ഭാരതീയ ജനതാ പാര്‍ട്ടി നയിക്കുന്ന എന്‍ഡിഎയുടെ മുന്നേറ്റവും ഉജ്ജ്വല വിജയവും ലോക്സഭാ തെരഞ്ഞെടുപ്പുകളിലുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നതാണ്. അത് അത്യുജ്വലതലത്തിലെത്തുകയാണുണ്ടായത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് സാധാരണക്കാരുമായി സമരസപ്പെട്ടു പോകാനുള്ള മനസ്സോ മനോഭാവമോ ഇല്ലാതിരുന്നതുകൊണ്ട് സ്പന്ദനം മനസ്സിലാക്കാതെ പോയി എന്നുമാത്രം. അഭിപ്രായ സര്വെകളെയൊക്കെ പുച്ഛിച്ചു തള്ളിക്കൊണ്ട് യുപിഎ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന സാങ്കല്‍പ്പിക ലോകത്തുമായി അവര്‍. എങ്ങനെയെങ്കിലും ആരെ കൂട്ടുപിടിച്ചും ഭരിക്കാമെന്ന വ്യാമോഹവും ഏറ്റവും ഒടുവില്‍ ഉണ്ടാകുകയും ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍, ക്ഷേമകാര്യങ്ങള്‍ എന്നിവ സാധാരണക്കാരില്‍ എത്തിക്കാന്‍ സാധിക്കാതെ പോയതാണത്രെ പരാജയകാരണമായി കോണ്‍ഗ്രസ് കാണുന്നത്. പ്രതിദിനം വാര്‍ത്താമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപാ ചെലവഴിച്ച് ഡിഎവിപി വിഭാഗം നല്കിയ പരസ്യങ്ങള്‍ ജനങ്ങള്‍ കാണാതെ പോയെന്നോ? യുപിഎ ചെയര്‍പേഴ്സന്റെയും പ്രധാനമന്ത്രിയുടെയും വര്‍ണചിത്രങ്ങള്‍ ശ്രദ്ധിക്കാതെപോയോ? ബിജെപിക്കെതിരെ പ്രത്യേകിച്ച് നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് തരംതാഴ്ന്നതും പൊള്ളയായതുമായ പ്രചരണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചുതള്ളി എന്നതല്ലേ വാസ്തവം. “അരചന് വീണാല്‍ പടയില്ല” എന്ന പഴമൊഴി അന്വര്‍ത്ഥമായിരിക്കുന്നു, കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ‘നെഹ്റു ഗാന്ധി’ കുടുംബമല്ലാതെ വേറെ ഒരു നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ ഇല്ലാതായിരിക്കുന്നു. മറ്റാരെയും അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ആകില്ലത്രേ!
വസ്തുതകള്‍ വെളിവാകുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാധാരണക്കാരായവര്‍ക്ക് ഞെട്ടലുണ്ടായേക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടല്‍ പ്രത്യേകിച്ച് അധഃസ്ഥിത വിഭാഗങ്ങളോട് എങ്ങനെയായിരുന്നു എന്ന് മെയ് 18 ലെ ‘ദ ഹിന്ദു’വില്‍ വന്ന ഒരു ലേഖനം വ്യക്തമാക്കുന്നു.
രാഹുല്പണ്ഡിത എന്ന ലേഖകന്‍ അതില്‍ എടുത്തു പറഞ്ഞിരിക്കുന്ന വസ്തുതകള്‍ നിഷേധിക്കാനോ തള്ളിപ്പറയാനോ കോണ്‍ഗ്രസിന്റെ മാധ്യമവക്താക്കള്‍ ഇതുവരെ തുനിയാതിരിക്കുന്നത് അവയെല്ലാം സത്യമാണെന്ന സൂചനയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന മെയ് 16 ന് വൈകിട്ട് സോണിയയും മകനും മാധ്യമങ്ങളോട് അല്‍പ്പസമയം സംസാരിക്കുകയുണ്ടായി. ആദ്യം മകന്, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചു. തുടര്‍ന്ന് അമ്മയും. അമ്മ സംസാരിച്ച വേളയില്‍ രണ്ടടി പിന്നോട്ട് നിന്ന് പുഞ്ചിരിച്ചുകൊണ്ടുനില്‍ക്കുന്ന രാഹുലിനെ കാണാനായി. ഒരുപക്ഷേ അദ്ദേഹത്തിന്റെ “വിനയ” സ്വഭാവമായി ഇതിനെ കണക്കാക്കാം. പക്ഷെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ “അധികാരി”യായ വ്യക്തിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇതൊന്നുമല്ലല്ലോ! വീണ്ടും സംസാരിക്കാന്‍ മുതിര്‍ന്ന രാഹുലിനെ മാഡം ഗാന്ധി(മലയാളികള്‍ക്ക് മദാമ്മ ഗാന്ധി) “നോ” എന്നു പറഞ്ഞ് തടഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
സാധാരണക്കാരുടെ രക്ഷകനായി ചമയുന്ന രാഹുലും “ബ്രിഗേഡും” എന്താണ് ചെയ്തിരുന്നത് എന്നറിയുന്നത് രസാവഹമാണ്. ജനറല്‍ സെക്രട്ടറിയായി അവരോധിതനായ ശേഷം നാല് മാസം കഴിഞ്ഞ്, 2008 ജനുവരിയില്‍ അമേഠിയിലെ ഒരു ദളിത് സ്ത്രീയുടെ കുടിലില്‍ ഒരു രാത്രി കഴിച്ചുകൂട്ടി. അത് വന്‍ വാര്‍ത്തയായി. വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയല്ലെന്നാണ് ഈ സ്ത്രീ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞത്. ഭര്‍ത്താവിന് ഒരു ജോലി തരപ്പെടുത്തി കൊടുത്തെങ്കിലും വൈകാതെ പിരിച്ചുവിട്ടു. രാഹുലിനെ പിന്നീട് കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവരെ തിരിച്ചറിയുകപോലും ചെയ്തില്ലത്രെ.
2009 ജനുവരിയില്‍ തന്റെ മണ്ഡലത്തിലെ തന്നെ മറ്റൊരു ദളിത് സ്ത്രീയെ കാണാന്‍ പോയി. രാഹുലിനൊപ്പം ബ്രിട്ടന്റെ വിദേശകാര്യസെക്രട്ടറി ഡേവിഡ് മിലിബാന്റും ഉണ്ടായിരുന്നു. “ഞ്ഞാന്‍ വന്നത് നിങ്ങളുടെ കഷ്ടപ്പാടുകള്‍ മാറ്റാനാണ്” എന്ന് രാഹുല്‍ മൊഴിഞ്ഞപ്പോള്‍ ശിവകുമാരി എന്ന ആ സാധു സ്ത്രീ വിറച്ചുപോയത്രെ. ഒരു രാത്രി ഇരുവരും കുടിലില്‍ കഴിഞ്ഞു. സാധുജന സംരക്ഷകനായ രാഹുലിനും കൂട്ടാളിക്കും നല്ല കിടക്കകളും തലയിണയും കോണ്‍ഗ്രസുകാര്‍ എത്തിച്ചു. അടുത്തദിവസം “മൂടുംതട്ടി” ഇരുവരും പോയപ്പോള്‍ തന്നെ കിടക്കകളും മറ്റും കൊണ്ടുവന്നവര്‍ തന്നെ എടുത്തുകൊണ്ടുപോയത്രെ. കാര്‍ഷിക വായ്പയായി 50,000 രൂപ എടുത്ത് തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാത്ത അവര്‍ കഷ്ടപ്പാടുകളുടെ നടുവില്‍ കഴിയുന്നു. പ്രവൃത്തി എങ്ങനെ? പ്രസംഗം ഏതുതലത്തില്‍?
രാഹുലിനെ മാതൃകയാക്കിക്കൊണ്ട് വിധേയത്വം പ്രഖ്യാപിക്കാനായി 2009 ല്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ ദളിത് “ഭവന”ങ്ങളില്‍ രാപ്പാര്‍ക്കാനായി പോയി, ഭക്ഷണവും പ്ലെയിറ്റുകളും ഒക്കെ ആയിട്ടാണത്രെ പോയത്. ശ്രീപ്രകാശ് ജയ്സ്വാള്‍ എന്ന മന്ത്രി കാണ്‍പൂരില്‍ തന്റെ ദൗത്യനിര്‍വഹണത്തിനായി പോയത് ഭക്ഷണപാത്രം കൂടാതെ കിടക്കയും “ഹോം തീയറ്റര്‍” സംവിധാനങ്ങളും ഒക്കെ ആയിട്ടാണത്രെ. പുലരുന്നതിനു മുന്‍പുതന്നെ സ്ഥലം വിട്ടതായും പറയുന്നു. നാടകം എങ്ങനെയുണ്ട്?
നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് വസ്തുതകളാണ് പറഞ്ഞിരുന്നതെന്ന് മേല്‍സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
പ്രത്യയശാസ്ത്രമോ, ആദര്‍ശങ്ങളോ, പാരമ്പര്യമോ ഒന്നുമല്ല നെഹ്റു-ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്ന് പറഞ്ഞ് എത്ര കാലം മുന്നോട്ടുപോകാനാകും? അധികാരമില്ലാത്ത കോണ്‍ഗ്രസുകാര്‍ എന്നും എപ്പോഴും അസ്വസ്ഥരായിരിക്കും. അവരുടെ പൂര്‍വകാല ചെയ്തികള്‍ മൂലം കാരാഗൃഹ വാസം പോലും പ്രദാനം ചെയ്യുമോ എന്ന ആശങ്കയും കണ്ടേക്കാം.
എന്‍ഡിഎയുടെ വിജയത്തിലൂടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ ഫോണിലൂടെ പോലും അനുമോദിക്കാന്‍ തയ്യാറാകാതിരുന്ന സോണിയയുടെ നിലപാട് അവരുടെ മനോഭാവമാണ് വെളിപ്പെടുത്തുന്നത്. സോണിയയുടെ താന്‍പോരിമയും അഹന്തയും അപ്രമാദിത്തവും അനുഭവിച്ചുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസുകാരാണ്. ആന്ധ്ര മുഖ്യമന്ത്രി ടി.ആഞ്ചലേയ, മുന്‍ കേന്ദ്രമന്ത്രി പി.ഉപേന്ദ്ര എന്നിവര്‍ അവരുടെ ആക്ഷേപത്തിനും അവഹേളത്തിനും “പാത്രീഭൂത”രായവരാണ്. എന്തിന് തെലുങ്കാനാ രാഷ്ട്രസമിതി അധ്യക്ഷന്‍ കെ.ചന്ദ്രശേഖരറാവു തെലങ്കാന രൂപീകരണത്തിനുശേഷം സന്തോഷം അറിയിക്കാനും അനുമോദിക്കുന്നതിനും വേണ്ടി കുടുംബസമേതം സോണിയയുടെ വസതിയില്‍ എത്തിയപ്പോള്‍ ഉണ്ടായ തിക്താനുഭവങ്ങള്‍, അവഗണന എന്നിവയാണ് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാകാതിരുന്നതും തന്മൂലം അവിടെ കോണ്‍ഗ്രസിന്റെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായതും.
മഹാനായ നേതാവ് അദ്ദേഹത്തിനുവേണ്ടിയും ഒരു നല്ല നേതാവ് മറ്റുള്ളവര്‍ക്കുവേണ്ടിയുമാണ് നിലകൊള്ളുന്നത്. ജനങ്ങള്‍ ബഹുമാനിക്കുന്ന നേതാവിനെ ശത്രുപക്ഷത്തുള്ളവരും സ്നേഹിക്കും. മോദിയുടെ വിജയം താല്‍ക്കാലിക പ്രതിഭാസമാണെന്ന് പറഞ്ഞ് സമാധാനിക്കുന്ന കെപിസിസി നിര്‍വാഹകസമിതി നേതൃഗുണം ശരിയായി മനസ്സിലാക്കട്ടെ എന്നിട്ടുമതി വിലയിരുത്തല്‍. ബിജെപിക്ക് 31 ശതമാനം വോട്ടും എതിര്‍ചേരികളില്‍ ഉളളവര്‍ക്കെല്ലാം കൂടെ 69 ശതമാനം വോട്ടും കിട്ടിയിട്ടുണ്ടെന്നും അവരാണ് യഥാര്തഥ വിജയികളെന്നും കണക്കുകൂട്ടി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ വാദഗതിയെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക, കണക്കുകള്‍ ഫയലില്‍ സൂക്ഷിക്കാം, കാര്യങ്ങള്‍ ജനങ്ങള്‍ തീരുമാനിച്ചുകൊള്ളും.
പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: