കൊച്ചി: മെട്രോയുടെ മുട്ടം യാര്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലെ തുരങ്കപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടു ഇന്നും 21നും ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കും. തുരങ്കപ്പാത സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റ് ബോക്സുകള്‍ പാതയ്ക്കടയില് സ്ഥാപിക്കുന്നതിനു മുന്നോടിയായി റെയില്‍ പാളത്തില്‍ താല്‍ക്കാലിക ഗര്‍ഡര്‍ സ്ഥാപിക്കാനാണ് ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കുന്നത്. കഴിഞ്ഞ ദിവസവും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നാലു മുതല്‍ നാലര മണിക്കൂര്‍ വരെ ഇതിനായി ഗതാഗതം ക്രമീകരിക്കേണ്ടിവരുമെന്ന് ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.
താല്‍ക്കാലിക ഗര്‍ഡര്‍ സ്ഥാപിച്ചതിനുശേഷം മാത്രമായിരിക്കും റെയില്‍ പാളത്തിനടിയിലൂടെ കോണ്‍ക്രീറ്റ് ബോക്സുകള്‍ തള്ളികയറ്റുക. 20 മീറ്ററാണ് തുരങ്കപ്പാതയ്ക്കു നീളം. മൂന്നു കോണ്‍ക്രീറ്റു ബോക്സുകളായിട്ടാണ് ഇത് തയാറാക്കിയിട്ടുള്ളത്. ഇതു പുഷ് ത്രൂ സാങ്കേതിക വിദ്യ ഉപയോഗിച്ച് റെയില്‍ പാളത്തിനടിയിലൂടെ തള്ളി കയറ്റും. അപ്പോള്‍ റെയില്‍ പാളത്തിനു മേലെ ഘടിപ്പിച്ചിട്ടുള്ള താല്‍ക്കാലിക ഗര്ഡറിലൂടെയാകും ട്രെയിന്‍ ഓടുകയെന്നും ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. 20 ദിവസം എടുക്കും ബോക്സ് സ്ഥാപിക്കല്‍ പൂര്‍ത്തിയാകാന്‍. ഒരു ദിവസം കൊണ്ടു ഒരു മീറ്റര്‍ ദൂരം മാത്രമേ തള്ളി കയറ്റാന്‍ സാധിക്കുകയുള്ളു. ഈ സമയത്ത് ട്രെയിന്‍ ഈ മേഖലയിലൂടെ വേഗം കുറച്ച് ഓടും.
ഇന്ന് വൈകുന്നേരം 6.05ന് എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടേണ്ട ഷൊര്‍ണൂര്‍ പാസഞ്ചര്‍ ചാലക്കുടിയില്‍ നിന്നാവും പുറപ്പെടുക. എറണാകുളം ജംഗ്ഷനില്‍ നിന്നു വൈകീട്ട് 7.25 നു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ അന്‍പതു മിനിട്ടു വൈകിയോടും. നിസാമുദ്ദീന്‍, തിരുവനന്തപുരം- ചെന്നൈ മെയില്‍, ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി ട്രെയിനുകള്‍ എറണാകുളത്തിനും ചാലക്കുടിക്കുമിടയില്‍ പിടിച്ചിടും.
21 നു രാവിലെ ആറിന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍, 9.40നും ഉച്ചയ്ക്ക് 1.20നുമുള്ള തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കി. എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ആലുവയ്ക്കും എറണാകുളത്തിനുമിടയില്‍ ഭാഗികമായി സര്‍വീസ് തടസപ്പെടും. ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ്, എറണാകുളം- നിലമ്പൂര്‍ പാസഞ്ചര്‍, നാഗര്‍കോവില്‍- മാംഗ്ലൂര്‍ ഏറനാട് എക്സ്പ്രസ്, ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍, ചെന്നൈ- ആലപ്പുഴ എക്സ്പ്രസ് എറണാകുളത്തിനും ചാലക്കുടിക്കുമിടയില്‍ പിടിച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: