ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ ശുചീകരണ യജ്ഞം. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ നോര്‍ത്ത് ബ്ലോക്കിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വിഭാഗവും ശുചീകരണപ്രവര്‍ത്തനം തുടങ്ങി.
പഴകിയതും അനാവശ്യവുമായ ഫയലുകള്‍ മാറ്റി ജീവനക്കാര്‍ക്ക് ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വന്തം തൊഴിലിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ രണ്ട് വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തും.
തൊഴിലിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വിഭാഗം സെക്രട്ടറിമാര്‍ക്ക് കാബിനറ്റ് സെക്രട്ടറി അജിത് സേഥ് അടുത്തിടെ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.
സര്‍ക്കാര്‍ മന്ദിരങ്ങളും ഓഫീസുകളും വൃത്തികെട്ടതാണെന്ന ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അനാവശ്യമായ ഫയലുകള്‍ നീക്കി അത് സൂക്ഷിച്ചിരുന്നയിടം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: