സാല്‍വദോര്‍: ഇരുപതാമത് ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടം ഇന്ന്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ന് ആദ്യ റൗണ്ടില്‍ പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിനും റണ്ണേഴ്സപ്പായ ഹോളണ്ടും തമ്മിലാണ് ഇന്നത്തെ ആവേശപ്പോര്. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30നാണ് ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെയുള്ള ഈ സൂപ്പര്‍ മെഗാക്ലാസിക്ക് പോരാട്ടം. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ എക്സ്ട്രാ സമയത്ത് ആന്ദ്രെ ഇനിയേസ്റ്റ നേടിയ ഏക ഗോളിനാണ് സ്പെയിന് ഹോളണ്ടിനെ തകര്‍ത്ത് ചരിത്രത്തിലാദ്യമായി ലോകകിരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ നാലാം പ്രധാന കിരീടം ലക്ഷ്യമിട്ടാണ് സ്പാനിഷ് പട ഇന്ന് ലോകകപ്പിലെ ആദ്യ പോരിനിറങ്ങുന്നത്. 2008, 10 യൂറോ കപ്പുകളും 2010 ലോകകിരീടവും സ്വന്തമാക്കിയ സ്പെയിന് ഇത്തവണ ലോകകപ്പ് നിലനിര്‍ത്തിയാല്‍ കാല്‍പ്പന്തുകളിയില്‍ പുതിയ ചരിത്രം രചിക്കും.
കഴിഞ്ഞ ലോകകപ്പില്‍ ടിക്കി ടാക്ക ശൈലിയിലൂടെ കളംനിറഞ്ഞ സ്പാനിഷ് നിര ഇത്തവണയും അതേ രീതി തന്നെയായിരിക്കും മൈതാനത്ത് പുറത്തെടുക്കുക. ബാഴ്സലോണയുടെയും റയല്‍ മാഡ്രിഡിന്റെയും താരങ്ങളാണ് സ്പാനിഷ് നിരയില്‍ അധികവും. വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരാണ് ടീമിലേറെയും എന്നത് ചെമ്പടക്ക് മത്സരത്തില്‍ നേരിയ മുന്‍തൂക്കം നല്കുന്നു. കരുത്തുറ്റ മധ്യനിര തന്നെയാണ് സ്പെയിനിന്റെ ശക്തി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്ലേമേക്കര്‍മാരായ സാവി, ഇനിയേസ്റ്റ, സാബി അലോണ്‍സോ, ജുവാന്‍ മാട്ട, സെര്‍ജിയോ ബസ്ക്വറ്റസ്, ഡേവിഡ് സില്‍വ, 10-ാം നമ്പര്‍ ജേഴ്സിയണിയുന്ന അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ സെസ്ക് ഫാബ്രിഗസ് തുടങ്ങിയവരില്‍ ആരൊക്കെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്നേ അറിയാനുള്ളൂ. എല്ലാവരും ഒന്നിനൊന്നു മികച്ചവരാണ്. മുന്നേറ്റനിരയിലാണ് സ്പെയിനിന് നേരിയ ദൗര്‍ബല്യമുള്ളത്. ഡീഗോ കോസ്റ്റ പരിക്കുമാറി തിരിച്ചെത്തിയത് കോച്ച് ഡെല്‍ ബോസ്കിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. പെഡ്രോ റോഡ്രിഗസിന്റെ സാന്നിധ്യവും സ്പെയിനിന് ആത്മവിശ്വാസമേകുന്നുണ്ട്. എന്നാല്‍ ചെമ്പടയുടെ സൂപ്പര്‍ സ്ട്രൈക്കറായ ടോറസ് പഴയ പ്രതാപത്തിന്റെ നിഴലിലാണ്. എന്നാല്‍ ഡേവിഡ് വിയ അവസാന സന്നാഹപോരാട്ടത്തില്‍ ഇരട്ടഗോളുകള്‍ നേടി ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ടോറസും വിയയും 30 പിന്നിട്ടവരാണ്. തുടക്കത്തില്‍ ലീഡ് നേടിയാലും അത് പിടിച്ചുനിര്‍ത്താന്‍ സ്പെയിനിന് പലപ്പോഴും കഴിയാതെ പോകുന്നു. അതേപോലെ ലോംഗ്റേഞ്ച് ഷോട്ടുകള്‍ വലയിലെത്തിക്കുന്നതിലും സ്പാനിഷ് സ്ട്രൈക്കര്‍മാര്‍ പിന്നിലാണ്. യോഗ്യതാ റൗണ്ടില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്പെയിന് ബ്രസീലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകള്‍ നേടിയ പെഡ്രോ റോഡ്രിഗസാണ് സ്പെയിനിന്റെ ടോപ്സ്കോറര്‍. കരുത്തുറ്റ പ്രതിരോധനിരയും അവര്‍ക്ക് സ്വന്തമാണ്. റയലിന്റെ സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ, സെസാര്‍ അസ്പിലിക്വേറ്റ എന്നിവരായിരിക്കും ഡച്ച് ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ പ്രതിരോധത്തില്‍ കോട്ട കെട്ടുക. ലോകത്തിലെ ഏറ്റവും മികച്ച ഗോള്കീപ്പര്മാരിലൊരാളും ക്യാപ്റ്റനുമായ ഇകര്‍ കസിയസ് പോസ്റ്റിന് മുന്നില്‍ നിലയുറപ്പിക്കുന്ന സ്പാനിഷ് വലയില്‍ പന്തെത്തിക്കാന്‍ ഡച്ച് ടീമിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കഴിഞ്ഞ നവംബര്‍ മുതല്‍ കളിച്ച ആറ് സൗഹൃദ മത്സരങ്ങളിലും വിജയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സ്പെയിന് ഇന്നിറങ്ങുന്നത്. മാത്രമല്ല കഴിഞ്ഞ 16 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സ്പെയിന് പരാജയം അറിഞ്ഞത്. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ ബ്രസീലിനോട്. പിന്നീട് തോല്‍വിയറിയാത്ത കുതിപ്പാണ് സ്പെയിനിന്റേത്.
ഇത്തവണത്തെ ലോകകപ്പിന് യൂറോപ്പില്‍ നിന്ന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നാണ് നിലവിലെ റണ്ണേഴ്സപ്പായ ഹോളണ്ട്. യോഗ്യതാ റൗണ്ടില്‍ കളിച്ച 10 മത്സരങ്ങളില്‍ ഒമ്പതെണ്ണത്തിലും വിജയിച്ച അവര്‍ ഒരു സമനില മാത്രമാണ് വഴങ്ങിയത്. മൂന്നുതവണ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്ന ചരിത്രം തിരുത്താനുറച്ചുതന്നെയാണ് ഹോളണ്ട് ഇത്തവണ ബ്രസീലിലെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ 11 ഗോളുകള്‍ നേടി ടോപ്സ്കോററായ ക്യാപ്റ്റന്‍ റോബിന് വാന്‍ പെഴ്സി തന്നെയാണ് ഡച്ച് ആക്രമണങ്ങളുടെ കുന്തമുന. എന്നാല്‍ വാന്‍പെഴ്സി പരിക്കിന്റെ പിടിയിലാണെങ്കിലും ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. അതേസമയം മധ്യനിര താരം ജോനാതന് ഡി ഗുസ്മാന് പരിക്കുകാരണം ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലെ ഹീറോ വെസ്ലി സ്നൈഡര്‍ മധ്യനിരയില്‍ കളിനിയന്ത്രിക്കും. ഒപ്പം അറ്റാക്കിങ്ങ് മിഡ്ഫീല്ഡറുടെ റോളില്‍ അര്ജന് റോബനും കളത്തിലിറങ്ങുന്നതോടെ ഹോളണ്ടിന്റെ കരുത്ത് പ്രവചനാതീതമാകും. എന്നാല്‍ 109 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള റാഫേല്‍ വാന്‍ഡര്‍ വാര്‍ട്ടിന്റെ അഭാവം ഡച്ച് നിരയെ ക്ഷീണിപ്പിച്ചേക്കും. എന്നാല്‍ അവസാന നിമിഷം വരെ പൊരുതാനുള്ള കഴിവ് ഹോളണ്ടിനെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കൂടാതെ ലോംഗ്റേഞ്ച് ഷോട്ടുകളിലൂടെ ഗോള്‍ നേടുന്ന കാര്യത്തിലും ഹോളണ്ട് സ്പെയിനിനേക്കാള്‍ മികച്ച ടീമാണ്. എന്നാല്‍ സമീപകാലങ്ങളിലെ പ്രകടനത്തില്‍ ഡച്ച് പടക്ക് മോശം റെക്കോര്‍ഡാണുള്ളത്. അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഒരെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു.
ഇരുടീമുകളും തമ്മില്‍ ഇതിന് മുമ്പ് 10 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. സ്പെയിന് അഞ്ചെണ്ണം ജയിച്ചപ്പോള്‍ ഹോളണ്ട് നാലെണ്ണം സ്വന്തമാക്കി. ഒരെണ്ണം സമനിലയില്‍ കലാശിച്ചു. എന്തായാലും കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിനേറ്റ പരാജയത്തിന് പകരം വീട്ടാനുറച്ച് ഹോളണ്ടും ആധിപത്യം നിലനിര്‍ത്താന്‍ സ്പെയിനും ഇന്ന് കച്ചമുറുക്കുന്നതോടെ സാല്‍വദോറില്‍ പുതുതായി നിര്‍മ്മിച്ച ഫോണ്ടെ നോവ അരീന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ആവേശകരമായിരിക്കും.
സ്പെയിന് ഫിഫ റാങ്കിങ്: 1
യൂറോപ്പിന് പുറത്ത് ലോകകിരീടം നേടിയ ആദ്യ യൂറോപ്യന്‍ രാജ്യം (2010 ദക്ഷിണാഫ്രിക്ക ലോകകപ്പ്). സ്വന്തം ഭൂഖണ്ഡത്തിലല്ലാതെ ലോകകപ്പ് ജയിച്ച രണ്ടു രാജ്യങ്ങള്‍ സ്പെയിനും ബ്രസീലുമാണ്. 2010 ലോകകപ്പിന് പുറമെ, 2008, 2012 യൂറോ കപ്പുകള്‍ സ്പെയിന് നേടി.
ലോകകപ്പ് കളിക്കുന്നത് പതിനാലാം തവണ.
ഹോളണ്ട് ഫിഫ റാങ്കിങ്: 15
മൂന്നുതവണ ഫൈനലില്‍ കളിച്ചിട്ടും ഒരിക്കലും ലോകകപ്പ് നേടാനാകാതെ പോയ ടീം.
1974, 1978, 2010 ലോകകപ്പുകളില്‍ ഫൈനലിലെത്തിയ ഹോളണ്ട് മൂന്നുതവണയും തോറ്റു. കഴിഞ്ഞ ലോകകപ്പില്‍ 2010ല്‍ സ്പെയിനിനോടാണ് പരാജയപ്പെട്ടത്.
ലോകകപ്പ് കളിക്കുന്നത് പത്താം തവണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: