ധാരണ ഇല്ലെന്ന മട്ടിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. നഗരവാസികളുടെ ജീവിതം കുടിവെള്ളമില്ലാതെയും വെള്ളക്കെട്ടിന്റെയും മറ്റും ദുരിതത്തില്‍ നിരങ്ങിനീങ്ങുമ്പോള് മേയറും സംഘവും വിദേശരാജ്യ സന്ദര്‍ശനത്തിലാണ്. നഗരസഭയില്‍ നടക്കുന്ന അന്വേഷണത്തില്‍ വന്‍ അഴിമതിക്കഥകളാണ് പുറത്തായിരിക്കുന്നത്.
മാലിന്യ നിക്ഷേപത്തിന് വാങ്ങിയ വണ്ടികള്‍ കാണാനില്ലത്രെ! നഗരസഭ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ നല്‍കിയതിലെ അഴിമതി, റോഡ്, കായല്‍, പുറമ്പോക്ക് തുടങ്ങിയ കയ്യേറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുക, വീടുകള്‍, ഫ്ലാറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതില്‍ ഇളവുകള്‍ നല്കിയിരിക്കുന്നതിലെ അഴിമതി, അനുമതി നല്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി പാര്‍ക്കിംഗ് ഏരിയ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ഒത്താശ, നിശ്ചിത ചതുരശ്ര അടിക്ക് മുകളില്‍ പണിതിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേകം വേണ്ട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാതിരിക്കുവാന്‍ ഒത്താശ ചെയ്തു കൊടുക്കല്‍, മഴവെള്ള സംഭരണികള്‍ സ്ഥാപിക്കാതിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കല്‍, ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ പാലിക്കാതിരിക്കുന്നതിന് നടക്കുന്ന അഴിമതി, നിര്‍മാണങ്ങള്‍ക്ക് ടാക്സ് ചുമത്തുന്നതില്‍ നടക്കുന്ന അഴിമതി, നിര്‍മാണങ്ങള്‍ക്ക് ടാക്സ് ചുമത്തുന്നതില്‍ നടക്കുന്ന ക്രമരഹിത നടപടികള്‍, മരാമത്ത് പണികളിലെ അഴിമതികള്‍, മാലിന്യനീക്കത്തിലെ ലക്ഷങ്ങളുടെ അഴിമതി തുടങ്ങി നഗരസഭയില്‍ നടക്കുന്ന ദുര്‍ഭരണത്തിന്റെ കെടുതികള്‍ ദിനംപ്രതി പരസ്യമായിക്കൊണ്ടിരിക്കുന്നു.
ഒരു നഗരസഭ ക്രിയാത്മകമായി പൊതുജന സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാതിരിക്കുന്നതും അഴിമതി തന്നെയാണ്. ഭരണകക്ഷിയിലെ ഗ്രൂപ്പ് വൈരം ഇത്രയേറെ മറ നീക്കി പുറത്തുവന്ന കാലഘട്ടം വേറെ കാണില്ല. വേനല്‍ക്കാലത്ത് ചെയ്യേണ്ട കാനകളിലെ ചെളി കോരല്‍ നഗരവാസികളുടെ ആരോഗ്യം നഷ്ടപ്പെടുത്തി മഴക്കാലത്തേയ്ക്ക് മാറ്റിവച്ചതും മഴക്കാല രോഗങ്ങള്‍ തടയുവാന്‍ നടപടി സ്വീകരിക്കേണ്ടതിന് പകരം സ്ഥിതി രോഗാതുരമാക്കുവാന് നടപടി സ്വീകരിക്കല്‍, ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നിരന്തരമായി നടത്തേണ്ട ഭക്ഷണ-പാനീയങ്ങളിലെ മായം ചേര്‍ക്കല്‍ പരിശോധന, ഹോട്ടലുകളിലെയും ഇറച്ചി വില്‍പ്പന ശാലകളിലേറെയും കോള്‍ഡ് സ്റ്റോറേജുകളിലെയും മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലെയും പഴകിയതും മായംചേര്‍ത്തതും രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കാതിരിക്കുക, പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ അടപ്പിച്ച് കാര്യക്ഷമമായി നടപടി സ്വീകരിക്കുക, നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാതിരിക്കുക, തട്ടുകടകള്‍, വഴിയോര ഭക്ഷണ വില്‍പ്പനക്കാര്‍ എന്നിവവഴി പടരാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതില്‍ വീഴ്ച വരുത്തുക തുടങ്ങി നഗരവാസികള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് അഴിമതിവഴി തുരങ്കംവയ്ക്കുകയാണ്.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ തൊഴിലിലെ കൃത്യവിലോപം പരാജയപ്പെട്ടിരിക്കുന്നു. ദ്രവമാലിന്യ സംസ്ക്കരണം നഗരത്തില്‍ നാമമാത്രമായാണ് നടക്കുന്നത്. ഇത് കുടിവെള്ളത്തില്‍ മലിനജലം കലരുന്ന സ്ഥിതിവിശേഷത്തിലാണെത്തിച്ചിരിക്കുന്നത്. നഗരത്തിലെ സീവേജ് സംസ്ക്കരണ നടപടികളില്‍ ഒന്നും ചെയ്യാതിരിക്കുന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം നീതിനിഷേധമാണ്. കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടായിരിക്കുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതില്‍ കെഎംആര്‍എല്‍ പരാജയപ്പെട്ടിരിക്കുന്നു. നഗരത്തിലെ 1000ത്തോളം മരങ്ങളാണ് പദ്ധതിക്കായി മുറിച്ചു മാറ്റപ്പെട്ടത്. നഗരസഭയ്ക്ക് ഇതിലൊന്നും ചെയ്യാനാകാത്തത് ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ്. മെട്രോ പണി നടക്കുന്നതിന് മുമ്പ് വേണ്ട മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കെഎംആര്‍എല്ലിനെ ക്കൊണ്ട് നടത്തിയെടുക്കുവാന്‍ കഴിയാത്തത് കൊച്ചി നഗരസഭാ ഭരണത്തിന്റെ കഴിവുകേടാണ്. സ്വന്തം സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മെട്രോയുമായി ബന്ധപ്പെട്ട നഗരവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാത്തത് മേയറുടെ കെടുകാര്യസ്ഥതയാണ്.
ഭരണത്തിലെ അഴിമതി നിന്ത്രിക്കുന്നതിലും അടിസ്ഥാന സൗകര്യവികസനത്തിലും ഈ ഭരണം തികഞ്ഞ പരാജയമായിരിക്കുന്നു. ഒരുപക്ഷേ കായല്‍ ഇത്ര സമീപത്ത് കിടന്നിട്ട് നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത ഒരു നഗരം കൊച്ചിയായിരിക്കും. മഴയ്ക്ക് മുമ്പ് നടത്തേണ്ട പണികള്‍ നടക്കാതിരുന്നതിന് ആരാണ് ഉത്തരവാദി? രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഉദ്ഘാടനങ്ങള്‍ നടത്തുന്നതിലും ക്രിയാത്മകമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഭരണനേതൃത്വത്തിന് സമയമുണ്ട്. എന്നാല്‍ സാധാരണ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ഭരണനേതൃത്വം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരില്‍ മുന്നില്‍ പശ്ചിമകൊച്ചിക്കാരാണ്. ഇഴഞ്ഞു നീങ്ങുന്ന കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് വേഗത കൂട്ടുവാനോ പ്രാദേശിക കുടിവെള്ള വിതരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനോ കൊച്ചി മേയര്‍ക്കും കൂട്ടര്‍ക്കും കഴിയുന്നില്ല.
ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുമായി ഒരു ചര്‍ച്ചയും ഉണ്ടാകുന്നില്ല. പശ്ചിമകൊച്ചി ഇന്നും അവഗണിക്കപ്പെട്ട ഗണത്തിലാണ്. നഗര വികസനം എറണാകുളം പട്ടണത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു എന്നതാണ് സത്യം. ഏറ്റവും കൂടുതല്‍ വികസനം നടക്കേണ്ട, അതിനുള്ള പശ്ചാത്തല സൗകര്യമുള്ള പശ്ചിമകൊച്ചി പക്ഷേ എന്തുകൊണ്ടോ ഏതു ഭരണം വന്നാലും തഴയപ്പെടുന്നു.
ജനസാന്ദ്രതയില്‍ എക്കാലവും മുന്നില്‍നില്‍ക്കുന്ന ഈ പ്രദേശങ്ങള്‍ പല പല കാരണങ്ങള്‍കൊണ്ടും രോഗാതുരമാകുന്ന അന്തരീക്ഷത്തിലാണ്. മഴ തുടങ്ങിയാല്‍ ടൈഫോയിഡ് എന്ന അവസ്ഥ പശ്ചിമകൊച്ചിയില്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടെങ്കിലും ആയിക്കാണും. ശുദ്ധജല ലഭ്യതയുടെ അഭാവം, വെള്ളക്കെട്ട്, വൃത്തിഹീനമായ കനാലുകള്‍, വീതി കുറഞ്ഞ തെരുവുകള്‍, മാലിന്യ നിര്‍മാര്‍ജ്ജനത്തിലെ അപാകതകള്‍, അഴുക്കുചാലുകളുടെ ശോചനീയ അവസ്ഥ എന്നിവയെല്ലം പശ്ചിമകൊച്ചിയുടെ രോഗാതുര ചുറ്റുപാടിന് കാരണങ്ങളാണ്. മന്ത്രാറോഡില് സ്ലാബിട്ട് പണിതിട്ടുള്ള കാനകളില്‍ ചെളിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞിരിക്കുന്നത് വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളാണ്. താമരപറമ്പ് പ്രദേശത്തെ ചിരട്ടപ്പാലം കനാലിലും ചെളി അടിഞ്ഞിരിക്കുന്നു. പള്ളുരുത്തിയിലെ വെള്ളക്കെട്ടിന് കാരണമായ പള്ളിച്ചാല്‍ തോട്, പുലിമുട്ട് തോട്, കണ്ണങ്ങാട്ട് തോട്, കാനാരിത്തോട്, ചിലവനത്തോട്, പുല്ലുറത്തോട് എന്നിവയിലെല്ലാം ചെളി നിറഞ്ഞിരിക്കുന്നത് മാറ്റി ക്ലീന്‍ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാമേശ്വരം കനാലും കല്‍വത്തി കനാലും മന്ത്രത്തോടും ചെറളായിത്തോടും പഷ്ണിത്തോടുമെല്ലാം കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ജലനിര്‍ഗമന തടസ്സങ്ങള്‍ മാറ്റിയും വെളളക്കെട്ട് ഒഴിവാക്കേണ്ടതായിട്ടുണ്ട്.
ഭരണം എറണാകുളത്തൊതുങ്ങുമ്പോള് ബുദ്ധിമുട്ടനുഭവിക്കുന്നത് പശ്ചിമകൊച്ചിയിലെ സാധാരണ ജനങ്ങളാണ്. ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയോടെയുള്ള നടപടികളുടെ അഭാവമാണ് കൊച്ചിനഗരം നേരിടുന്ന പ്രധാന പ്രശ്നം. ഒരു പ്രശ്നം ശാശ്വതമായി പരിഹരിക്കുകയെന്നതല്ല ഭരണത്തിന്റെ ലക്ഷ്യമെന്ന് തോന്നിപ്പോകുന്ന ഭരണരീതികളാണ് നഗരസഭയില്‍ നടന്നുവരുന്നത്. അത് ഖരമാലിന്യ നീക്കത്തിന്റെ കാര്യമായാലും ദ്രവമാലിന്യ സംസ്ക്കരണത്തിന്റെ കാര്യമായാലും പ്ലാസ്റ്റിക് നിരോധനത്തിന്റെ കാര്യത്തിലും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലും കൊതുക് നിര്‍മാര്‍ജ്ജന പരിപാടിയായാലും ഗതാഗതക്കുരുക്കായാലും എല്ലാറ്റിലും ഒരു നിസ്സംഗത തെളിഞ്ഞു കാണാം. വെള്ളക്കെട്ട് തടയുന്നതിനുള്ള പെട്ടിയും പറയും എവിടെ? രാത്രിക്കാലങ്ങളിലെ യാത്രാ സൗകര്യം, വൃത്തിയായ ടോയ്ലറ്റുകള്, വൃത്തിയായ ഭക്ഷണ ശാലകള്‍, ചീഞ്ഞുനാറാത്ത ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും രാത്രി ധൈര്യമായി നഗരത്തില്‍ നടക്കാനുള്ള സാഹചര്യം, സുരക്ഷിതമായ നടപ്പാതകള്‍, തണല്‍ വൃക്ഷങ്ങള്‍, കുടിവെള്ള ലഭ്യത, കുണ്ടും കുഴിയുമില്ലാത്ത റോഡുകള്‍, വെള്ളക്കെട്ടില്ലാത്ത അവസ്ഥ, അഴിമതി രഹിത കോര്പ്പറേറഷന് ഓഫീസ് തുടങ്ങിയ അടിസ്ഥാനകാര്യങ്ങളെങ്കിലും ലഭ്യമാക്കുവാന്‍ കൊച്ചി മേയര്ക്കാകണം. ഇതിനായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ല.
ജിസിഡിഎ, ജിഡ, ജില്ലാ ഭരണകൂടം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, ടൂറിസം വകുപ്പ് എന്നിവയെങ്കിലും മേയര്‍ക്ക് സംയോജിപ്പിച്ച് കൊണ്ടുപോകാനായില്ലെങ്കില്‍ ജനങ്ങള്‍ക്ക് നഗരജീവിതം ദുസ്സഹമായി തീരും. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍, ആരോഗ്യപരിപാലനം എന്നിവയെങ്കിലും കാര്യക്ഷമമായി നഗരത്തില്‍ നടപ്പാകണം. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാല്‍ രണ്ട് വര്‍ഷം മുമ്പ് കൊച്ചിയില്‍ വ്യവസായശാലകള്‍ തുടങ്ങുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം മൊറോട്ടോറിയം പ്രഖ്യാപിച്ചതാണ്. ഇനിയും അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാകുവാന്‍ പാടില്ല. പകര്‍ച്ചവ്യാധികളില്‍നിന്നും ആരോഗ്യപ്രശ്നങ്ങളില്‍നിന്നും നഗരവാസികളെ വിമുക്തമാക്കണം. സ്വൈരജീവിതം ഉറപ്പാക്കുവാനുള്ള ഉത്തരവാദിത്വമെങ്കിലും നഗരസഭ ഏറ്റെടുക്കണം. വൃത്തിയുള്ള ചുറ്റുപാടും അപകടരഹിതമായ സഞ്ചാര സ്വാതന്ത്ര്യവും നഗരവാസികള്‍ക്ക് കിട്ടണം. നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ നഗരസഭ മുന്‍കൈയെടുക്കണം. നഗരസഭയിലെ ജീവനക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നു എന്ന ചീത്തപ്പേരെങ്കിലും മാറ്റുവാന്‍ നഗരപിതാവിന് ഉത്തരവാദിത്വമുണ്ട്. ജനങ്ങള്‍ക്ക് സമാധാനവും നീതിയും കുടിവെള്ളവും ഉറപ്പാക്കുന്ന ഒരു ഭരണമാകട്ടെ കൊച്ചിയിലേത്. ഇന്നത്തെപ്പോലെ നഗരവാസികളുടെ ജീവിതം ഗതാഗതക്കുരുക്കില്‍ തളച്ചിടുവാന്‍ നഗരസഭാ ഭരണത്തിന് അധികാരമില്ല.
ഡോ. സി.എം. ജോയ്
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: