തിരുവനന്തപുരം: പത്തനംതിട്ട എസ് പി രാഹുല്‍ ആര്. നായരെ കൈക്കൂലി കേസില്‍ സ്ഥലം മാറ്റിയ സംഭവത്തില്‍ ദുരൂഹതകളേറുന്നു. അടച്ചുപൂട്ടിയ ക്രഷര്‍ തുറക്കാന്‍ ഉടമയില്‍ നിന്നും 17 ലക്ഷം രൂപ വാങ്ങിയെന്ന ഇന്റലിജന്‍സ് എഡിജിപി എ. ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാഹുല്‍ നായരെ സ്ഥലം മാറ്റിയത്. എന്നാല്‍ ജില്ലയിലെ ക്രഷര്‍ ലോബികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും കൃത്യനിര്‍വഹണത്തില്‍ വീഴ്ചകളില്ലാതെ മുന്നോട്ടുപോകുകയും ചെയ്ത യുവ ഐപിഎസ് ഓഫീസര്‍ കൈക്കൂലി കേസില്‍ പെട്ടത് ഉദ്യോഗസ്ഥരെ ഒന്നാകെ അമ്പരപ്പിച്ചിട്ടുമുണ്ട്.
സിപിഎമ്മിന്റെ കണ്ണിലെ കരടായ രാഹുല്‍ നായരെ, കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മുകാര്‍ നടത്തിയ കല്ലേറിനെ തുടര്‍ന്നാണ് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ടി പി കൊലക്കേസിന്റെ അന്വേഷണഘട്ടങ്ങളില്‍ പലപ്പോഴും രാഹുല്‍ നായരുടെ നിലപാടുകള്‍ പാര്‍ട്ടിക്കു തലവേദന സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ജയിലില്‍ നിന്നും മൊബെയില്‍ ഫോണുകള്‍ പിടിച്ച സംഭവത്തില്‍ രാഹുല്‍ സ്വീകരിച്ച ഉറച്ചനിലപാട് അദ്ദേഹത്തെ സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവാക്കി.
പത്തനംതിട്ടയില്‍ ചാര്‍ജെടുത്ത രാഹുല്‍ ആര്. നായര്‍ ക്വാറികളുടെ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. അടൂര്‍ ഏനാദിമംഗലത്തെ കുന്നിട പാറ മടയിലെ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടമയ്ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യവകുപ്പു ചുമത്തി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത് രാഹുലായിരുന്നു. മണ്ണടി ഇഷ്ടിക ചൂള അപകടത്തില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ യൂണിറ്റ് അടച്ചുപൂട്ടാനും നിര്‍ദേശിച്ചു.
കേരളത്തിലെ ഏറ്റവും വലിയ ക്വാറി യൂണിറ്റിലൊന്നായ റാന്നിയിലെ വടശ്ശേരിക്കര വിംറോക്ക് പാറമടയില്‍ എസ് പിയുടെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ അധികമായി സൂക്ഷിച്ചിരുന്ന 32.25 കിലോ സ്ഫോടകവസ്തു ശേഖരമാണ് കണ്ടെടുത്തത്. 50 ഏക്കറിലധികം ഭൂമി കൈവശമുള്ള വിംറോക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറി പാറ ഖാനനം നടത്തുന്നു എന്ന് റവന്യൂ വിഭാഗവും കണ്ടെത്തിയിരുന്നു. അനധികൃതമായി കൈവശമുള്ള 56 സെന്റില്‍ പാറഖനനം നടത്തിയതിന് വിംറോക്കിനെതിരെ നടപടിക്ക് കളക്ടറും നിര്‍ദേശിച്ചിരുന്നു. 82 ലോറികള്‍ സ്വന്തമായി ഉള്ള വിംറോക്കിന്റെ ക്വാറി അടച്ചുപൂട്ടിയത് സംസ്ഥാനത്തെ മറ്റൊരു ഉന്നത പോലീസുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം വീണ്ടും തുറന്നുകൊടുത്തതായി ആക്ഷേപവുമുയര്‍ന്നിരുന്നു.
ക്വാറികള്‍ക്കെതിരായ നടപടികള്‍ക്കൊപ്പം വാഹനപരിശോധന, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിര്‍വഹണം, ക്രമസമാധാനപരിപാലനം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാഹുല്‍ സ്വീകരിച്ചിരുന്നത്. ഓപ്പറേഷന് കുബേരയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഓപ്പറേഷന് നടന്നതും എസ് പിയുടെ നേതൃത്വത്തിലായിരുന്നു. ആലിന്‍മൂട്ടില്‍ സണ്ണി ശ്രീധര്‍ എന്ന പ്രമുഖനില്‍ നിന്നും 30 കോടിയിലധികം രൂപയുടെ ധന ഇടപാടിന്റെ രേഖകളാണ് പിടിച്ചെടുത്തത്. 87 വാഹനങ്ങളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
ഇത്തരത്തിലുള്ള വന്‍കിട ലോബികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച രാഹുല്‍ എന്തുകൊണ്ട് പത്തനംതിട്ട കോയിപ്പുറം ഷാനിയോ മെറ്റല്‍ ക്രഷര്‍ ഉടമ ജയേഷ് തോമസില്‍ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചു എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. രാഹുല്‍ ഇടപെട്ട കേസുകളില്‍ കോടികളുടെ ഓഫര്‍ ഉണ്ടായതായി ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ തന്നെ അടക്കം പറയുന്നുണ്ട്. ജയേഷ് തോമസിന്റെ ക്വാറിയിലാകട്ടെ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടില്ലെന്നും പറയുന്നു.
ക്വാറിയില്‍ മൈന്‍സ് മാനേജരുടെ സാന്നിധ്യമുണ്ടാകണമെന്നാണ് നിയമം. ഇതില്ലാതിരുന്ന വേളയില്‍ ക്വാറി പൂട്ടാന്‍ നിര്‍ദേശിക്കുകയും ഉടമ മാനേജരുടെ ലൈസന്‍സ് ഹാജരാക്കിയപ്പോള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമാണ് കോയിപ്പുറം സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ പറയുന്നത്. പിന്നെന്തിന് 17 ലക്ഷം കോഴ ചോദിച്ചെന്നതാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം. എന്നാല്‍ ക്വാറി തുറന്ന് ദിവസങ്ങള്‍ക്കകം പ്രമുഖ ക്വാറി നടത്തിപ്പുകാരായ കണ്ണന്താനം ഗ്രൂപ്പ് ഷാനിയോ മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഏറ്റെടുത്തു. സംസ്ഥാനത്തെ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ ഭാര്യാ ബന്ധുവിന് ഈ ഗ്രൂപ്പുമായി അടുത്ത ബന്ധവുമുണ്ട്.
സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ പരമ്പരാഗത സ്വത്തുക്കളുള്ള അതിസമ്പന്നനാണ് രാഹുല്‍. കോഴിക്കോട് നാറാത്തും വടകരയിലും കോടികള്‍ വിലമതിക്കുന്ന വീടുകള്‍ എസ് പിയുടെ പേരിലുണ്ട്. നാറാത്ത് രണ്ടേക്കറും വടകരയില്‍ നാലേക്കറും ഭൂമിയുണ്ട്. ഇത് പരമ്പരാഗതമായി കിട്ടിയതെന്നാണ് രാഹുല്‍ വ്യക്തമാക്കിയിട്ടുള്ളത്.
കൈക്കൂലി കേസില്‍ ഇടനിലക്കാരനായി നിന്നുവെന്നു പറയുന്ന റിസോര്‍ട്ട് ഉടമ വൈക്കം അജിത്തും രാഹുലും തമ്മിലുള്ള ബന്ധമാണ് രാഹുലിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. ഇവര്‍ തമ്മിലുള്ള ഫോണ്‍ രേഖകള്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ചിരുന്നു.
സാധാരണ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥര്‍ വഴിയാണ് മേലുദ്യോഗസ്ഥര്‍ ക്വാറികളില്‍ പരിശോധന നടത്തുന്നത്. എന്നാല്‍ ഇതൊഴിവാക്കി ഷാഡോ പോലീസിനെ ഉപയോഗിച്ച് രാഹുല്‍ നേരിട്ട് ക്വാറികളുമായി ബന്ധപ്പെട്ടതെന്തിനെന്ന ചോദ്യവും അവശേഷിക്കുന്നു. സിപിഎം നേതൃത്വത്തിന് സ്വാധീനമുള്ള ക്രഷര്‍ സംഘടനയാണ് പത്തനംതിട്ടയിലേത്. ഇവര്‍ ആസൂത്രിതമായി എസ് പിയെ കുടുക്കി എന്നാണ് ആക്ഷേപം. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി അടക്കമുള്ള പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ രാഹുലിനെതിരായ അന്വേഷണം തുടരുമെന്നും എഡിജിപി വിന്‍സന്റ് എം പോള്‍ നടത്തുന്ന അന്വേഷണത്തില്‍ രാഹുലിനെ കുരുക്കിയതാണെന്ന ആക്ഷേപവും ഉള്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: