ചെല്ലാനം: കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കടലാക്രമണത്തില്‍ നിന്നും പൊക്കാളി നിലങ്ങളെ സംരക്ഷിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കടല്‍ക്ഷോഭം മൂലം കരയിലേക്കടിച്ചുകയറുന്ന ഓരുവെളളം വിജയം കനാലിന്റെ സംരക്ഷണചിറ ഭേദിച്ചുകൊണ്ട് നൂറുകണക്കിന് ഏക്കറുളള പൊക്കാളി നിലങ്ങളെ എതു നിമിഷവും അപകടപ്പെടുത്തും. നെല്‍ക്കൃഷിക്ക് മുന്നോടിയായി മറുവക്കാട്, ഗണപതികാട് , ചെല്ലാനം പാടശേഖരങ്ങളിലെ നിലമൊരുക്കല്‍ പൂര്‍ത്തിയാക്കി വിതക്കുളള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്ന വേളയില്‍ കടല്‍ക്ഷോഭം മൂലമുളള ഓരുവെളളം പാടശേഖരങ്ങളില്‍ കടന്നുകയറിയാല്‍ ഈ വര്‍ഷത്തെ നെല്‍ക്കൃഷി അവതാളത്തിലാകുമെന്ന് മാത്രമല്ല പച്ചക്കറിക്കൃഷിയും അസാധ്യമായിത്തീരും. സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കികൊണ്ട് കടലാക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ പൊക്കാളി നിലവികസന ഏജന്‍സിയുടെ ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ കടല്‍ഭിത്തി ബലപ്പെടുത്തിയും തിരയുടെ ശക്തി ലഘൂകരിക്കുവാന്‍ തീരത്തിന് ലംബമായി കല്ഭിത്തികള് സ്ഥാപിച്ചുകൊണ്ടും ചെല്ലാനത്തെ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ വര്‍ഗ്ഗീസുകുട്ടി മുണ്ടുപറമ്പില്‍, പുഷ്പന് കണ്ണിപ്പുറത്ത്, റോജി ആറാട്ടുകുളങ്ങര, സേവി ഓളിപ്പറമ്പില്‍, തിലകന്, ചിറക്കല്‍ ഉണ്ണി, പളളിപ്പറമ്പില്‍ ബാബു, ആലിങ്കല്‍ ജേക്കബ് അഡ്വ: ഗാസ്പര്‍ കളത്തുങ്കല്‍, അഡ്വ.നിക്സണ്, ഷൈന്‍ പരിമളത്ത് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: