ബ്യൂണസ് അയേഴ്സ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ പോരാട്ടങ്ങളില്‍ അര്‍ജന്റീനയും സ്പെയിനും ബെല്‍ജിയവും യുഎസ്എയും വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരായ ഇംഗ്ലണ്ടിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
സ്ലോവേനിയക്കെതിരായ മത്സരത്തില്‍ 2-0നായിരുന്നു അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. പതിവില്‍ നിന്ന് വിപരീതമായി ക്യാപ്റ്റനും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സി, മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ, റയല്‍ മാഡ്രിഡ് പ്ലേമേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ ആദ്യഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 57, 58 മിനിറ്റുകളിലാണ് ഇവര്‍ പകരക്കാരായി കളത്തിലിറങ്ങിയത്. ഇവര്‍ക്ക് പകരമായി റോഡ്രിഗസ്, ആല്‍വാരസ്, ലാവേസി തുടങ്ങിയവരാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടത്. സൂപ്പര്‍ താരങ്ങള്‍ ആദ്യപകുതിയില്‍ ഇറങ്ങിയില്ലെങ്കിലും പെരുമക്കൊത്ത പ്രകടനമാണ് അര്‍ജന്റീന കളത്തില്‍ കാഴ്ചവെച്ചത്. മത്സരത്തിന്റെ തുടക്കം മുതലേ സമ്മര്‍ദ്ദം ചെലുത്തിയ അര്‍ജന്റീന 12-ാം മിനിറ്റില്‍ മുന്നിലെത്തി. റിക്കാര്‍ഡോ ആല്‍വാരസ് ബോക്സിന് പുറത്തുനിന്ന് പറത്തിയ ഇടംകാലന്‍ ഷോട്ടാണ് സ്ലോവേനിയ വലയില്‍ കയറിയത്. എന്നാല്‍ തുടര്‍ന്ന് ലീഡ് നേടാന്‍ അര്‍ജന്റീനയെ അനുവദിക്കാതെ സ്ലോവേനിയന്‍ പ്രതിരോധം പിടിച്ചുകെട്ടി. ഇതിനിടെ നിരവധി തവണ മാര്‍ക്കോസ് റോജോയും മാക്സി റോഡ്രിഗസും എതിര് ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും സ്ലോവേനിയ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് സ്ലോവേനിയ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധം അവസരത്തിനൊത്തുയര്‍ന്നതോടെ അവയെല്ലാം വിഫലമായി.
രണ്ടാം പകുതിയില്‍ മെസ്സി, അഗ്യൂറോ, ഡി മരിയ എന്നിവര്‍ പകരക്കാരായി കളത്തിലിറങ്ങിയതോടെ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മികവ് കൈവന്നെങ്കിലും രണ്ടാം ഗോളിന് 76-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. സെര്‍ജിയോ അഗ്യൂറോ തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് പിടിച്ചെടുത്ത് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ലയണല്‍ മെസ്സി പായിച്ച ഇടംകാലന്‍ ഷോട്ടാണ് സ്ലോവേനിയന്‍ വലയില്‍ കയറിയത്.
ഒരു ടീമെന്ന നിലയില്‍ തൃപ്തികരമായ പ്രകടനമായിരുന്നു അര്‍ജന്റീനയുടേത്. സ്ലോവേനിയ മികച്ച ടീമായതിനാല്‍ ഈ വിജയം അര്‍ജന്റീനയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
മറ്റൊരു മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന് ഏറെക്കുറെ ദുര്‍ബലരായ എല്‍സാല്‍വദോറിനെ 2-0നാണ് അവസാന സന്നാഹപോരാട്ടത്തില്‍ കീഴടക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫാബ്രിഗസിന് പകരക്കാരനായി ഇറങ്ങിയ ഡേവിഡ് വിയയാണ് സ്പാനിഷ് ചെമ്പടയുടെ രണ്ട് ഗോളുകളും നേടിയത്. പരിക്കില്‍ നിന്ന് മുക്തനായ സൂപ്പര്‍താരം ഡീഗോ കോസ്റ്റ മത്സരത്തില്‍ 74 മിനിറ്റ് കളിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിന്റെ 79 ശതമാനവും പന്ത് കൈവശം വെക്കുകയും 23 തവണ ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും രണ്ടുതവണ മാത്രമാണ് കാളക്കൂറ്റന്മാര്ക്ക് ദുര്‍ബലരായ എല്‍സാല്‍വദോര്‍ വല കുലുക്കാന്‍ കഴിഞ്ഞത്. മത്സരത്തിന്റെ 60-ാം മിനിറ്റുവരെ ഗോളടിക്കാന്‍ വിടാതെ ലോകചാമ്പ്യന്മാരെ പിടിച്ചുകെട്ടിയതില്‍ എല്‍സാല്‍വദോറിന് അഭിമാനിക്കുകയും ചെയ്യാം. 60-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് ഹെഡ്ഡറിലൂടെ നല്കിയ പാസ് മറ്റൊരു ഹെഡ്ഡറിലൂടെ ഡേവിഡ് വിയ പോസ്റ്റിലെത്തിക്കുകയായിരുന്നു. പിന്നീട് 87-ാം മിനിറ്റില്‍ ഡേവിഡ് സില്‍വ നല്കിയ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് ഡേവിഡ് വിയ വലംകാലുകൊണ്ട് പായിച്ച ഷോട്ടും എല്‍സാല്‍വദോര്‍ വലയില്‍ കയറി.
മിയാമിയില്‍ നടന്ന മത്സരത്തില്‍ ഹോണ്ടുറാസാണ് ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കഴിഞ്ഞ ദിവസം ഇക്വഡോറിനോട് 2-2ന് സമനില പാലിക്കേണ്ടി വന്ന ഇംഗ്ലണ്ടിന് ഹോണ്ടുറാസിനോടു വഴങ്ങിയ സമനിലയും തിരിച്ചടിയായി. റൂണി, വെല്‍ബാക്ക്, സ്റ്ററിഡ്ജ്, ജെറാര്‍ഡ് തുടങ്ങിയവര്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ ഈ സൂപ്പര്താരങ്ങള്ക്കായില്ല.
മറ്റൊരു മത്സരത്തില്‍ ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെടുന്ന ബെല്‍ജിയം വിജയത്തോടെ സന്നാഹ മത്സരങ്ങള്‍ അവസാനിപ്പിച്ചു. 89-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സ് നേടിയ ഏകഗോളിനാണ് ബെല്‍ജിയം അവസാന സന്നാഹത്തില്‍ ടുണീഷ്യയെ കീഴടക്കിയത്.
മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്റ് താരം ജോസി ആള്‍ട്ടിഡോര്‍ നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ അമേരിക്ക ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നൈജീരിയയെ പരാജയപ്പെടുത്തി. 32, 68 മിനിറ്റുകളില്‍ ആള്‍ട്ടിഡോര്‍ ഗോളുകള്‍ നേടിയപ്പോള്‍ നൈജീരിയയുടെ ആശ്വാസഗോള്‍ 86-ാം മിനിറ്റില്‍ വിക്ടര്‍ മോസസ് പെനാല്‍റ്റിയിലൂടെ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: