ആലത്തൂര്‍(പാലക്കാട്): ചിറ്റിലഞ്ചേരിയില്‍ നിന്ന് കാശിക്ക് തീര്‍ത്ഥാടനത്തിന് പോയ 17 പേരില്‍ മൂന്ന് പേര് വരാണസിയില്‍ അസുഖം ബാധിച്ച് മരിച്ചു. ചിറ്റിലഞ്ചേരി പാട്ടയില്‍ പരേതനായ സ്വാമിനാഥന്റെ ഭാര്യ നീലു(73), ചിറ്റിലഞ്ചേരി കാവലത്ത്പാടം പരേതനായ കേശവന്റെ ഭാര്യ കാര്‍ത്യായനി(65), പള്ളിക്കര വേലായുധന്റെ ഭാര്യ കാര്‍ത്യായനി(64) എന്നിവരാണ് മരണപ്പെട്ടത്. ആഗ്രയില്‍ നിന്ന് അയോധ്യയിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ സൈഡ് ഷട്ടര്‍ കൈയില്‍ വീണുണ്ടായ അസ്വസ്ഥതയില്‍ ബി പി കൂടിയാണത്രെ നീലുമരിച്ചത്. മറ്റുരണ്ടുപേര്‍ കനത്ത ചൂടും അതിസാരബാധയും മൂലമാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ഗംഗാനദീതീരത്ത് ഇന്നലെ വൈകുന്നേരം ആറോടെ സംസ്കരിച്ചു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ വിമാനമാര്‍ഗം വാരാണസിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് അവിടെ സംസ്കരിച്ചത്.
മരിച്ച നീലുവിന്റെ മക്കള്‍: ചന്ദ്രന്, ശശീന്ദ്രന്, ശിവദാസന്‍, കനകദാസന്, ഹരിദാസന്, ഷണ്മുഖദാസന്. മരുമക്കള്‍: വിലാസിനി, ഉഷ, പുഷ്പലത, ശാന്തകുമാരി, ദിവ്യ, കവിത.
കാവലത്ത് പാടം കാര്‍ത്യായനിയുടെ മക്കള്‍: ഉഷാകുമാരി, ഇന്ദിര, ഗംഗാധരന്, സുഭാഷിണി.
പള്ളിക്കാട് കാര്‍ത്യായനിയുടെ മക്കള്‍: ശാന്തകുമാരി(പഞ്ചായത്ത് മെമ്പര്‍ മേലാര്‍ക്കോട്), രേണുക, ശശികുമാര്‍. പള്ളിക്കാട് കാര്‍ത്യായനിയുടെ ഭര്‍ത്താവ് വേലായുധനും യാത്രയില്‍ കൂടെയുണ്ടായിരുന്നു. 17 പേരില്‍ അസുഖം ബാധിച്ച നാല് പേരെ ബനാറാസ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: