മനൗസ്: മരണഗ്രൂപ്പിലെ മരണപ്പോരാട്ടത്തില്‍ വിജയം അസൂറികള്‍ക്കൊപ്പം. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നാല് തവണ ലോകകിരീടം ചൂടിയ ഇറ്റലി ഇംഗ്ലണ്ടിനെ കീഴടക്കിയത്. വെയ്ന്‍ റൂണി നിറം മങ്ങിയതും സ്റ്ററിഡ്ജും ജെറാര്‍ഡും സ്റ്റര്‍ലിംഗും അവസരങ്ങള്‍ തുലച്ചുകളഞ്ഞതോടെയാണ് വിജയം ഇംഗ്ലണ്ടിനെ കൈവിട്ടത്. ഇറ്റലിക്കായി ക്ലോഡിയോ മാര്ച്ചിയോയും സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലിയും ഗോളുകള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത് ഡാനിയേല്‍ സ്റ്ററിഡ്ജാണ്. മത്സരത്തിലുടനീളം കളംനിറഞ്ഞു കൡക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ബലോട്ടെല്ലിയാണ് മത്സരത്തിലെ താരം.
ഇംഗ്ലണ്ടിനെ അപേക്ഷിച്ച് പന്ത് കൂടുതല്‍ കൈവശം വെച്ചത് ഇറ്റലിയായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ പതിനെട്ട് ഷോട്ടുകള്‍ പറത്തിയതില്‍ അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. അതിലൊന്നാണ് വലയില്‍ കയറിയതും ബാക്കിയെല്ലാം ഇറ്റലിയുടെ ഗോള്‍കീപ്പര്‍ സാല്‍വദോര്‍ സിരിഗുവിന്റെ മികവിന് മുന്നില്‍ വിഫലമായി. ക്യാപ്റ്റനും ഒന്നാം നമ്പര്‍ ഗോള്‍കീപ്പറുമായിരുന്ന ജിയാന്‍ ലൂജി ബഫണിന് പരിക്കേറ്റതോടെയാണ് സിരിഗു ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. കോച്ചിന്റെ ഈ തീരുമാനത്തോട് സിരിഗു നീതിപുലര്‍ത്തുകയും ചെയ്തു.
ക്യാപ്റ്റന്‍ ആന്ദ്രെ പിര്‍ലോയുടെ നേതൃത്വത്തില്‍ കളംനിറഞ്ഞതോടെ മിഡ്ഫീല്‍ഡില്‍ ഇറ്റലി വ്യക്തമായ മുന്‍തൂക്കം നേടി. കളിയുടെ തുടക്കം മുതല്‍ തന്നെ ഇവിടെ നിന്ന് ഉയിര്‍കൊണ്ട മുന്നേറ്റങ്ങള്‍ ഇരു പാര്‍ശ്വങ്ങളിലൂടെയും ഇംഗ്ലീഷ് ഗോള്‍മുഖത്തേയ്ക്ക് എത്തിക്കാന്‍ പിര്‍ലോയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ബലൊട്ടെല്ലി തുടക്കത്തില്‍ അല്പം നിറംമങ്ങിയതാണ് ഇംഗ്ലണ്ടിന് തുണയായത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ പിര്‍ലോയുടെ ഒരു അത്യുഗ്രന്‍ ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് അര്‍ഹതപ്പെട്ട ഒരു ഗോള്‍ പിര്‍ലോക്ക് നഷ്ടമാവുകയും ചെയ്തു.
മറുഭാഗത്ത് ഇംഗ്ലണ്ടും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പ്രതിരോധത്തിലും ആക്രമണത്തിലും ഇറ്റലിക്കൊപ്പം തോളോടു തോള് ചേര്‍ന്ന് പൊരുതിയെങ്കിലും ലഭിച്ച സുവര്ണാവസരങ്ങള് ഗോളാക്കുന്നതില്‍ വരുത്തിയ പാളിച്ചയാണ് ഇംഗ്ലീഷ്നിരയ്ക്ക് വിനയായത്. സൂപ്പര്‍താരം വെയ്ന്‍ റൂണി അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിച്ചപ്പോള്‍ മധ്യനിരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സ്റ്റീവന്‍ ജെറാഡിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഒരു തുറന്ന അവസരവും റൂണിയുടെ കാലില്‍ നിന്ന് പാഴായിപ്പോയി.
ഇറ്റലിയുടെ ആസൂത്രണ മികവിന്റെയും പരസ്പരധാരണയുടെയും ഫലപ്രാപ്തിയാണ് മാര്ച്ചിസിയോയുടെ ആദ്യ ഗോള്‍. 35-ാം മിനിറ്റില്‍ മാര്‍ക്കോ വെരാറ്റി എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് പിര്‍ലോ തൊടാതെ മാര്ച്ചിസിയോക്ക് ഗ്യാപ് ഉണ്ടാക്കിക്കൊടുത്തു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ച്ചിസിയോ പ്രതിരോധത്തിലെ വിള്ളലിലൂടെ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോ ഹാര്‍ട്ടിനെ മറികടന്ന് വലയില്‍ തറച്ചുകയറി. ഗോള്‍ വഴങ്ങിയതോടെ സടകുടഞ്ഞുണര്‍ന്ന ഇംഗ്ലണ്ട് ഗോള്‍ കുടുങ്ങിയശേഷം സടകുടഞ്ഞുണര്‍ന്ന ഇംഗ്ലണ്ട് രണ്ട് മിനിറ്റിനകം മറുപടി നല്കി. വെയ്ന്‍ റൂണി-സ്റ്റെര്‍ലിങ്-സ്റ്ററിഡ്ജ് സഖ്യത്തിന്റെ പ്രത്യാക്രമണത്തിലൂടെയാണ് സമനില പിടിച്ചത്. മിഡ്ഫീല്‍ഡര്‍ റഹീം സ്റ്റെര്‍ലിങ് കൊടുത്ത പന്തുമായി ഇടവു വിംഗിലൂടെ ഓടിക്കയറിയ റൂണി ബോക്സിലേക്ക് കൊടുത്ത ഹാഫ് വോളി അതേവഴി സ്റ്ററിഡ്ജ് ഗോളിലേയ്ക്ക് തിരിച്ചുവിട്ടു. കരുത്തുറ്റ ഇറ്റാലിയന്‍ പ്രതിരോധത്തില്‍ ഇവര്‍ക്ക് വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞ ഒരേയൊരു അവസരമായിരുന്നു ഇത്. റൂണിയുടെ ക്ലാസ് പ്രകടമായ മത്സരത്തിലെ ഏകനിമിഷവും ഇതായിരുന്നു. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിച്ചു.
ഇംഗ്ലണ്ട് പടയുടെ സമനിലയുടെ ആശ്വാസം രണ്ടാം പകുതിയുടെ തുടക്കത്തിലേ തകര്‍ന്നു. 50-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ലെയ്റ്റന്‍ ബെയ്ന്സില് നിന്ന് പന്ത് പിടിച്ചെടുത്ത് അന്റോണിയോ കാന്‍ഡ്രേവ നല്കിയ നീളന്‍ ക്രോസ് പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സൂപ്പര്‍ താരം മരിയോ ബെലോട്ടെല്ലി കരുത്തുറ്റ ഹെഡ്ഡറിലൂടെ വലയിലാക്കി. ഇംഗ്ലീഷ് പ്രതിരോധനിരയുടെ പിടിപ്പുകേടായിരുന്നു ഈ ഗോളിന് വഴിവെച്ചത്.
രണ്ടാം പകുതിയില്‍ വെല്‍ബാക്കും വെയ്ന്‍ റൂണിയും വിംഗുകള്‍ പരസ്പരം മാറിയെങ്കിലും മുന്നേറ്റത്തില്‍ ഇതിന്റെ പ്രതിഫലനമൊന്നും കാണാന്‍ കഴിഞ്ഞില്ല. റൂണിയെയും സ്റ്ററിഡ്ജിനെയും സ്റ്റര്ലിംഗിനെയും പിടിച്ചുകെട്ടുന്നതില്‍ ഇറ്റാലിയന്‍ പ്രതിരോധം വിജയിക്കുകയും ചെയ്തതോടെ ലോംഗ്റേഞ്ച്ഷോട്ടുകളിലൂടെ വല കുലുക്കാനായി ഇംഗ്ലണ്ടിന്റെ ശ്രമം. റൂണിയുടെ ദുര്‍ബലമായ ഷോട്ടുകള്‍ ക്രോസ് ബാറുകള്‍ക്ക് മുകളിലൂടെയും പോസ്റ്റിന്റെ സൈഡുകളില്ക്കൂടിയും പറന്നത് മാത്രമായിരുന്നു ആകെയുണ്ടായ ഗുണം. അതേപോലെ മുന്നേറ്റനിരക്ക് കൃതമായി പന്തെത്തിക്കുന്നതില്‍ വെല്‍ബാക്കും ക്യാപ്റ്റന്‍ ജെറാര്‍ഡും കാഹിലും ഉള്‍പ്പെട്ട താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. രണ്ടാം പകുതിയില്‍ റോസ് ബാര്ക്ക്ലിയുടെയും ലെയ്ട്ടന്‍ ബെയ്ന്‍സിന്റെയും ഓരോ ഷോട്ടുകള്‍ മാത്രമാണ് ഇറ്റാലിയന്‍ ഗോളിക്ക് രക്ഷപ്പെടുത്തേണ്ടിവന്നുള്ളൂ. ബാക്കി ഷോട്ടുകളെല്ലാം പുറത്തേക്ക് പറന്നതോടെ വിജയം അസൂറികള്‍ക്കൊപ്പം നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: