കോഴിക്കോട്: നിയമലംഘനം നടത്തിയ മുക്കം മുസ്ലിം ഓര്‍ഫനേജ്, മണാശ്ശേരി മുസ്ലിം ഓര്‍ഫനേജ് എന്നിവയുടെ അംഗീകാരം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളെടുക്കണമെന്ന റിപ്പോര്‍ട്ടിലും സാമൂഹിക നീതിവകുപ്പിന് അനക്കമില്ല. ലോക്കല്‍ ഫണ്ട് ഓഡിറ്റ് സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ മെയ് 28ന് വകുപ്പ് ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഗുരുതരമായ നിയമ ലംഘനമാണ് ഈ സ്ഥാപനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ 2013 ഒക്ടോബര്‍ 26ലെ ഒ സി. ബി.1/17257/12 സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ഈ യത്തീംഖാനകള്‍ ലംഘിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയും ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നിയമലംഘനം നടത്തിയ അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സാമൂഹിക നീതി വകുപ്പ് സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് യത്തീംഖാനകളും സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസറും നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ട് ഓഡിറ്റ് വിഭാഗം തള്ളിയിരിക്കുകയാണ്.
2012 -13 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടു യത്തീംഖാനകളിലേയും 574 അന്തേവാസികളെ ഇതേ മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നല്കിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിലെ പുതിയ അദ്ധ്യാപക തസ്തികകള്‍ വഴിയുള്ള ശമ്പള ബാദ്ധ്യത കൂടി സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബീഹാര്‍, ഝാര്‍ഖണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് രണ്ട് അനാഥാലയങ്ങളില്‍ പ്രവേശനം നേടിയവരില്‍ ഭൂരിപക്ഷവും. ഇവരുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി-പദ്ധതിയേതര സഹായങ്ങള്‍ നല്കുന്ന സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ അധിക ബാദ്ധ്യത ഏറ്റെടുക്കേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മലയാളം മാതൃഭാഷയല്ലാത്ത കുട്ടികളെയാണ് മലയാളം മീഡിയം സ്കൂളുകളില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
രണ്ട് ഓര്‍ഫനേജുകളും വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിച്ചതിലും മാസങ്ങളുടെ കാലവിളംബം ഉണ്ടായതും റിപ്പോര്‍ട്ടില്‍ ഉണ്ട്. സാമ്പത്തിക വര്‍ഷം അവസാനിച്ച് 4 മാസത്തിനകമാണ് വാര്‍ഷിക കണക്കു വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ മുക്കം മുസ്ലിം ഓര്‍ഫനേജ് 2013 ഒക്ടോബര്‍ 29 നും മണാശ്ശേരി മുസ്ലിം ഓര്‍ഫനേജ് 2013 നവംബര്‍ 29നുമാണ് കണക്കുകള്‍ സമര്‍പ്പിച്ചത്. 35, 57,143് രൂപ ഓര്‍ഫനേജുകള്‍ അനധികൃതമായി കൈപ്പറ്റിയതും കണ്ടെത്തിയത് ഈ കണക്കുകളില്‍ നിന്നാണ്. വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ജില്ലാ സാമൂഹ്യ നീതി വകുപ്പ് പുതിയ വര്‍ഷത്തെ ഗ്രാന്റ് അനുവദിക്കുകയായിരുന്നു. ഇക്കാര്യം മെയ് 30ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: