ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണം ദേശിയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് അവതാളത്തില്‍. സാമ്പത്തിക വര്‍ഷം തുടങ്ങി മൂന്ന് മാസമാകാറായിട്ടും തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പദ്ധതി തുടരാന്‍ മുന്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് നിര്‍മാണ മേഖലയ്ക്ക് പ്രാധാന്യം നല്‍കിയാണ് നടപ്പു സാമ്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കേണ്ടത്. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖകള്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതാണ് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് വൈകാന്‍ കാരണം.
അതിനിടെ രാഷ്ട്രീയ മുതലെടുപ്പിനായി ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്താന്‍ തീരുമാനിച്ചെന്ന വ്യാജപ്രചരണം നടത്തി സിപിഎം തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ സ്ത്രീകളെ സംഘടിപ്പിച്ച സമരവും ആരംഭിച്ചിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കെട്ടിട നിര്‍മാണ സാമഗ്രികളുടെ നിര്‍മാണം, പൗള്‍ട്രി ഫാം, കന്നുകാലി തൊഴുത്തുകള്‍, മറ്റ് ഫാമുകള്‍ തുടങ്ങിയവയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
എന്നാല്‍ നിര്‍മാണ സാമഗ്രികള്‍ വാങ്ങേണ്ടത് സംബന്ധിച്ചോ വില നല്‍കുന്നതിനെ കുറിച്ചോ യാതൊരു നിര്‍ദേശങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഇടപെടലുണ്ടാകാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തയാറാകുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപനമുണ്ടായെങ്കിലും ഇതനുസരിച്ച് മാര്‍ഗരേഖ തയാറാക്കുകയോ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയോ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടാലും തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ തുടങ്ങാന്‍ കഴിയുമോയെന്ന ആശങ്കയുമുണ്ട്. 100 തൊഴില്‍ദിനങ്ങള്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ലഭിക്കാനും സാധ്യത കുറവാണ്. കഴിഞ്ഞ വര്‍ഷം തൊഴില്‍ ചെയ്തവര്‍ക്ക് ഇനിയും കൂലി ലഭിക്കാനുമുണ്ട്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തുകയാണെന്നും ആക്ഷേപമുണ്ട്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: