തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ ി.പാലീസ് സേനയ്ക്ക് വേണ്ടി രണ്ട് പുതിയ പദ്ധതികള്‍. പോലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി ഷേപ്പ് (സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസ്സെസ്മെന്റ് ഫോര്‍ പോലീസ് പേഴ്സണല്‍) പദ്ധതിയും റോഡ് അപകട മരണങ്ങള് കുറയ്ക്കുന്നതിനായി ട്രാഫിക് പോലീസിന് വേണ്ടിയുള്ള സ്മെയില്‍ (സീംലെസ് മെഡിക്കല്‍ ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ലൈഫ് കീയര്‍ ആന്റ് എമര്‍ജന്‍സി) പദ്ധതിയുമാണ് നടപ്പാക്കുക.
പോലീസ് സേനയിലെ 30 വയസ്സിന് മുകളിലുള്ള അംഗങ്ങളുടെ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുവാനും അനുയോജ്യമായ ചികിത്സ നിര്‍ദ്ദേശിക്കാനുമുള്ള പദ്ധതിയാണ് ഷേപ്പ്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച താലൂക്ക് ആശുപത്രികള്‍, പ്രാഥമിക – സാമൂഹിക ചികിത്സാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ സേനാംഗങ്ങള്‍ക്ക് മാത്രമായി പരിശോധനകള്‍ നടത്തും. ഇതില്‍ ജീവിതശൈലിരോഗങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ നിര്‍ദ്ദേശിക്കും.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടമരണ നിരക്ക് കുറക്കുന്നതിന് ദേശീയ പാതകളില്‍ പട്രോളിംഗ് നടത്തുന്ന സേനാംഗങ്ങള്‍ക്കും, ദേശീയ പാതകള്‍ക്ക് സമീപത്തെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും പ്രഥമിക ചികില്‍സയില്‍ പരിശീലനം നല്കുന്ന പദ്ധതിയാണ് സ്മെയില്‍. ആരോഗ്യവകുപ്പാണ് ട്രാഫിക് പോലീസിന് പ്രഥമശുശ്രൂഷാ പരിശീലനം നല്‍കുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍, പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങള്‍ എന്നിവയും ആരോഗ്യവകുപ്പ് നല്‍കും. എഡിജിപി ശ്രീലേഖയ്ക്കാണ് സ്മെയില്‍ പദ്ധതിയുടെ ചുമതല. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, കാഴ്ച-കേള്‍വി എന്നിവയുടെ കുറവ്, സ്ട്രെസ്, ആംങ്ങ്സൈറ്റി, ഡിപ്രഷന്, അനീമിയ, പുറംവേദന, ശ്വാസകോശ രോഗങ്ങള്‍, ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഓറല്‍-ബ്രെസ്റ്റ്, പെല്‍വിക് കാന്‍സറുകളുടെ പരിശോധന എന്നിവയും പോലീസുകാര്‍ക്ക് വേണ്ടി നടത്തും. പുകവലി-മദ്യപാനം തുടങ്ങിയവയുടെ ദോഷ വശങ്ങളെക്കുറിച്ച് സേനാംഗങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും, യോഗാ, മെഡിറ്റേഷന്‍ എന്നിവ സേനാംഗങ്ങളുടെ ആരോഗ്യ സംക്ഷണത്തിനായി ഏര്‍പ്പെടുത്താനും തിരുമാനമായിട്ടുണ്ട്.
ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചില മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുതടയുന്നതിനായി ഇത്തരം മെഡിക്കല്‍ ഷോപ്പുകളില്‍ പോലീസും ഡ്രഗ് കണ്ട്രോള് വിഭാഗവും പരിശോധന നടത്തും.
മയക്കുമരുന്നിന് അടിമകളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗും ചികില്‍സയും ലഭ്യമാക്കും. ഓപ്പറേഷന് കുബേരയുടെ ഭാഗമായി ഈമാസം 20 ന് 19 പോലീസ് ജില്ലകളിലും അദാലത്തുകള്‍ നടത്തും. പോലീസ്, ഫയര്‍ ഫോഴ്സ് സേനകളില്‍ എല്ലാ വര്‍ഷവും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന് കത്ത് നല്‍കിയതായി മന്ത്രി അറിയിച്ചു.
നിയമസഭാ മന്ദിരത്തിലെ യുടെ ചേംബറിലാണ് ഷേപ്പ് ആന്റ് സ്മെയില്‍ പദ്ധതിക്കായി ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,ആരോഗ്യ മന്ത്രി വി. എസ് ശിവകുമാര്‍, ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യം, എ.ഡി.ജി.പി മാരായ എം. എന്‍ കൃഷ്ണമൂര്‍ത്തി,ബി.എസ് സന്ധ്യ , കെ. ശ്രീലേഖ, ഐ.ജി ഷേക്ക് ദര്‍വേഷ് സാഹിബ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പി.കെ ജമീല, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ലക്ഷ്മി, എന്‍.ആര്.എച്ച്.എം അഡ്മിനിട്രേറ്റിവ് മാനേജര്‍ ഹരികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: