കാക്കനാട്: രണ്ട് വര്‍ഷമായി പൈപ്പിടാന്‍ വേണ്ടി കേരള ജലഅതോറിറ്റി വെട്ടിപ്പൊളിച്ച് കുഴിയാക്കിയ അത്താണി നവോദയ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നാട്ടുകാര്‍ കോടതിയിലേക്ക്. യാത്രക്കാരുടെയും വാഹനമോടിക്കുന്നാവരുടെയും നട്ടെല്ലൊടിക്കുന്ന ഈ റോഡിലെ മരണക്കുഴികള്‍ നിരവധി അപകടം വരുത്തിയിട്ടും അധികൃതര്‍ കണ്ടമട്ടില്ല .
2012 ഫെബ്രുവരിയില്‍ 10.7 കോടി രൂപക്ക് നിര്‍ദിഷ്ട്ട ഹൈവേയുടെ പണിക്ക് ടെണ്ടര്‍ വിളിച്ചതാണ്. എന്നാല്‍ മനക്കപ്പടി വരെ എത്തേണ്ട ജോലി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സ് വരെ എത്തിനില്‍ക്കുകയാണ്. റോഡ് വെട്ടിപ്പൊളിച്ച് കേടായ പൈപ്പ് നന്നാക്കാന്‍ വേണ്ടി തുക നേരത്തെ തന്നെ കെട്ടി വെക്കുമെന്നും ഒരു കുടിശ്ശികയും വരുത്തിയിട്ടില്ലെന്നും ജല വകുപ്പുദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഇല്ലാത്ത കണക്കിന്റെയും കിട്ടാനുള്ള തുകയുടെയും പേരില്‍ പൊതുമരാമത്ത് വകുപ്പ് ഉരുണ്ടുകളിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റസിഡന്റ്സ് അസോസിയെഷന് ഓഫ് നവോദയ സൗത്തിന്റെ നേതൃത്യത്തിലാണ് ഈ റോഡ് ടാര്‍ ചെയ്ത് നന്നാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് .
ഏകദേശം ഒരുകോടിയോളം രൂപ ജല അതോറിറ്റി പുറവങ്കര ഫ്ലാറ്റ്, കെഎസ്ഇബി, കിന്‍ഫ്ര എന്നിവിടങ്ങളില്‍നിന്നും പൊതുമരാമത്ത് വകുപ്പിന് കിട്ടിയിട്ടും മഴക്കാലം തുടങ്ങുംമുന്പേ ടാറിംഗ് നടത്താതിരുന്നത് ജനദ്രോഹമാണെന്ന് അസോസിയേഷന് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി കെ.എം.പീറ്റര്‍ എന്നിവര്‍ പറഞ്ഞു. പുറവങ്കര ഫ്ലാറ്റിലേക്ക് ഭൂഗര്‍ഭ വൈദ്യുത കേബിള്‍ വലിക്കാനാണ് തുക കെട്ടിവെച്ചത് .
പള്ളത്തുപടി ഭാഗത്താണ് റോഡ് പൂര്‍ണമായി തകര്‍ന്നത്. ഗട്ടറില്‍ വീണ് വാഹനങ്ങളുടെ ആക്സില്‍ ഒടിയുക നിത്യസംഭവമാണ്. പിഞ്ചുകുഞ്ഞുങ്ങളെ ഇതുവഴി സ്കൂട്ടറിലോ, ഓട്ടോയിലോ കൊണ്ടുപോകാന്‍ കഴിയുന്നില്ല. മഴപെയ്താല്‍ റോഡ് ചെളിയാകുന്നതിനു പുറമേ യാത്രക്കാരുടെ മേല്‍ ചെളിയും തെറിക്കും. മെറ്റലും ടാറും ഇളകി ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്ന അവസ്ഥ കണ്ടിട്ടും, നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന ഈ റോഡിനെ അധികൃതര്‍ തഴഞ്ഞ മട്ടാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലകളായ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും വന്നുപോകുന്നവര്‍ക്ക് ഈ റോഡിന്റെ ദയനീയാവസ്ഥ ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നു. ജല അതോറിട്ടിക്കാര് റോഡ് വെട്ടിപ്പൊളിച്ചത് കൂടാതെ ഇടതടവില്ലാതെ കടന്നുപോകുന്ന ടോറസ് ലോറികളും റോഡ് നശിപ്പിച്ചതിന്റെ കാരണക്കാരാണ്. സ്കൂള്‍ സമയത്തുപോലും ടിപ്പറുകളും ലോറികളും ഇതുവഴി പായുകയാണ്. വീഗാലാന്റിലേക്ക് ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി വന്നുപോകുന്നത്. അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് മന്ത്രി, ബെന്നിബെഹ്നാന് എംഎല്‍എ, ജില്ലാകളക്ടര്‍, എഡിഎം, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരെ പലതവണ നേരില്‍ കണ്ടിട്ടും ഫലമുണ്ടായില്ല. ഇതുവരെ പണി നടത്താത്തവര്‍, നാട്ടുകാര്‍ കോടതിയെ സമീപിച്ചതറിഞ്ഞു ഇപ്പോള്‍ മഴയെ പഴിചാരി രക്ഷപെടാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് .
രണ്ടുവര്‍ഷമായി പൊതുജനത്തെ കഴുതകളാക്കി സ്ഥലം എംഎല്‍എയും മറ്റു നേതാക്കളും നടത്തുന്ന പൊറാട്ടു നാടകത്തിനുള്ള മറുപടിയാണ് തങ്ങളെ കോടതിയില്‍വരെ എത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തങ്ങള്‍ക്ക് കോടതിയില്‍നിന്നും നീതി കിട്ടുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ. റോഡിന്റെ പണിയെക്കുറിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ തികഞ്ഞ നിസഗ്ഗതയോടെയുള്ള മറുപടിയാണ് കിട്ടുക. മഴ മാറിയാല്‍ പണി നടക്കും. ഇതിനിടെ നാട്ടുകാര്‍ കോടതിയെ സമീപിക്കുമെന്നറിഞ്ഞ് നവോദയ ജംഗ്ഷനില്‍ രാത്രിയില്‍ ടാറിംഗ് നടത്താന്‍ ശ്രമിച്ചെങ്കിലും പിറ്റേന്ന് രാവിലെ മഴപെയ്തപ്പോള്‍ ടാര്‍ ഒലിച്ചുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: