ന്യൂദല്‍ഹി: ചൈനയോടു കിടപിടിക്കാന്‍ ഇന്ത്യക്ക് നൈപുണ്യവും നിലവാരവും വേഗതയും ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
നാം നമ്മുടെ ജനസംഖ്യാപരമായ ശേഷി അറിയണം, എങ്കിലേ രാജ്യം പുരോഗമിക്കൂ. ചൈനയുമായി മത്സരിക്കണമെങ്കില്‍ നമ്മള് മൂന്നുകാര്യങ്ങള്‍ പരിഗണിക്കണം, നൈപുണ്യം, നിലവാരം, വേഗത. ചൈനാ വിദേശകാര്യ മന്ത്രി വാങ്ങ് ഇയുമായുള്ള കൂടിക്കാഴ്ചക്കു തലേന്ന് ഇന്നലെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
ബിബേക് ദേബ്റോയും അഷ്ലി ജെ. ടെല്ലിസും റീസി ട്രെവറും ചേര്‍ന്നെഴുതിയ ‘ഇന്ത്യയെ വീണ്ടും ശരിയായ പാതിയിലാക്കാന്: പരിഷ്കരണത്തിനുള്ള കാര്യപരിപാടി’ എന്ന പുസ്തകം ഔദ്യോഗിക വസതിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഹൈവേകളില്‍നിന്ന് ഐ വേകളിലേക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിലേക്കും രാജ്യം മാറണമെന്ന് മോദി പറഞ്ഞു. മുമ്പ് നഗരങ്ങള്‍ നദീതീരങ്ങളിലായിരുന്നു രൂപപ്പെട്ടത്. ഇന്നത് ഹൈവേകളുടെ സമീപത്തായി. ഭാവിയില്‍ നഗരങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ലഭ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും രൂപപ്പെടുകയെന്ന് മോദി പറഞ്ഞു.
നഗരവല്കരണം ഒരു പ്രശ്നമായല്ല, മറിച്ച് അവസരമായി വിനിയോഗിക്കാന്‍ കഴിയണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഒരു ധവളവിപ്ലവത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തണം. കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കണം. കാവിനിറം ഊര്‍ജ്ജത്തെയാണ് പ്രതിനീധീകരിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ഊര്‍ജ്ജോല്‍പ്പാദനത്തിനുള്ള കാവി വിപ്ലവവും ആവശ്യമാണെന്നു പറഞ്ഞു. “എനിക്കറിയാം ഞാന്‍ കാവിയെന്നു പറഞ്ഞാല്‍ ആളുകള്‍ എറെ ശ്രദ്ധിക്കും. പക്ഷേ കാവി ഊര്‍ജ്ജത്തിന്റെ പ്രതീകമാണ്,” മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: