കോഴിക്കോട്: അനാഥാലായങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടെടുത്ത മന്ത്രി എം.കെ. മുനീര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചും മന്ത്രി മുനീറിന്റെ കോഴിക്കോട് ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ദിപിന് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആര്. മഞ്ജുനാഥ്, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗങ്ങളായ പ്രശോഭ് കോട്ടൂളി, സുധീര്‍ കുണ്ടമംഗലം, ജില്ലാ ജനറല്‍ സിക്രട്ടറിമാരായ സിനൂപ്രാജ്, ബബീഷ് ഒളവണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് സുജീഷ് പുതുക്കുടി, അഭിലാഷ് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാലപ്പുറത്ത് നിന്നാരംഭിച്ച പ്രകടനം മന്ത്രിയുടെ ക്യാമ്പ് ഓഫീസ് പരിസരത്ത് എത്തുമ്പോഴേക്കും പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നു. പോലീസ് ബലപ്രയോഗത്തില്‍ നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് പൊതിരെ തല്ലി. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിക്കണമെന്ന ആവശ്യത്തെ പോലീസ് ആദ്യം എതിര്‍ത്തു. എന്നാല്‍ അറസ്റ്റിന് വഴങ്ങില്ലെന്നായപ്പോള്‍ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: