റിയോ ഡി ജെയിനെറോ: മെസ്സി ഗോളടിച്ചു, അര്‍ജന്റീന ജയിച്ചു. എന്നിട്ടും ആരാധകര്‍ക്ക് തൃപ്തിയായില്ല. ബ്രസീല്‍ ക്രൊയേഷ്യക്കെതിരെ ജയിച്ചപ്പോള്‍ സംഭവിച്ചപോലെ എന്തോ പന്തികേട് അര്ജന്റീനക്കും സംഭവിച്ചു എന്ന തോന്നലാണ് ആരാധകര്‍ക്കുള്ളത്. ആരാധകര്‍ കാത്തിരിക്കുന്നത് ഹോളണ്ട്-സ്പെയിന് മത്സരംപോലെ എന്നെന്നും മനസ്സില്‍ തങ്ങിനില്ക്കുന്ന പോരാട്ടങ്ങളാണ്. എങ്കിലും അടുത്ത മത്സരം മുതല്‍ അര്‍ജന്റീനയും ബ്രസീലുമെല്ലാം വിശ്വരൂപം പുറത്തെടുക്കുമെന്ന വിശ്വാസത്തിലാണ് കാല്‍പ്പന്തുകളിയുടെ ആരാധകര്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലോകകപ്പിലെ നവാഗതരായ ബോസ്നിയക്കെതിരെ അര്‍ജന്റീനയുടെ വിജയം.
മത്സരത്തില്‍ ബോസ്നിയയും അര്‍ജന്റീനയും തമ്മിലുള്ള ഏക വ്യത്യാസം ലയണല്‍ മെസ്സി എന്ന സൂപ്പര്‍താരം മാത്രമായിരുന്നു. ഗോളടിപ്പിച്ചും ഗോളടിച്ചും മെസ്സി കളം നിറഞ്ഞെങ്കിലും ബാഴ്സലോണക്ക് വേണ്ടി കളിക്കുമ്പോള്‍ പുറത്തെടുക്കാറുള്ള മാസ്മരികത താരത്തിന്റെ കാലുകളില്‍ നിന്നും പലപ്പോഴും വിട്ടുനിന്നു. എന്നിട്ടും മെസ്സിതന്നെയായിരുന്നു കളിയിലെ താരം. അര്‍ജന്റീനയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയതും രണ്ടാം ഗോള്‍ നേടിയതും മെസ്സിയായിരുന്നു.
യോഗ്യതാ റൗണ്ടുകളില്‍ പരീക്ഷിച്ച 4-3-3 ശൈലി മാറ്റി മെസ്സിയെയും അഗ്യൂറോയെയും മുന്‍നിരയില്‍ വിന്യസിച്ചുകൊണ്ടുള്ള 5-3-2 ശൈലിയായിരുന്നു കോച്ച് അലക്സാന്ദ്ര സബെല്ല ബോസ്നിയക്കെതിരെ ആദ്യപകുതിയില്‍ പരീക്ഷിച്ചത്.
എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്കില്‍ പൂര്‍ണമായും മുക്തനായിട്ടില്ലാത്ത ഗൊണ്‍സാലോ ഹിഗ്വയിനെക്കൂടി കളത്തിലിറക്കി വീണ്ടും 4-3-3 ശൈലിയിലേക്ക് മടങ്ങിയെങ്കിലും അര്‍ജന്റീനയുടെയും ആരാധകരുടെയും ഗോള്‍ക്ഷാമം തീര്‍ക്കാന്‍ അതൊന്നും മതിയായില്ല. ഗോള്‍ പോസ്റ്റിന് പുറത്തുനിന്ന് മെസിയെടുത്ത ഫ്രീ കിക്ക് ആകാശംമുട്ടെ പറന്നപ്പോള്‍ ആരാധകര്‍ അന്തംവിട്ടിരുന്നു. മാത്രമല്ല മധ്യനിരയ്ക്ക് നല്ലൊരു നീക്കം പോലും പരുവപ്പെടുത്തിയെടുക്കാന് കഴിഞ്ഞില്ല. മുന്‍നിരയിലേയ്ക്ക് പന്ത് ചെന്നത് തന്നെ വളരെ വിരളമായി. പലപ്പോഴും അര്‍ജന്റീനയുടെ എല്ലാ നീക്കങ്ങളും മധ്യനിരയില്‍ തുടങ്ങി മധ്യനിരയില്‍ തന്നെ ഒടുങ്ങി.
ബോസ്നിയന്‍ താരങ്ങള്‍ മെസ്സിക്ക് കൂച്ചുവിലങ്ങിട്ടതോടെ പലപ്പോഴും യഥാര്‍ത്ഥ മെസ്സിയുടെ നിഴലായിരുന്നു മൈതാനത്ത് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ 65-ാം മിനിട്ടില്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ ബോസ്നിയന്‍ വല കുലുക്കിയപ്പോള്‍ മെസ്സി യഥാര്‍ത്ഥത്തില്‍ മെസ്സിയായി. ഗോള്‍ നേടിയതോടെ മെസി ഉണര്‍ന്നു. പക്ഷേ അപ്പോഴും അര്‍ജന്റീന ഉണര്‍ന്നില്ല. അഗ്യൂറോയും ഹിഗ്വയിനുമെല്ലാം മെസ്സിയൊരുക്കിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. വരും മത്സരങ്ങളില്‍ ഇറാനും നൈജീരിയയുമാണ് അര്‍ജന്റീനയുടെ എതിരാളികള്‍. എന്തായാലും അപ്പോഴേക്കും അര്‍ജന്റീന യഥാര്‍ഥ അര്ജന്റീനയാവുമെന്നാണ് അര്‍ജന്റീനിയന്‍ ആരാധകര്‍ കരുതുന്നത്. ആവണമേയെന്നാണ് ഫുട്ബോള്‍ ലോകം ആഗ്രഹിക്കുന്നതും.
ഫൈനലിന് മോദിക്ക് ക്ഷണം
ന്യൂദല്‍ഹി: ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൊാസ്ഫ് ക്ഷണിച്ചു. ജൂലായ് 13നു റിയോ ഡി ജെയിനെറോയില്‍ നടക്കുന്ന ഫൈനല്‍ കാണാന്‍ എത്താന്‍ അഭ്യര്‍ഥിച്ചാണ് ക്ഷണക്കത്ത്. എന്നാല്‍ ക്ഷണത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂലൈ 15 മുതല്‍ 17 വരെ ബ്രസീലില്‍ ചേരുന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പേ 13ന് എത്തി ഫുട്ബോള്‍ ഫൈനല്‍ കാണാനാണ് അഭ്യര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: