കൊച്ചി: ഹിന്ദു യുവാക്കളെ മതംമാറ്റി യെമനിലേക്ക് കടത്തിയ സംഭവത്തില്‍ അന്വേഷണം തീവ്രവാദ സംഘടനകള്‍ കേന്ദ്രീകരിച്ച്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതോളം യുവാക്കളെയാണ് ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം യെമനിലേക്ക് കടത്തിയത്. കൊച്ചി കേന്ദ്രീകരിച്ചാണ് മതം മാറ്റം നടന്നിരിക്കുന്നത്. സംഭവം ആസൂത്രിതമാണെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ് അന്വേഷണം തീവ്രവാദ സംഘടനയിലേക്ക് തിരിഞ്ഞത്. ത്വരീഖ് പ്രസ്ഥാനങ്ങളുടെ മറവില്‍ നേരത്തെ മതം മാറിയവര്‍ തീവ്രവാദ സംഘടനകളിലേക്ക് എത്തുകയും ഒരാള്‍ കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു.
ഹിന്ദു യുവാക്കളെ മതംമാറ്റിയ ശേഷം വിദേശത്തെ തീവ്രവാദ ക്യാമ്പുകളിലേക്ക് അയച്ച് ഈ സംഘടന വന്‍തോതില്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കലൂരിലെ ഒരു പള്ളി കേന്ദ്രീകരിച്ചാണ് മതം മാറ്റം നടക്കുന്നത്. നിര്‍ധനരായ ഹിന്ദു യുവാക്കളെയാണ് മതംമാറ്റത്തിന് തെരഞ്ഞെടുക്കുന്നത്. പ്രലോഭനങ്ങളിലൂടെയാണ് യുവാക്കളെ തീവ്രവാദ സംഘടനകള്‍ വശീകരിച്ചെടുക്കുന്നത്. പ്രലോഭനത്തില്‍ അടിമപ്പെട്ട് കുടുങ്ങുന്നവര്‍ക്ക് പിന്നീട് ഇവരില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ വരുന്നു.
എറണാകുളം ജില്ലയിലെ ആലങ്ങാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന് വിമല്‍ കുമാര്‍ മതംമാറി യെമനില്‍ എത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. മുന്‍പ് മതംമാറിയ സഹല്‍ വഴിയാണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്. സഹലിനെ ബിനാനിപുരം പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്. സംഭവത്തെ കുറിച്ച് സഹല്‍ പോലീസിനോട് യാതൊന്നും പറഞ്ഞില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കൊച്ചി കേന്ദ്രീകരിച്ച് നേരത്തെ മതംമാറിയ യുവാക്കള്‍ തടിയന്റവിട നസീറിന്റെ ഭീകരക്യാമ്പുകളിലാണ് എത്തിയത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവമായി എടുത്തിട്ടുണ്ടെങ്കിലും കേരള പോലീസ് ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്.മൂന്ന് മാസത്തെ സന്ദര്‍ശന വിസയിലാണ് വിമല്‍കുമാര്‍ യെമനിലെത്തിയത്. വിസ സംഘടിപ്പിച്ചത് ആരെന്ന് ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: