കോട്ടയം: അക്ഷരാര്‍ഥത്തില്‍ സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള വിവാഹത്തട്ടിപ്പിന്റെ കഥകളാണ് കൊല്ലം ആയൂര്‍ ആക്കല്‍ ഷാബുവിലാസത്തില്‍ ശാലിനി(29) പിടിയിലായതോടെ പുറത്തുവരുന്നത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളില്‍ നിന്ന് ഇരുപത്തഞ്ചോളം പേരെ വിവാഹം ചെയ്തു തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോലീസിനു ലഭിക്കുന്ന വിവരം. അറസ്റ്റിനു ശേഷമുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കൂടുതല്‍ പ്രതികരിക്കാത്തത് പോലീസിനെ കുഴക്കുന്നുണ്ട്.
ചിങ്ങവനം വെള്ളുത്തുരുത്തി സ്വദേശി ശശീന്ദ്രന് നായരെ വിവാഹം കഴിച്ച് അമ്പതിനായിരം രൂപയും ആഭരണങ്ങളും കവര്‍ന്നത് ശാലിനിയുടെ തട്ടിപ്പിന്റെ ഇങ്ങേയറ്റത്തെ ഒരുഭാഗം മാത്രമാണ്. കരുനാഗപ്പളി, കുറവിലങ്ങാട്, ചാലക്കുടി, ചെങ്ങന്നൂര്‍, കട്ടപ്പന തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്നാണ് വിവാഹത്തട്ടിപ്പിനിരയായ ശശീന്ദ്രന് നായരുടെ പരാതി അന്വേഷിക്കുന്ന ചിങ്ങവനം പോലീസിനു ലഭിക്കുന്ന വിവരം.
മിക്ക തട്ടിപ്പുകളും നടത്തിയത് അഭിഭാഷക എന്ന പേരിലായിരുന്നുവെന്നു പോലീസിനു സൂചനയുണ്ട്. കട്ടപ്പന സ്വദേശിയായ യുവാവിനെ വിവാഹം ചെയ്ത് മൂവായിരം രൂപയും സ്വര്‍ണവുമായി മുങ്ങിയെന്നാണ് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ ശാലിനിക്കെതിരെ ലഭിച്ച പരാതി. തിരുവനന്തപുരം മണ്ണന്തല സ്വദേശി ഷീബ എന്ന പേരിലാണ് ശാലിനി കട്ടപ്പന സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്. ഭര്‍ത്താവും കുട്ടിയും മാതാപിതാക്കളും അപകടത്തില്‍ മരിച്ചെന്നും തനിച്ച് ഒറ്റയ്ക്കു കഴിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വീണ്ടുമൊരു വിവാഹത്തിനു തയ്യാറാവുകയായിരുന്നുവെന്നും ശാലിനി ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എറ്റവും അവസാനം തട്ടിപ്പിനിരയായ ശശീന്ദ്രന് നായരോടും താന്‍ ഹൈക്കോടതി അഭിഭാഷകയാണെന്നാണ് പറഞ്ഞിരുന്നത്. വിവാഹം കഴിക്കുന്നതിനു മുമ്പ് ഇതു വിശ്വസിപ്പിക്കാന്‍ ഇരുവരെയും ഹൈക്കോടതി വളപ്പിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
കോട്ടയം മോനിപ്പള്ളിയില്‍ ശാലിനി ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയെന്നും പറയപ്പെടുന്നു. ഇതു സംബന്ധിച്ച് സ്ഥിരീകരണങ്ങളുണ്ടായിട്ടില്ലെങ്കിലും മാധ്യമങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും വിലയിരുത്തുമ്പോള്‍ രണ്ട് തട്ടിപ്പും ഒരാളെന്നാണ് പറയുന്നത്. 2011 ഒക്ടോബറിലാണ് മോനിപ്പള്ളിയിലുള്ള രണ്ട് യുവാക്കളെ കബളിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവമുണ്ടായത്. തിരുവനന്തപുരം മണ്ണന്തല പി.എം. ഹൗസില്‍ ശാലിനി എന്ന 28കാരിയാണ് അന്ന് പോലീസ് പിടിയിലായത്. ഷീബ എന്ന വിളിപ്പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. മോനിപ്പള്ളിയിലുള്ള യുവാവിന്റെ സഹോദരിക്കും ഇയാളുടെ അമ്മാവന്റെ മകന്റെ ഭാര്യയ്ക്കും ദേശസാല്‍കൃത ബാങ്കില്‍ ക്ലറിക്കല്‍ ജോലി വാങ്ങി നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു പണം തട്ടിയത്. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥയെന്ന പേരിലാണ് മോനിപ്പള്ളി ജംഗ്ഷനടുത്ത് കല്ലിടുക്കി ഭാഗത്ത് ഇവര്‍ താമസിച്ചത്. പ്രമുഖ ദേശസാല്‍കൃത ബാങ്കിന്റെ എറണാകുളത്തെ ശാഖയില്‍ ക്ലാര്‍ക്കായി അഭിമുഖത്തിന് ക്ഷണിച്ചുള്ള കത്തും നല്കി ഇവര്‍ 19,87,000 രൂപയാണ് അന്ന് തട്ടിയത്.
ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഇപ്പോള്‍ ശാലിനിക്കെതിരെ കേസുകള്‍ നിലവിലുള്ള പോലീസ് സ്റ്റേഷനുകളുമായി ചിങ്ങവനം പോലീസ് ബന്ധപ്പെട്ടു വരുന്നതേയുള്ളൂ. ശാലിനിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തെങ്കിലേ എവിടെയൊക്കെ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പോലീസിനു ലഭിക്കുകയുള്ളു. പഴനിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് കോട്ടയത്തെത്തിച്ചത്. ഇതുമൂലം ഇന്നലെ ശാലിനിയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിനു സമയം ലഭിച്ചില്ല. പ്രാഥമിക ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ പോലീസിനോട് വെളിപ്പെടുത്താത്തത്് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
തട്ടിപ്പിനിരയായ കൂടുതല്‍ പേര് പരാതിയുമായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ശാലിനിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചേക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: