തിരുവനന്തപുരം: സംസ്ഥാനത്തിന് വരുമാനമായി ലഭിക്കേണ്ടിയിരുന്ന 833.26 കോടിരൂപയുടെ നികുതി പിരിച്ചെടുക്കുന്നതില്‍ വാണിജ്യനികുതി വകുപ്പ് വീഴ്ചവരുത്തിയതായി സിഎജി റിപ്പോര്‍ട്ട്. 2012-13 ല്‍ നടത്തിയ പരിശോധനാ ഓഡിറ്റ് പ്രകാരം ക്രമവിരുദ്ധമായി നികുതി ഒഴിവാക്കല്‍, തെറ്റായ നികുതി നിരക്ക് ഈടാക്കല്‍, സൗജന്യ നികുതി നിരക്ക് തെറ്റായി അനുവദിക്കല്‍, പലിശ ചുമത്താതിരിക്കല് തുടങ്ങിയ 1,920 കേസുകളിലായാണ് 833.26 കോടിരൂപ പിരിച്ചെടുത്തില്ലെന്ന് കണ്ടെത്തിയത്. നികുതി ഇനങ്ങളിലെ ക്രമക്കേട് യഥാസമയം കണ്ടുപിടിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് പണം കടംവാങ്ങുന്നത് ഒഴിവാക്കാനാവുമായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാപാരികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്ധവുണ്ടാവുന്നുണ്ടെങ്കിലും മൂല്യവര്‍ധിത നികുതി കൂടുന്നില്ല. 6.56 കോടിരൂപ കുറവായി നികുതി നിര്‍ണയിച്ചതും മറ്റ് ന്യൂനതകള്‍ അടങ്ങിയ 673 കേസുകളില്‍നിന്നായി 6.51 കോടി രൂപയാണ് ഈടാക്കാനായത്.
2011-12 വര്‍ഷത്തെ നികുതി പിരിവ് 19.62 ശതമാനമായിരുന്നു. എന്നാല്‍, 2012-13 വര്ഷമെത്തിയപ്പോഴേയ്ക്കും നികുതി പിരിവ് 18.86 ശതമാനമായി കുറയുകയാണുണ്ടായത്. അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2012-13 കാലയളവില്‍ വ്യാപാരികളുടെ എണ്ണത്തില്‍ 11,849 ന്റെ വര്‍ധനയുമുണ്ടായി. വ്യാപാരികള്‍ വര്‍ധിച്ചിട്ടും അത് മൂല്യവര്‍ധിത നികുതിയില്‍ പ്രതിഫലിച്ചില്ല. ആന്തരിക പരിശോധനാ വിഭാഗം ദുര്‍ബലമായിരുന്നതാണ് ഇതിന് കാരണം. ഈ വര്‍ഷം പദ്ധതിയിട്ട 356 യൂനിറ്റുകളില്‍ 56 എണ്ണത്തില്‍ പരിശോധന നടത്തുന്നതിന് മാത്രമേ ആന്തരിക പരിശോധനാ വിഭാഗത്തിന് കഴിഞ്ഞുള്ളൂ. 146 വിഭാഗങ്ങളില്‍ 50.10 കോടി രൂപ ഉള്‍പ്പെട്ട 2150 നിരീക്ഷണങ്ങള്‍ തീര്‍പ്പാക്കാന്‍ ശേഷിച്ചു. ഈ അവസ്ഥ ഒഴിവാക്കാന്‍ ആന്തരിക പരിശോധനാ വിഭാഗം ശക്തമാക്കണമെന്ന് സിഎജി നിര്‍ദേശിച്ചു. 2012-13 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരവ് 44,137 കോടി രൂപയാണ്.
ഇതില്‍ 30,076 കോടി സംസ്ഥാന നികുതി വരുമാനത്തില്‍നിന്നും 4,198 കോടി നികുതിയേതര വരുമാനത്തില്‍നിന്നും സമാഹരിച്ചതാണ്. ശേഷിച്ച 22 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ വിഭജിത നികുതികളുടെ വിഹിതത്തില്‍നിന്നും ലഭിച്ചതാണ്. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്തം വരവ് 38,010 കോടിയായിരുന്നു. തെറ്റായ നികുതിനിരക്ക് നിശ്ചയിച്ചതുമൂലം 7.26 കോടി രൂപ നികുതി കുറവായി ചുമത്താനിടയാക്കി. രജിസ്റ്റര്‍ ചെയ്യാത്ത കരാര്‍ ജോലിക്കാരെ കണ്ടെത്തുന്നതിനായി അഞ്ചു ജില്ലകളില്‍ വാണിജ്യനികുതി വിഭാഗം സര്‍വേ നടത്തിയില്ല. 57 കേസുകളിലായി 8.02 ലക്ഷം രൂപ കെട്ടിടനികുതി നിര്ണയിക്കാതിരുന്നതായി സിഎജി കണ്ടെത്തി. ഇതില്‍ 39 കേസുകളിലെ ഫയല്‍ കാണാനില്ലായിരുന്നു. തെളിവായി അധികൃതര്‍ ഹാജരാക്കിയ അഞ്ച് രസീതുകള്‍ വ്യാജമാണെന്നും പരിശോധനയില്‍ വ്യക്തമായി. എക്സൈസ് വകുപ്പില്‍ നികുതി ചുമത്താത്തിന്റെ പേരില്‍ സര്‍ക്കാരിന് 8.54 കോടിയുടെ നഷ്ടമുണ്ടാക്കി. മൂന്ന് എക്സൈസ് ഓഫിസുകളില്‍ ഐഎംഎഫ്എല്‍ കടത്തുന്നതിനായി ലൈസന്‍സികള്‍ക്ക് 3.55 കോടി രൂപയുടെ ഫീസ് ഒഴിവാക്കി 71,074 പെര്‍മിറ്റുകള്‍ നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: