തൃശൂര്‍: കുന്നംകുളം ഗവ. പോളിടെക്നിക്കിലെ മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരരുടെ പട്ടികയില്‍പ്പെടുത്തി നെഗേറ്റെവ് ഫെയ്സായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പാള്‍ എം.എന്‍.കൃഷ്ണമൂര്‍ത്തി, സ്റ്റാഫ് എഡിറ്റര്‍ ഗോപി, സ്റ്റുഡന്റ് എഡിറ്റര്‍ സി.എച്ച്. പ്രവീണ്‍ തുടങ്ങി ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ ഐപിസി 153-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയെ അവഹേളിച്ച് മാഗസിന് ഇറക്കിയവര്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ്കുമാര്‍ എന്നിവര്‍ കുന്നംകുളം ഡിവൈഎസ്പിക്കും സിഐയ്ക്കും പരാതി നല്‍കിയിരുന്നു. അന്വേഷണ വിധേയമായി കൂടുതല്‍ നടപടികളുണ്ടാകുമെന്നും സിഐ കൃഷ്ണദാസ് അറിയിച്ചു.
മാഗസിനില്‍ നെഗേറ്റെവ് ഫെയ്സസ് എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രവും ഒസാമ ബിന്ലാദന്, അജ്മല്‍ കസബ്, വീരപ്പന്, ഹിറ്റ്ലര്‍, ജോര്‍ജ്ജ് ബുഷ് തുടങ്ങിയവരുടെ ചിത്രങ്ങളും ഒന്നിച്ചാണ് പ്രസിദ്ധീകരിച്ചിരുന്നത്. സാമുദായിക കലാപം വളര്‍ത്തുന്നവിധം മാഗസിന് ഇറക്കിയെന്നും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപിയുടെ നേതൃത്വത്തില്‍ മാഗസിന് കോളജ് കാമ്പസില്‍ വച്ച് കത്തിച്ചിരുന്നു. സംഭവം വിവാദമായതോടെ നേരിട്ടുള്ള പങ്കില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറാനാണ് കോളജ് അധികൃതര്‍ ആദ്യം ശ്രമിച്ചത്.
എന്നാല്‍ പ്രതിഷേധം ശക്തമാവുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് മാഗസിന് പിന്‍വലിക്കാന്‍ കുന്നംകുളം ഗവ. പോളിടെക്നിക് അധികൃതര്‍ തീരുമാനിച്ചത്. ഇന്നലെ ചേര്‍ന്ന അധ്യാപകവിദ്യാര്‍ഥി യൂണിയനുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. അറുനൂറോളം മാഗസിനാണ് പ്രിന്റ് ചെയ്തത്.
ഇതില്‍ ഇരുനൂറ്റി എഴുപതോളം മാഗസിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. വിതരണം ചെയ്തവ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ബാബുരാജ് അറിയിച്ചു. മാഗസിന് സമിതി അംഗങ്ങളും വിദ്യാര്‍ത്ഥികളുമായ ജിസിമന് ജെയിംസ്, ശ്രീഷ ശിവശങ്കരന്, അമല്‍ ടി.എസ്. എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്റ്റാഫ് എഡിറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: