ന്യൂദല്‍ഹി: ഒന്നിച്ചു നിന്നാല്‍ രാജ്യത്തിന് അസാധ്യമായൊന്നുമില്ലെന്നും എന്തും നേടാമെന്നും പ്രധാനമന്തി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. പ്രതിപക്ഷവും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കാനാണ് തന്റെ താല്പര്യമെന്നു പറഞ്ഞ അദ്ദേഹം മഹാത്മജിയും ലോഹ്യയും ദീന ദയാല്‍ ഉപാദ്ധ്യയായും വിഭാവനം ചെയ്ത അന്ത്യോദയമാണ് സര്‍ക്കാരിന്റെയും ലക്ഷ്യമെന്നു പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേല് നടന്ന നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
സാധാരണക്കാരന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായിരിക്കും കേന്ദ്രസര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷികവൃത്തിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലൂടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുമെന്നും അഴിമതിയുടെ പ്രതിബിംബമായി മാറിയ ഇന്ത്യയെ നിപുണതയുടെ പ്രതിനിധികളാക്കാന്‍ യത്നിക്കണമെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.
അധികാരമേറ്റ് കുറച്ചുനാളുകള്‍ക്കുള്ളില്‍ മാതൃകാപരമായ നയങ്ങളുടെയും ഉറച്ച തീരുമാനങ്ങളുടെയും സൂചനകള്‍ നല്കിയ കേന്ദ്രസര്‍ക്കാര്‍ എന്നും പാവപ്പെട്ടവനു തണലാകുമെന്ന വസ്തുത അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഈ രാജ്യത്തെ ഭരണകൂടം ഏതാനും ചിലര്‍ക്കു വേണ്ടിമാത്രമുള്ളതല്ല. പാവപ്പെട്ടവന്റെ രക്ഷയ്ക്കുള്ളതാണ്, മോദി പറഞ്ഞു. ധനികന് അവന്റെ കുട്ടികളെ ഏതു സ്കൂളില്‍ വേണമെങ്കിലും ചേര്‍ക്കാം. അവര്‍ രോഗബാധിതരായാല്‍ ഡോക്ടര്‍മാരെ കിട്ടും. എന്നാല്‍ പാവങ്ങള്‍ എവിടെപ്പോകും? ഭരണകൂടങ്ങള്‍ പാവപ്പെട്ടവന്റേതാകുന്നതിന്റെ പ്രസക്തി അവിടെ തെളിയുന്നു.
സാധാരണക്കാരനെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുത്തണം. പട്ടിണി ഇല്ലാതാക്കാന്‍ അവനു ശക്തിപകരണം. വിദ്യാഭ്യാസത്തിലൂടെയേ അതു സാധ്യമാകു. ഭരണസംവിധാനങ്ങളെല്ലാം സാധാരണക്കാരനെ ശാക്തീകരിക്കാന്‍ മുന്നോട്ടുവരണം. ഗ്രാമങ്ങള്‍ വികസിച്ചാല്‍ ഒരു ദിവസം മുഴുവനും അവിടങ്ങളില്‍ വൈദ്യുതിയെത്തിയാല്‍ നല്ല വിദ്യാഭ്യാസം പ്രദാനംചെയ്താല്‍ വ്യവസായങ്ങള്‍ ശക്തിപ്പെട്ടാല്‍ ദരിദ്രനെ ആര്‍ക്കും അവഗണിക്കാനാവില്ല, മോദി ചൂണ്ടിക്കാട്ടി.
കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലാവണം നമ്മുടെ ശ്രദ്ധ. സിക്കിം ഒരു ചെറിയ സംസ്ഥാനമാണ്. അധികംതാമസിയാതെ അതു ജൈവ സംസ്ഥാനമാകും. ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തില്‍ വലിയ വിപണിയുണ്ട്. ജൈവവിപണികള് ഒരുക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനം കൊണ്ടുവരണം.
കൂട്ടായ സഹകരണത്തിലൂടെ മാത്രമേ പുരോഗതി ഉറപ്പുവരുത്താനാകൂ. എന്നു ചെയ്യും. എങ്ങനെ ചെയ്യും എന്നൊക്കെ ചോദ്യമുയരുന്നു. അശുഭചിന്തയില്‍ അധിഷ്ഠിതമാണ് ആ സംശങ്ങള്‍. അധികംതാമസിയാതെ തന്നെ ശുഭാപ്തി വിശ്വാസം രൂപപ്പെടും. എല്ലാം സംസ്ഥാനങ്ങളെയും ഒരുപോലെകാണും. ‘ഏകഭാരതം ശ്രേഷ്ഠ ഭാരതമാണ് മുദ്രാവാക്യം’.
വികസനകാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും കൂട്ടായ യത്നങ്ങള്‍ പുതിയ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമാകും. എല്ലാ സംസ്ഥാനങ്ങളിലെയും വികസന മാതൃകകളെക്കുറിച്ചും ചര്‍ച്ചചെയ്യും. ഇന്ത്യയുടെ യൗവനകാലമാണിതെന്ന് ഓര്‍ക്കണം. ലോകത്തിന് വൈദഗ്ധ്യമുള്ള മനുഷ്യസമൂഹത്തെയാണ് ആവശ്യം. ഇന്ത്യ അഴിമതിയുടേതല്ലെന്നും സാമര്ത്ഥ്യത്തിന്റേതാണെന്നും ലോകത്തിന് കാട്ടിക്കൊടുക്കണം. ചെറുപ്പകാലത്ത് എന്റെ സൈക്കിള്‍ നന്നാക്കിയിരുന്നത് ഒരു മുസ്ലിമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകനും ആ ജോലിതന്നെ ചെയ്യുന്നു. എന്താണ് നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ക്ക് ഈ ഗതിവന്നത്. മുസ്ലിങ്ങളുടെ വികസനത്തിനും രാജ്യം ഊന്നല്‍ നല്‍കണം.
വിലക്കയറ്റം കുറയ്ക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. ഒരു വ്യക്തിപോലും വിശന്നലയാന് പാടില്ല. പൂനെയില്‍ ഐടി ജീവനക്കാരന് കൊല്ലപ്പെട്ടതും യുപി ബലാത്സംഗങ്ങളും ബിയാസ് ദുരന്തവും ദുഃഖകരം തന്നെ. ബലാത്സംഗങ്ങളെ രാഷ്ട്രീയ രാഷ്ട്രീവത്കരിക്കുന്നത് അവസാനിപ്പിക്കുക. നമ്മള് സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. സ്ത്രീ സുരക്ഷയാകണം പൗരന്റെ പ്രധാനകര്‍മ്മം. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികവേളയില് അദ്ദേഹം വിഭാവനം ചെയ്ത ‘സംശുദ്ധ ഇന്ത്യ’ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും മോദി എടുത്തുകാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: