ചെങ്ങന്നൂര്‍: വെള്ളത്തില്‍ പൊട്ടിവീണ കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് സ്കൂളിലേക്ക് പോയ എട്ട് വയസുകാരന് മരിച്ചു. അമ്മയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. പന്തളം അമൃത വിദ്യാലയത്തിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി വെണ്മണി ചാണമ്പള്ളില് കിഴക്കേതില്‍ രാജേഷിന്റെ മകന് ആര്. അഭിരാമാണ് മരിച്ചത്. അമ്മ മഞ്ജു (32), സമീപവാസി ചാണമ്പള്ളില് രേഖ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രേഖയെ കൊല്ലകടവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിരാമിന്റെ സഹോദരി അമല (നാല്) ഒപ്പമുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ രാവിലെ 7.30നായിരുന്നു നാടിനെ നടുക്കിയ അപകടം . അഭിരാമിനെ സ്കൂള്‍ ബസില്‍ കയറ്റിവിടാനായി പോകവെയായിരുന്നു അപകടം. വീടിന്റെ മുന്‍വശത്തുള്ള പിഐപി കനാലിന്റെ സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് ഇവര്‍ക്ക് പ്രധാന റോഡിലേക്ക് എത്തേണ്ടത്.
രണ്ടുദിവസമായി തുടരുന്ന മഴയില്‍ ഈ റോഡില്‍വെള്ളം കെട്ടിനിന്നിരുന്നു. ഇതിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണത് ആരും അറിഞ്ഞിരുന്നില്ല. വെള്ളത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് അമ്മയോട് വെള്ളത്തില്‍ പാമ്പും മീനും ചത്തു കിടക്കുന്നെന്ന് അഭിരാം പറഞ്ഞെങ്കിലും മീന്‍ പിടിക്കാന്‍ ആരെങ്കിലും നഞ്ചുകലക്കിയതാകാം എന്ന് മഞ്ജു പറഞ്ഞു.
അഭിരാം സ്കൂള്‍ യൂണിഫോം അണിഞ്ഞിരുന്നതിനാല്‍ അമലയെ കരയില്‍ നിര്‍ത്തിയ ശേഷം അഭിരാമിനെ എടുത്ത് മഞ്ജു വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റ് വെള്ളത്തിലേക്ക് വീണു.
ബഹളം കേട്ട് ഓടിയെത്തിയ ഭര്‍തൃമാതാവ് പൊന്നമ്മ (70) നിലവിളിച്ചതിനെ തുടര്‍ന്ന് സമീപവാസിയായ രേഖയും മകന് മിഥുനും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും ഇരുവരെയും രക്ഷപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ രേഖയ്ക്കും വൈദ്യുതാഘാതമേറ്റു. നിലവിളി ഉയര്‍ന്നതോടെ ഓടിയെത്തിയ മുന്‍ സൈനിക ഉദ്യോഗസ്ഥന് കുറുപ്പിന്റയ്യത്ത് ഗംഗാധരന്പിള്ളയാണ് വെള്ളത്തില്‍ നിന്ന് മൂവരെയും കരയിലേക്ക് വലിച്ചു കയറ്റിയത്. ഇതിനിടെ നാട്ടുകാര്‍ ഈ ഭാഗത്തേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചിരുന്നു.
ഉടന്‍ തന്നെ മൂവരെയും കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിരാമിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇടപ്പോണ്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കുവൈറ്റില്‍ ജോലി ചെയ്യുന്ന അഭിരാമിന്റെ അച്ഛന് രതീഷ് ഇന്ന് നാട്ടിലെത്തിയ ശേഷം മാത്രമെ സംസ്കാര സമയം നിശ്ചയിക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: