മനൗഫ്: ഓസ്ട്രേലിയക്ക് പിന്നാലെ ഏഷ്യന്‍ കരുത്തരായ ജപ്പാനും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍വി. ആഫ്രിക്കന്‍ ആനക്കൂട്ടങ്ങളോട് പൊരുതി നിന്നശേഷമാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സമുറായ് പട അടിയറവു പറഞ്ഞത്. ഗ്രൂപ്പ് സിയില്‍ ഐവറികോസ്റ്റിനെതിരായ മത്സരത്തില്‍ പതിനാറാം മിനിറ്റില്‍ സൂപ്പര്‍ താരം കെയ്സുകി ഹോണ്ടയുടെ ഗോളിലൂടെ മുന്നിലെത്തി. ഈ ലീഡ് 64-ാം മിനിറ്റുവരെ പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. എന്നാല്‍ 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്ബ പകരക്കാരനായി കളത്തിലിറങ്ങിയതോടെ കളിമാറി. പിന്നീട് രണ്ട് മിനിറ്റിനിടെ ജപ്പാന് താരങ്ങളുടെ ഹൃദയം പിളര്‍ന്ന രണ്ട് ഗോളോടെ മത്സരത്തിന്റെ തിരക്കഥ മാറ്റിയെഴുതി ഐവറികോസ്റ്റ് മത്സരം സ്വന്തമാക്കി. 64-ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണി സമനില നേടിയപ്പോള്‍ 66-ാം മിനിറ്റില്‍ ജര്വീഞ്ഞോ ആനക്കൂട്ടങ്ങളുടെ വിജയഗോളും സ്വന്തമാക്കി.
മത്സരത്തിലുടനീളം പന്ത് കൂടുതല്‍ സമയവും കൈവശം വെച്ച ഐവറികോസ്റ്റിനുതന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 21 ഷോട്ടുകളാണ് അവര്‍ ജപ്പാന് ഗോള്‍മുഖത്തേക്ക് തൊടുത്തത്. ശാരീരികക്ഷമത ജപ്പാന്‍കാരേക്കാള്‍ കൂടുതലുള്ള അവര്‍ തുടക്കം മുതല്‍ ജപ്പാന് ഗോള്‍മുഖത്ത് പന്തെത്തിച്ചുകൊണ്ടിരുന്നു.
ഫൗളുകള്‍ ചെയ്യുന്നതിലും കുറവു കാട്ടിയില്ല. ക്യാപ്റ്റന്‍ യായ ടൂറെയായിരുന്നു അമരത്ത്. ജപ്പാന്റെ ചടുലമായ ഡിഫന്‍ഡിങ്ങും ഗോളി കവാഷിമയുടെ മിടുക്കുമാണ് ഈ അവസരത്തില്‍ ജപ്പാന്റെ തുണയ്ക്കെത്തിയത്. ആറാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയും 7-ാം മിനിറ്റില്‍ ഗര്വീഞ്ഞോയുടെയും ഷോട്ടുകള്‍ ലക്ഷ്യംതെറ്റി പറന്നു. വേഗതയേറിയ പ്രത്യാക്രമണങ്ങള്കൊണ്ടാണ് ജപ്പാന് ആനക്കൂട്ടങ്ങള്‍ക്ക് മറുപടി നല്‍കിയത്. കെയ്സുകി ഹോണ്ടയും ഷിന്‍ജി കഗാവയും ഐവേറിയന്‍ പ്രതിരോധത്തെ നെടുകെ പിളര്‍ക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇത്തരമൊരു മിന്നലാക്രമണത്തിനിടെയാണ് ജപ്പാനെ മുന്നിലെത്തിച്ച ഗോള്‍ പിറന്നത്. ഇടതു വിംഗില്‍ നിന്ന് ലഭിച്ച പന്ത് ഒന്ന് തട്ടി വരുതിയില്‍ നിര്‍ത്തി ഇടംകാല് കൊണ്ട് വെടിയുണ്ട കണക്കെ തൊടുത്തത് ഐവറി കോസ്റ്റ് ഗോള്‍ ഏരിയയിലെ അഞ്ച് പ്രതിരോധനിരക്കാര്ക്കിടയിലൂടെയായിരുന്നു.തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളിലും സ്കോര്‍ ചെയ്യുന്ന ആദ്യ ജാപ്പനീസ് താരമായിരിക്കുകയാണ് ഹോണ്ട.
ഓരോ തവണ ജപ്പാന് ഓടിയിറങ്ങുമ്പോഴും ഐവറി കോസ്റ്റ് പ്രത്യാക്രമണം നടത്തിയെങ്കിലും ഫിനിഷിംഗ് പിഴച്ചു. അസാമാന്യമായ ഡ്രിബിളിങ്ങിലൂടെ യായാ ടൂറേ പല തവണ ജാപ്പനീസ് ഏരിയയില്‍ കടന്നുകയറിയെങ്കിലും ഗോളിനടുത്തെത്താന്‍ മാത്രം കഴിഞ്ഞില്ല. ലീഡ് ഉയര്‍ത്താന്‍ ജപ്പാനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. ഇതോടെ ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായി ജപ്പാന് കളംവിട്ടു.
രണ്ടാം പകുതി 12 മിനിറ്റ് പിന്നിട്ടപ്പോള്‍ ഗര്‍വീഞ്ഞോയുടെ മറ്റൊരു ഷോട്ടും ലക്ഷ്യംതെറ്റി. തൊട്ടുപിന്നാലെ സലോമന്‍ കാലുവും അവസരം പാഴാക്കി. ഐവേറിയന്‍ താരങ്ങള്‍ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയതോടെ ജപ്പാന് വിജയം നേടുമെന്ന് ഉറപ്പിച്ചു. എന്നാല്‍ 62-ാം മിനിറ്റില്‍ ദിദിയര്‍ ദ്രോഗ്ബ കളത്തിലിറങ്ങിയതോടെ കളി മാറി.
പുതിയ ഉത്തേജനം ലഭിച്ചപോലെ കുതിച്ചുതുടങ്ങിയ ഐവറി കോസ്റ്റ് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ലക്ഷ്യം കാണുകയും ചെയ്തു. തന്ത്രവും ഫോര്‍മേഷനും മാറ്റിയിട്ടും കിട്ടാത്ത ഫലമാണ് ദ്രോഗ്ബയുടെ വരവ് ടീമിന് ഉണ്ടാക്കിയത്. 64-ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയിലൂടെയാണ് സമനില നേടിയത്. സെര്‍ജി ഔരിയര്‍ വലതു വിങ്ങില്‍ നിന്നു കൊടുത്ത വേഗമാര്‍ ക്രോസ് പറന്ന് നെറ്റിലേയ്ക്ക് ചെത്തിയിടുകയായിരുന്നു ബോണി. രണ്ടു മിനിറ്റിനുള്ളില്‍ ഔരിയര്‍ ഒരിക്കല്‍ക്കൂടി അത്ഭുതം കാണിച്ചു. പഴയ പൊസിഷനില്‍ നിന്ന് വീണ്ടുമൊരു എണ്ണം പറഞ്ഞ ക്രോസ്. ഇക്കുറി തല വയ്ക്കാനുള്ള നിയോഗം ഗര്വീഞ്ഞോയ്ക്കായിരുന്നു. പൊസിഷനില്‍ നിന്നെങ്കിലും ഡൈവ് ചെയ്യാന്‍ വൈകിയ ഗോളി കവാഷിമയ്ക്കരികിലൂടെ പന്ത് വലയില്‍. പിന്നീട് ഗോള്‍ മടക്കാന്‍ ജപ്പാന് പിന്നീട് പരിചയസമ്പന്നനായ സ്ട്രൈക്കര്‍ യൊഷിതൊ ഒകുബോയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. പ്രതിരോധം ശക്തിപ്പെടുത്തി ആനക്കൂട്ടം ജപ്പാന് ആക്രമണങ്ങളുടെ മുനയൊടിച്ചതോടെ ജപ്പാന് പൊരുതി വീഴേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: