കോട്ടയം: ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്. ചന്ദ്രശേഖരന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം പറ്റുന്നതായി വിവരാവകാശരേഖ. കോട്ടയം വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ് എന്ന തസ്തികയില്‍ സ്ഥിരജോലിയുള്ള ഇദ്ദേഹം രണ്ടു വര്‍ഷമായി കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എന്നനിലയിലും ഒരേ സമയം ജോലി നോക്കുകയും രണ്ടിടത്തു നിന്നും വേതനം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്.
1946 ലെ ഇന്‍ഡസ്ട്രിയല്‍ എമ്പ്ലോയിമെന്റ് ആക്ട് പ്രകാരം ഒരു തൊഴിലാളി ഒന്നിലധികം തൊഴിലിടങ്ങളില്‍ ഒരേ സമയം ജോലി നോക്കരുതെന്ന വ്യവസ്തയുള്ളപ്പോഴാണ് കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി യുടെ സംസ്ഥാന നേതാവ് തന്നെ ചട്ടലംഘനത്തിലൂടെ ആയിരക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രതിമാസം വാങ്ങി വരുന്നത്.
ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ 1978-ലാണ് ആര്. ചന്ദ്രശേഖരന് ജോലിക്ക് കയറുന്നത്. അര ലക്ഷത്തോളം രൂപയാണ് ശമ്പളം. ഇവിടെ ജോലിയിലിരിക്കെ 2012-ലാണ് ചന്ദ്രശേഖരനെ കശുവണ്ടിവികസന കോര്പ്പറേഷന് ചെയര്‍മാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിക്കുന്നത്.
ചെയര്മാന് എന്ന നിലയില്‍ ചന്ദ്രശേഖരന് സഞ്ചരിക്കാന്‍ കെ.എല്‍. 02എ.കെ 450 എന്ന നമ്പരില്‍ ഇന്നോവ കാറും കോര്പ്പറേഷന് നല്‍കിയിട്ടുണ്ട്. പ്രതിമാസം 20,000 രൂപ ശമ്പളത്തിന് പുറമേ ഓരോ സിറ്റിംഗിനും അഞ്ഞൂറ് രൂപയും ലഭിക്കുന്നുണ്ട്.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യക്ഷമമായ നടത്തിപ്പനുവേണ്ടി ചെയര്മാന് സഞ്ചരിക്കാന്‍ നല്കിയ കാര്‍ മിക്കപ്പോഴും വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലാണ് കിടക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനം ദുരൂഹമായി ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കോമ്പൗണ്ടില്‍ കിടക്കുന്നത് കണ്ട ജീവനക്കാരാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ വിവരാവകാശ നിയമ പ്രകാരം ന്യൂസ് പ്രിന്റ് ഫാക്ടറി അധികൃതര്‍ക്കും കശുവണ്ടി വികസന കോര്പ്പറേഷന് അധികൃതര്‍ക്കും അപേക്ഷ നല്‍കിയത്. വിവരാവകാശ പ്രകാരം ലഭിച്ച കത്തിലാണ് സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനത്തില്‍ നിന്ന് ആര്. ചന്ദ്രശേഖരന് പണം പറ്റുന്നതായി മനസിലാക്കിയത്.
രണ്ട് സ്ഥാപനങ്ങളിലും ഒരേ സമയത്ത് പ്രവര്‍ത്തിക്കുന്നതിനായി അനുമതി നല്‍കണമെന്ന് കാണിച്ച് മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നതാണെന്നും ഇത് സര്‍ക്കാരിന്റെ പക്കല്‍ പരിഗണനയ്ക്കുള്ളതിനാല് പ്രതികരിക്കുന്നില്ലെന്നുമാണ് ആര്. ചന്ദ്രശേഖരന് പറയുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: