ഹേഗ്: ലോകകപ്പ് ഹോക്കിയുടെ സെമി ഫൈനലില്‍ ഇടംനേടി അര്‍ജന്റീന ചരിത്രം സൃഷ്ടിച്ചു. പൂള് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മുക്കി അര്‍ജന്റീന (12 പോയിന്റ്) കന്നി സെമിയിലേക്ക് കുതിച്ചു.
അര്‍ജന്റീനയ്ക്കുവേണ്ടി ഗോണ്‍സാലോ പെയ്ലറ്റും ലൂക്കാസ് വിയ്യയും ഇരട്ട ഗോളുകള്‍ നേടി. ജോക്വിം മെനിനി മറ്റൊരു സ്കോറര്‍. ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോള്‍ ക്ലിന്റണ് പന്തറിന്റെ വക.
ഇതോടെ ഒളിംപിക് ചാമ്പ്യന്‍ ജര്‍മ്മനി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പൂള് ബിയില്‍ നിന്ന് ഹോളണ്ട് നേരത്തെ തന്നെ അവസാന നാലില്‍ കടന്നിരുന്നു.
പൂള് എയിലെ വാശിയേറിയ മത്സരത്തില്‍ ബെല്‍ജിയത്തെ 3-2ന് അതിജീവിച്ച് ഇംഗ്ലണ്ടും (10 പോയിന്റ്) സെമിയില്‍ കടന്നു. 9 പോയിന്റുണ്ടായിരുന്ന ബെല്‍ജിയത്തിന് മുന്നേറാന്‍ സമനില മാത്രം മതിയായിരുന്നു.തോമസ് ബ്രയല്സ് (13-ാം മിനിറ്റ്) ഗോളിലൂടെ ബെല്‍ജിയം മുന്നിലെത്തുകയും ചെയ്തു.
എന്നാല്‍ നിക് കാറ്റ്ലിന് (19), ആഷ്ലി ജാക്സന് (39) എന്നിവര്‍ ഇംഗ്ലണ്ടിന് ആധിപത്യം നല്കി. 63-ാം മിനിറ്റില്‍ തുംഗൈ കോസെന്‍സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചെങ്കിലും ലെയ്ന്‍ ലിവേഴ്സിന്റെ (66) സ്ട്രൈക്കിന് മറുപടി നല്കാന് സമയമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: