പനാജി: ഇന്നലെ കാലത്ത് പത്തു മണിയോടെ ഗോവയിലെ നാവിക സേനാ വിമാനത്താവളമായ ഐഎന്‍എസ് ഹന്‍സയില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി മോദി ഹെലിക്കോപ്റ്ററിലാണ് ഐഎന്‍എസ് വിക്രമാദിത്യയിലേക്ക് പോയത.് നാവിക സേനാ മേധാവി അഡ്മിറല്‍ റോബിന്ധവാന് അനുഗമിച്ചു. കപ്പലില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം റഷ്യയില്‍ നിന്ന് 15000 കോടി രൂപയ്ക്ക് വാങ്ങിയ 44,500 ടണ്‍ ഭാരമുള്ള, സകല അത്യാധുനിക സൗകര്യങ്ങളുമുള്ള വിമാനവാഹിനി അദ്ദേഹം നോക്കിക്കണ്ടു. നാവികരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. ഈ സമയം കപ്പല്‍ അറബിക്കടലില്‍ ഗോവന്‍ തീരത്തു നിന്ന് അകലെ സഞ്ചരിക്കുകയായിരുന്നു.
തുടര്‍ന്ന് കപ്പലിലെ മിഗ് 29 കെ വിമാനം കണ്ടു. അദ്ദേഹം വിമാനത്തിെന്റ കോക്പിറ്റിലിറങ്ങി അല്പനേരം സീറ്റിലിരുന്നു. ധരിച്ചിരുന്ന നീലത്തൊപ്പി വീശി സൈനികരെ അഭിവാദ്യം ചെയ്തു. തുടര്ന്ന്പെയിലറ്റ് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളും ആയുധ ശേഷിയും ആക്രമണ രീതികളും വിശദീകരിച്ചു നല്കി.
നാവിക വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു. മിഗ് 29കെ, സീ ഹാരിയര്‍, പി 81 അന്തര്‍വാഹിനി വേധ വിമാനം എന്നിവയടക്കമുള്ളവ അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്തു. ഐഎന്‍എസ് വിരാട്, ദല്‍ഹി ക്ലാസ് നശീകരണക്കപ്പല്‍, ഫ്രിഗേറ്റുകള്‍ തുടങ്ങിയ പന്ത്രണ്ടോളം കപ്പലുകളുടെ അഭ്യാസ പ്രകടനങ്ങളും മോദി വീക്ഷിച്ചു. മഴമൂലം വിമാനങ്ങളുടെ മുഴുവന്‍ അഭ്യാസപ്രകടനങ്ങളും നടത്താന്‍ കഴിഞ്ഞില്ല.
നാവിക സേനയുടെ സമ്പൂര്‍ണ്ണ ശക്തി കണ്ടറിഞ്ഞ മോദി സേനാ മേധാവിയോട് പല വിവരങ്ങളും ആരാഞ്ഞു.ഐഎന്‍എസ് വിക്രമാദിത്യയിലെ അത്യാധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം കണ്ടു.
284 മീറ്റര്‍ നീളമുള്ള വിക്രമാദിത്യയില്‍ മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള റണ്‍വേയാണ് ഉള്ളത്. 22 ഡെക്കുകളുള്ള കപ്പലിന് 20 നില കെട്ടിടത്തിന്റെ ഉയരമുണ്ട്. 1600 സൈനികരാണ് കപ്പലില്‍. 30 യുദ്ധവിമാനങ്ങളാണ് കപ്പലിലുള്ളത്. മിഗ് 29 കെ, വിമാനങ്ങളും സീ ഹാരിയര്‍, കാമോവ് 31, കാമോവ് 28, സീ കിംഗ് വിമനങ്ങളും ധൃവ്, ചേതക് ഹെലിക്കോപ്റ്ററുകളുമാണ് ഇവ. കഴിഞ്ഞ നവംബറില്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് കപ്പല്‍ കമ്മീഷന് ചെയ്തത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ്, പ്രതിരോധ സെക്രട്ടറി ആര്.കെ. മാഥൂര്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
യുദ്ധസ്മാരകം നിര്‍മ്മിക്കും അഭിമാനത്തിെന്റ നിമിഷം: മോദി
ഐഎന്‍എസ് വിക്രമാദിത്യയെ സേനയില്‍ ഉള്‍പ്പെടുത്തുന്ന നിമിഷം തനിക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയുമാണെന്ന് മോദി പറഞ്ഞു. കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമെന്തിനാണ് പ്രതിരോധ ഉപകരണങ്ങള്‍ പുറത്തു നിന്ന് വാങ്ങുന്നത്. അവയുടെ കാര്യത്തില്‍ നാം സ്വാശ്രയരാകണം, മോദി പറഞ്ഞു.
ആരെയും ഭീഷണിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. രാജ്യസുരക്ഷയ്ക്കാണ് നാം പ്രധാന്യം നല്‍കുന്നത്. മറ്റു രാജ്യങ്ങളുമായി മുഖാമുഖം നില്‍ക്കാനാണ് നാം ആഗ്രഹിക്കുന്നത്. മോദി പറഞ്ഞു. സേനയില്‍ ഒരു റാങ്ക് ഒരു പെന്ഷന് നടപ്പാക്കുമെന്ന് ഉറപ്പു നല്കിയ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: